ബാഴ്‌സലോണയുടെ ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബെലെയെ ലിവര്പൂളിലെത്തിക്കണമെന്ന ആവശ്യവുമായി ലിവർപൂൾ പരിശീലകൻ യർഗ്ഗൻ ക്ലോപ്പ്.താരത്തിനായി ലിവർപൂൾ ചരടുവലിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സമ്മറിലാണ് ബോറുസിയ ഡോർട്‌മുണ്ടിൽ നിന്ന് 95 ദശലക്ഷം യൂറോയ്ക്ക് ഇരുപതുകാരൻ ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്.ക്ലോപ്പിന്റെ മുൻ ക്ലബ്ബായ ബോറുസിയിൽ നിന്ന് നെയ്മറിന്റെ വിടവ് നികത്താനാണ് ഫ്രഞ്ച് താരം ബാഴ്‌സലോണയിലേക്കെത്തിയത്.എന്നാൽ തുടക്കത്തിലേ ഗുരുതരമായ പരുക്കേറ്റതിനാൽ ഒരു മികച്ച പ്രകടനം ഇതുവരെ പുറത്തെടുക്കുവാൻ താരത്തിനായിട്ടില്ല.
ബാഴ്‌സലോണയ്ക്കുവേണ്ടിയുള്ള മൂന്നാമത്തെ മത്സരത്തിലാണ് താരത്തിന് പരിക്കേൽക്കുന്നത്.ഏകദേശം രണ്ട് മാസത്തോളമാണ് ഡെംബെലെ കളത്തിൽ നിന്ന് വിട്ടുനിന്നത്.ജനുവരിയിൽ തിരിച്ചെത്തിയ ഡെംബെലെ ചെൽസിക്കെതിരേ ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളും നേടിയിരുന്നു.എന്നാൽ ജനുവരി ട്രാൻസ്‌ഫറിൽ ലിവർപൂളിൽ നിന്ന് ഫിലിപ്പെ കുട്ടീന്യോ ബാഴ്‌സയിലേക്കെത്തിയതോടെ ഡെംബെലെയ്ക്ക് അവസരങ്ങൾ കുറയുകയായിരുന്നു. ഏർനേസ്റ്റോ വാൽവെർദേയുടെ കിഴിൽ താരത്തിന് ഇതുവരെ ഒൻപത് മത്സരങ്ങളിൽ മാത്രമേ ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചുള്ളു.ഒരുപക്ഷേ ഡെംബെലെയെ ലിവർപൂളിന് നൽകി അത്ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രിസ്‌മനേ സ്വന്തമാക്കാനായിരിക്കും ബാഴ്‌സലോണയുടെ ശ്രമം.
2014 ൽ ഫ്രഞ്ച് ക്ലബ്ബായ റെന്നീസ് എഫ് സിയിൽ കളിച്ചുതുടങ്ങിയ ഡെംബെലെ വളരെ പെട്ടന്നു തന്നെ കളിമികവുകൊണ്ട് വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി.പതിനെട്ടാം വയസ്സിൽ തന്നെ ബോറുസിയ ഡോർട്‌മുണ്ടിലെത്തിയ താരം 2016-2017 സീസണിൽ ടീമിനായി എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്നു.