ശ്രീനഗർ: ജമ്മു കശ്മീരിൽ ചരിത്രനേട്ടം സ്വന്തമാക്കി കേരളത്തിന്റെ ചുണക്കുട്ടികൾ. ദേശീയ സ്കൂൾ ഗെയിംസ് അണ്ടർ 17 ഫുട്ബോളിൽ ചരിത്രത്തിലാദ്യമായി കേരളത്തിന് കിരീടം. ഫൈനലിൽ ഹരിയാനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കേരളം കിരീടം ചൂടിയത്.
കഴിഞ്ഞവർഷവും കേരളം ഫൈനലിൽ എത്തിയിരുന്നെങ്കിലും ഹരിയാനയോട് പരാജയപ്പെട്ടിരുന്നു. ആൻഡമാനിലെ കഴിഞ്ഞ വർഷത്തെ തോൽവിക്ക് ഹരിയാനയോട് മധുരപ്രതികാരം തീർത്താണ് കേരളം ഇത്തവണ കിരീടം സ്വന്തമാക്കിയത്.
വൈസ് ക്യാപ്റ്റൻ അബു താഹിറാണ് ഫൈനലിൽ കേരളത്തിന് വേണ്ടി ഗോൾ നേടിയത്. വെള്ളിയാഴ്ച രാവിലെ നടന്ന സെമിഫൈനലിൽ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്. എസ് തേജസ് കൃഷ്ണയാണ് കേരള ടീമിന്റെ ക്യാപ്റ്റൻ. പരിശീലകൻ-ആന്റണി ജോർജ്, മാനേജർ- പി ദിലീപ്. അണ്ടർ 17 കിരീടം നേടിയതോടെ ഖേലോ ഇന്ത്യ മത്സരങ്ങളിൽ പങ്കെടുക്കാനും കേരളം യോഗ്യത നേടി.