മിലാന്‍: കാല്‍പ്പന്തുകളിയുടെ ചക്രവര്‍ത്തിയായി വീണ്ടും ലയണല്‍ മെസ്സി. ഫിഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ജന്റൈന്‍ ഇതിഹാസം അവകാശിയായി. ആറാം തവണയാണ് മെസ്സി ലോക ഫുട്‌ബോളിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഏറ്റവുമധികം തവണ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നേടിയ താരമെന്ന റെക്കോര്‍ഡിനും മെസ്സി അവകാശിയായി. നേരത്തേ അഞ്ചു പുരസ്‌കാരങ്ങളുമായി തന്റെ മുഖ്യ എതിരാളിയും പോര്‍ച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു മെസ്സി. അതേസമയം, ഇത്തവണത്തെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അമേരിക്കയുടെ മേഗന്‍ റെപിനോയ്ക്കാണ്.
ഇത്തവണ റൊണാള്‍ഡോയെയും ലിവര്‍പൂളിന്റെ ഡച്ച് ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ഡൈക്കിനെയും മറികടന്നാണ് മെസ്സി അവാര്‍ഡ് കൈക്കലാക്കിയത്. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയെ ലാ ലിഗ കിരീടത്തിലേക്കു നയിച്ച പ്രകടനമാണ് അദ്ദേഹത്തെ ജേതാവാക്കിയത്. ബാഴ്‌സയ്ക്കുവേണ്ടി 51 മല്‍സരങ്ങളില്‍ 50 ഗോളുകളും മെസ്സി അടിച്ചുകൂട്ടിയിരുന്നു. തുടര്‍ച്ചയായി 10ാം സീസണിലാണ് ക്ലബ്ബിനു വേണ്ടി അദ്ദേഹം 40ലധികം ഗോളുകള്‍ നേടിയത്.
ലിവര്‍പൂളിനെ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കു നയിച്ച യുര്‍ഗന്‍ ക്ലോപ്പാണ് മികച്ച കോച്ചിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ടോട്ടനം ഹോട്‌സ്പര്‍ കോച്ച് മൗറിസിയോ പൊക്കെറ്റിനോ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോള എന്നിവരെ മറികടന്നാണ് അദ്ദേഹത്തിന്റെ നേട്ടം. മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത് ലിവര്‍പൂളിന്റെ തന്നെ ബ്രസീലിയന്‍ ഗോളി അലിസണാണ്.
മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് ഡാനിയേല്‍ സോറിക്കാണ്. ഫെറന്‍വാറോസിനെതിരേ ഇഞ്ചുറിടൈമില്‍ ഡെബ്രെസെനു വേണ്ടി നേടിയ കണ്ണഞ്ചിപ്പിക്കുന്ന ഗോളാണ് താരത്തെ മുന്നിലെത്തിച്ചത്.