ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ 23 കാരനായ മിഡ്ഫീൽഡർ രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും. ഹൈദരാബാദ് എഫ്സിയിൽ നിന്നാണ് രോഹിത് കുമാർ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബൈച്ചുങ് ഭൂട്ടിയ ഫുട്ബോൾ സ്കൂളിൽ നിന്ന് തുടക്കം. തുടർന്ന് ഡിസ്കെ ശിവാജിയൻസ് എൽഎഫ്സി അക്കാദമിക്ക് കീഴിൽ ശിക്ഷണം. ദില്ലി സ്വദേശിയായ രോഹിത് കുമാറിന്റെ ഫുട്ബോൾ ജീവിതം സംഭവബഹുലമാണ്.
2013 -ൽ ബി.സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിക്കാൻ രോഹിത്തിന് അവസരം ലഭിച്ചു. 2015 -ൽ ഇന്ത്യ അണ്ടർ 19 ടീമിലും ഇദ്ദേഹം മികവ് അടിസ്ഥാനപ്പെടുത്തി സ്ഥാനം കണ്ടെത്തി. തൊട്ടടുത്തവർഷം ഡ്യുറാൻഡ് കപ്പിനുള്ള സീനിയർ ടീമിലെത്തിയതോടെ താരം ദേശീയ തലത്തിൽ ശ്രദ്ധ കയ്യടക്കി. വലത്-കാൽ കളിക്കാരനായ രോഹിത് ആ സീസണിൽ ഐ-ലീഗിൽ നടത്തിയ സുസ്ഥിര പ്രകടനങ്ങൾ കാഴ്ച്ചവെച്ചു. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി പൂനെ സിറ്റിക്കായി രോഹിത് കുമാർ അരങ്ങേറ്റവും കുറിച്ചു.

പുണെ സിറ്റിക്കായി രണ്ട് സീസണുകളിൽ നിന്ന് രണ്ട് ഗോളുകൾ കരസ്ഥമാക്കിയ താരം ഐഎസ്‌എല്ലിന്റെ ആറാം സീസണിൽ ഹൈദരാബാദ് എഫ്‌സിയിലേക്ക് ചേക്കേറി. പുതിയ ക്ലബ്ബിനായി ഒൻപത് മത്സരങ്ങളിൽ സെൻട്രൽ മിഡ്‌ഫീൽഡർ നിരയിൽ കളിച്ച രോഹിത് ഒരു ഗോൾ നേടുകയും ചെയ്തു. മിഡ്ഫീൽഡർ എന്ന നിലയിൽ രോഹിത് പുലർത്തുന്ന വിശ്വാസ്യതയും, സ്ഥിരതയുമാണ് കെബിഎഫ്‌സിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് അടിസ്ഥാനം.
'ഞാൻ എല്ലായ്പ്പോഴും കളിക്കാൻ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നു. ക്ലബ്ബിന്റെ കാഴ്ചപ്പാടിന് സംഭാവന നൽകുന്നതിന് എന്റെ പരിശീലകർ, ടീം അംഗങ്ങൾ, മാനേജുമെന്റ്, പ്രത്യേകിച്ചും ആരാധകർ എന്നിവരുടെ സഹായത്തോടെ ഓരോ ദിവസവും ഒരു കളിക്കാരനെന്ന നിലയിൽ എന്നെത്തന്നെ മെച്ചപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ പുതിയ സ്ക്വാഡിന്റെ പിന്തുണയോടെ, സമീപഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സിനായി ട്രോഫികൾ ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഈ ക്ലബ് അതിന് അർഹമാണ്', രോഹിത് കുമാർ പറയുന്നു.
'രോഹിത്തിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ മിഡ് ഫീൽഡിന് മറ്റൊരു ഗുണമേന്മയാണ് അദ്ദേഹം. ടീമിനായി തന്റെ കഴിവുകളെല്ലാം തന്നെ അദ്ദേഹം പുറത്തെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഏറ്റവും മികച്ച രീതിയിൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഞങ്ങൾ തയ്യാറാണ്', കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് അഭിപ്രായപ്പെട്ടു.