മാഡ്രിഡ്: മൂന്നു മാസത്തെ ബ്രേക്കിനു ശേഷം സ്‌പെയിനില്‍ ഫുട്‌ബോള്‍ തിരിച്ചെത്തി. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നു നിര്‍ത്തിവച്ച ലാ ലിഗ മല്‍സരങ്ങള്‍ പുനരാരംഭിച്ചു. നഗരവൈരികളായ സെവിയ്യയും റയല്‍ ബെറ്റിസും തമ്മിലുള്ള മല്‍സത്തോടെയായിരുന്നു ലാ ലിഗയുടെ തിരിച്ചുവരവ്. കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ സെവിയ്യ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു. ഗോള്‍രഹിതമായ ഒന്നാം പകുതിക്കു ശേഷം ലൂക്കാസ് ഒക്കാംപോസ് (56ാം മിനിറ്റ്), ഡിയേഗോ കാര്‍ലോസ് (62) എന്നിവരുടെ ഗോളുകള്‍ സെവിയ്യക്കു ജയമൊരുക്കുകയായിരുന്നു. ഈ വിജയത്തോടെ സെവിയ്യ ലീഗില്‍ മൂന്നാംസ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. 50 പോയിന്റാണ് സെവിയ്യയുടെ അക്കൗണ്ടിലുള്ളത്. ആറു പോയിന്‍റ് മുന്നിലായി റയല്‍ മാഡ്രിഡാണ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.
യൂറോപ്പിലെ മുന്‍നിര ഫുട്‌ബോള്‍ ലീഗുകളില്‍ കൊവിഡ്-19നു ശേഷം പുനരാരംഭിച്ച രണ്ടാമത്തെ ലീഗ് കൂടിയാണ് ലാ ലിഗ. ജര്‍മനിയില്‍ ബുണ്ടസ് ലിഗയാണ് ആദ്യം തുടങ്ങിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇറ്റലിയിലെ സെരി എ എന്നിവ അടുത്തയാഴ്ച ആരംഭിക്കും. മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ മാര്‍ഗ നിര്‍ദേശങ്ങളോടെയാണ് ലാ ലിഗയില്‍ വീണ്ടും വിസില്‍ മുഴങ്ങിയത്. പന്ത് ഓരോ തവണ ഗ്രൗണ്ടിന് പുറത്തേക്കു പോയാലും അത് അണുവിമുക്തമാക്കാന്‍ ബോള്‍ ബോയ്‌സിനു നിര്‍ദേശമുണ്ടായിരുന്നു. റഫറിമാരോട് സംസാരിക്കുമ്പോള്‍ താരങ്ങള്‍ നിശ്ചിത അകലം പാലിക്കണമെന്ന നിബന്ധനയുമുണ്ടായിരുന്നു.
സെവിയ്യ- റയല്‍ ബെറ്റിസ് മല്‍സരത്തിന്‍റെ ഹൈലൈറ്റ്സ് കാണാം
കൂടാതെ ഗോള്‍ നേടിയാല്‍ സഹതാരങ്ങളുമായുള്ള സമ്പര്‍ക്കം പുലര്‍ത്തുന്നത് കുറയ്ക്കണമെന്ന നിര്‍ദേശവും താരങ്ങള്‍ക്കു നല്‍കിയിരുന്നു. എന്നാല്‍ ഇവ കണക്കിലെടുക്കാതെ ഒക്കാംപോസ് ആദ്യത്തെ ഗോള്‍ നേടിയപ്പോള്‍ സെവിയ്യ താരങ്ങള്‍ ആശ്ലേഷിക്കുകയും പരിധിവിധ് സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. ഫെര്‍ണാണ്ടോ സെവിയ്യയുടെ രണ്ടാമത്തെ ഗോള്‍ നേടിയപ്പോഴും ഇതു തന്നെയായിരുന്നു സ്ഥിതി.
43,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള റമോണ്‍ സാഞ്ചസ് പിസ്വാന്‍ സ്റ്റേഡിയത്തിലായിരുന്നു മല്‍സരം. കാണികള്‍ക്കു സ്റ്റേഡിയത്തിലേക്കു പ്രവേശനം ഇല്ലായിരുന്നുവെങ്കിലും വീഡിയോ ഗെയിമിന് സമാനമായി കാണികളുടെ ആര്‍പ്പുവിളിയും ബഹളവുമെല്ലാമുള്ള അന്തരീക്ഷം സ്റ്റേഡിയത്തില്‍ കൃത്രിമമായി സൃഷ്ടിച്ചിരുന്നു. കിക്കോഫിനു മുമ്പ് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ഹസ്തദാനമോ, ഗ്രൂപ്പു ഫോട്ടോയെടുക്കലോ ഇല്ലായിരുന്നു. കോച്ചൊഴികെ ഗ്രൗണ്ടിനു പുറത്ത് നിന്ന മുഴുവന്‍ പേര്‍ക്കം ഗ്ലൗസുകളും മാസ്‌കും നിര്‍ബന്ധമാക്കിയിരുന്നു.