ന്യൂഡൽഹി: ഇതിഹാസ താരം ലയണൽ മെസി 14 വർഷത്തിനുശേഷം ഇന്ത്യയിലേക്ക് വരികയാണ്. ഡിസംബർ 13-ന് ആരംഭിക്കുന്ന 'ഗോട്ട് ടൂർ ഓഫ് ഇന്ത്യ' എന്ന ഈ പര്യടനം നാല് ഇന്ത്യൻ നഗരങ്ങളിലൂടെ കടന്നുപോകും. ശനിയാഴ്‌ച പുലർച്ചെ കൊൽക്കത്തയിലെത്തുന്ന അദ്ദേഹം പിന്നീട് ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യും. ഇന്റർ മയാമി സഹതാരങ്ങളായ റോഡ്രിഗോ ഡി പോൾ, ലൂയിസ് സുവാരസ് എന്നിവരും മെസിക്കൊപ്പം തന്നെ ഉണ്ടാകും.
മുഴുവൻ കാര്യപരിപാടികൾ അറിയാം
ടൂറിന്റെ ഒന്നാം ദിനം, മെസിയും സംഘവും കൊൽക്കത്തയിലെ ഇഎം ബൈപാസിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങും. ആർട്ടിസ്‌റ്റ് മോണ്ടി പാൽ നിർമ്മിച്ച 'മൊണുമെന്റോ ഡി മെസ്സി' എന്ന 70 അടി ഉയരമുള്ള പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യും. സുരക്ഷാ ആശങ്കകളെത്തുടർന്ന് ലേക്ക് ടൗണിലെ പ്രതിമയുടെ അനാച്ഛാദനം വെർച്വലായിരിക്കും.

തുടർന്ന്, യുവഭാരതി കൃരംഗനിൽ നടക്കുന്ന അനുമോദന പരിപാടിയിൽ മെസി പങ്കെടുക്കും. പരിപാടി രാവിലെ 10 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 1:05-ഓടെ അവസാനിക്കുമെന്ന് ബിധാൻനഗർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനീഷ് സർക്കാർ അറിയിച്ചു. ആരാധകർക്കായി സ്‌റ്റേഡിയത്തിന്റെ അഞ്ച് കവാടങ്ങൾ രാവിലെ 7 മണിയോടെ തുറക്കും.
കർശന സുരക്ഷാ പരിശോധനകളോടെ മാത്രമേ ആളുകളെ കടത്തിവിടൂ എന്നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനീഷ് സർക്കാർ അറിയിച്ചത്. ഇവിടെ ഷാറൂഖ് ഖാൻ, സൗരവ് ഗാംഗുലി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുമായി മെസി സ്‌റ്റേഡിയത്തിൽ കൂടിക്കാഴ്‌ച നടത്തും. ഒരു കോച്ചിംഗ് ക്ലിനിക്കും പരിപാടിയിൽ ഉണ്ട്.
ഡിസംബർ 13-ന്റെ രണ്ടാം പകുതിയിൽ മെസി ഹൈദരാബാദിലേക്ക് പറക്കും. അവിടെ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ വൈകുന്നേരം 7 മണിക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം 'ഗോട്ട് കപ്പ്' പ്രദർശന മത്സരത്തിന് അദ്ദേഹം തുടക്കമിടും. പിന്നീട് അർജന്റീനൻ താരം തുടർന്ന് ഫലക്‌നുമ പാലസിലേക്ക് പോകും. മുഖ്യമന്ത്രിയും നിരവധി ടോളിവുഡ് താരങ്ങളും അവിടെ സന്നിഹിതരാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിസംബർ 14-ന് മുംബൈയിലെത്തുന്ന മെസി, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ (സിസിഐ) ജീവകാരുണ്യ ഫാഷൻ ഷോ, ക്രിക്കറ്റ് താരങ്ങളൊത്തുള്ള പാഡൽ മത്സരം, കോച്ചിംഗ് ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇതിനുശേഷം വാങ്കഡെ സ്‌റ്റേഡിയത്തിൽ ഒരു പ്രത്യേക പരിപാടിയും നടക്കും.
സച്ചിൻ ടെൻഡുൽക്കർ സിസിഐയിൽ മെസിക്കൊപ്പം പാഡൽ മത്സരത്തിൽ പങ്കെടുക്കുമെന്ന് അറിയുന്നുണ്ട്. ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, മഹേന്ദ്ര സിംഗ് ധോണി എന്നിവരുമായും ഇതിനായി ചർച്ചകൾ നടന്നിട്ടുണ്ട്. 45 മിനിറ്റ് നീളുന്ന ഫാഷൻ ഷോയിൽ ജോൺ എബ്രഹാം, കരീന കപൂർ ഖാൻ, ജാക്കി ഷ്രോഫ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ പങ്കെടുക്കാൻ സാധ്യതയുണ്ട്. മെസിയുടെ ഖത്തർ 2022 ലോകകപ്പ് ഓർമ്മച്ചിത്രങ്ങളിൽ ഒരെണ്ണം ഈ പരിപാടിയിൽ ജീവകാരുണ്യ ലേലത്തിന് വെക്കും.
ഗോട്ട് ടൂറിന്റെ അവസാന പാദത്തിൽ, ഡിസംബർ 15ന് മെസി ന്യൂഡൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് മുന്നോടിയായി അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. ഈ വർഷം മൂന്ന് യൂറോപ്യൻ യൂത്ത് ട്രോഫികൾ നേടിയ മിനർവ അക്കാദമിയെ പരിപാടിയിൽ ആദരിക്കും. യുവ കുട്ടികൾക്കായുള്ള കോച്ചിംഗ് പരിപാടിയും ദേശീയ തലസ്ഥാനത്ത് ആസൂത്രണം ചെയ്‌തിട്ടുണ്ട്.
പരിപാടികൾ എങ്ങനെ കാണാം?
ഡീഗോ മറഡോണ, പെലെ, കഫു, അടുത്തിടെ എമിലിയാനോ മാർട്ടിനെസ് തുടങ്ങിയ ലോകകപ്പ് ഇതിഹാസങ്ങളെ കൊൽക്കത്തയിലേക്ക് കൊണ്ടുവന്ന കൊൽക്കത്ത ആസ്ഥാനമായുള്ള സംരംഭകനായ സതാദ്രു ദത്തയുടെ സംരംഭമായ സ്‌പോർട്‌സ് പ്രൊമോഷൻ സ്ഥാപനമായ എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ് (എഎസ്‌ഡിഐ) ആണ് മുഴുവൻ പരിപാടിയും സംഘടിപ്പിക്കുന്നത്. എല്ലാ വേദികളിലേക്കുമുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ് എന്നതാണ് പ്രത്യേകത.