ജർമ്മനിയുടെ സൂപ്പർ താരം മെസ്യൂത് ഓസിൽ റഷ്യൻ ലോകകപ്പിൽ ജർമ്മൻ നിരയിലുണ്ടാകും.കഴിഞ്ഞ വാരം പ്രീമിയർ ലീഗിൽ ബർണലി എഫ് സിക്കെതിരായ മത്സരത്തിലാണ് ഓസിലിന് പരിക്കേറ്റത്.മത്സരശേഷം പരിക്ക് അൽപ്പം ഗുരുതരമെന്നാണ് ക്ലബ്ബ് മാനേജ്‌മന്റ് അറിയിച്ചത്.എന്നാൽ കഴിഞ്ഞ ദിവസം ആഴ്‌സണൽ ടീം ഡോക്ടറായ ഡിന്നറിയാണ് ട്വിറ്ററിലൂടെ ഓസിലിന്റെ പരിക്കിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്. "താരത്തിന്റെ പരിക്ക് നിസാരമെന്നും വളരെ പെട്ടന്നുതന്നെ താരം പരിക്കിൽ നിന്ന് മോചിതനാകുമെന്നും ലോകകപ്പിൽ ഓസിൽ തീർച്ചയായും കളിക്കുമെന്നും, ഡിന്നറി അറിയിച്ചു.
ബർണലികെതിരായ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ആഴ്‌സണൽ ജയിച്ചത്.എമിറേറ്റ്സ് സ്റ്റേഡിയത്തിലെ അവസാന മത്സരത്തിലിറങ്ങിയ ആഴ്സൻ വെങ്ങർക്ക് ഇരട്ടി മധുരമായിരുന്നു ബർണലികെതിരായ മിന്നും ജയം.ജയത്തോടെ ആഴ്‌സണൽ അടുത്ത സീസണിൽ യൂറോപ്പ ലീഗിലേക്കുള്ള ടിക്കറ്റ് എടുത്തുകഴിഞ്ഞു. ലെസ്റ്റര്‍ സിറ്റിക്കെതിരെയും ഹഡർസ്ഫീൽഡിനുമെതിരെയാണ് ആഴ്‌സണലിന്റെ സീസണിലെ അവസാന മത്സരങ്ങൾ.
നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ജർമ്മനി കിരീടം നിലനിരത്താനാണ് റഷ്യയിലേക്ക് കാലുകുത്തുന്നത്.അങ്ങനെയെങ്കിൽ 1962 ൽ ബ്രസീൽ ലോകകപ്പ് കിരീടം നിലനിർത്തിയതിനുശേഷം തുടർച്ചയായി രണ്ടാം തവണയും കിരീടം നിലനിർത്തുന്ന ടീമാകും ജോയ്ഞ്ചിം ലോയുടെ ജർമ്മൻ പട.2014 ൽ ജർമ്മനിയുടെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് ഓസിൽ.അതുകൊണ്ടുതന്നെ താരത്തിന്റെ വരവ് ആരാധകരിൽ ലോകകപ്പ് പ്രതീക്ഷകൾ ഉണർത്തിട്ടുണ്ട്.