പോളണ്ട് സൂപ്പർ താരമായ റോബർട്ട് ലെവൻഡോസ്കി ക്ലബ്ബ് വിടില്ലെന്ന് ബയേൺ മാനേജർ നിക്കോ കൊവാക്.താരം ബയേണിൽ തുടരുമെന്ന് ഉറപ്പുനൽകിയതായും കൊവാക് പറഞ്ഞു.ഏറെനാളായി താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യുഹങ്ങൾ പരക്കെ പരന്നിരുന്നു.അതുപോലെ ഈ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ തന്നെ വമ്പൻ തുകയുടെ ഓഫറുമായി റയൽ മാഡ്രിഡ് താരത്തെ സമീപിച്ചിരുന്നു.തുടർന്ന് റയൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബുവിട്ടതോടെ ലെവൻഡോസ്കിയെ റയൽ ടീമിലെത്തിക്കുമെന്ന വാർത്തകളും ശക്തമായിരുന്നു.കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിനിടെയാണ് താരം ക്ലബ്ബ് വിടില്ലെന്ന കാര്യം കൊവാച്ച് പുറത്തുവിട്ടത്.കൂടാതെ ഫ്രാങ്ക്ഫുർട്ട് താരം ആന്റെ റെബികിനെ ടീമിലെത്തിക്കില്ലെന്നും കൊവാക് പറഞ്ഞു.
"ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കർമാരിൽ ഒരാളാണ് ലെവൻഡോസ്കി.ഇത്രയും ടാലന്റുള്ള കളിക്കാരനെ ബയേൺ നഷ്ടപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല.അദ്ദേഹവുമായി ഞാൻ സംസാരിച്ചു,അദ്ദേഹം ക്ലബ്ബിൽ തുടരുന്നതിൽ പൂർണ്ണ തൃപ്തനാണ്.കൂടാതെ കൊറേഷ്യൻ താരം ആന്റെ റെബികിനെ ടീമിലെത്തിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.ആന്റെ മികച്ച താരമാണെങ്കിലും അദ്ദേഹത്തിന്റെ പൊസിഷനിൽ നന്നായി കളിക്കുന്ന ഒട്ടേറെ താരങ്ങൾ ബയേണിൽ ഉണ്ട്"; കൊവാക് പറഞ്ഞു.
2014 ൽ ജർമ്മൻ ക്ലബ്ബായ ബോറുസിയ ഡോർട്‌മുണ്ടിൽ നിന്നാണ് ലെവൻഡോസ്കി ബയേണിലേക്കെത്തുന്നത്.ബയേൺ മ്യൂണിക്കിനായി 195 മത്സരങ്ങൾ കളിച്ച ലെവൻഡോസ്കി 151 ഗോളുകളും നേടിട്ടുണ്ട്.