കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിന് എതിരായ രോഷം അണപ്പൊട്ടുകയാണ്. ജയിക്കാവുന്ന കളി കൊണ്ടു തുലച്ചു, കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം പറയുന്നു. പത്തു പേരായി ചുരുങ്ങിയ എഫ്‌സി ഗോവയോടു ഇന്‍ജുറി ടൈമില്‍ ഷട്ടോരിയുടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങി. തോല്‍വിക്ക് സമാനമായ സമനില (2-2). അവസാന മിനിറ്റുകളില്‍ ഗോവയുടെ പാളയത്തില്‍ ആക്രമണം അഴിച്ചുവിടുന്നതിന് പകരം സ്വന്തം ബോക്‌സില്‍ പന്തു തട്ടി കളിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. എന്തായാലും ഈ അലംഭാവത്തിന് ടീമിന് വലിയ വില കൊടുക്കേണ്ടി വന്നു. 93 ആം മിനിറ്റില്‍ ലെന്നി റോഡ്രിഗസിന്റെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചു പിളര്‍ത്തി. സംഭവത്തില്‍ ആരാധകരെ പോലെ നിരാശരാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകരും. പ്രശ്‌നം ശ്രദ്ധക്കുറവാണ്. ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പറയുന്നു.
കളിയുടെ അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങാന്‍ കാരണങ്ങള്‍ പലതാണ്. പക്ഷെ എന്തിരുന്നാലും കളിയും വേഗം കുറച്ചത് ഒട്ടും ശരിയായില്ല. കളിയുടെ അവസാനഭാഗത്തു ടീമിന് ഏകാഗ്രത നഷ്ടപ്പെട്ടത് തിരിച്ചടിയായി. കളിയിലുടനീളം ബ്ലാസ്റ്റേഴ്‌സിനായിരുന്നു ആധിപത്യം. കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചതും ആതിഥേയര്‍ തന്നെയെന്ന് ഇഷ്ഫാഖ് അഹമ്മദ് ചൂണ്ടിക്കാട്ടി. മത്സരത്തില്‍ സിഡോഞ്ചയും മെസ്സി ബൗളിയുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്. കളിയുടെ 60 ആം സെക്കന്‍ഡില്‍ത്തന്നെ ഗോവയ്ക്ക് നേരെ നിറയൊഴിച്ച സിഡോഞ്ച, സീസണിലെ അതിവേഗ ഗോള്‍ സ്വന്തം പേരിലാക്കി. മറുഭാഗത്ത് മൗര്‍ത്താഡ ഫാളും ലെന്നി റോഡ്രിഗസും ഗോവയ്ക്കായി തിരിച്ചടിച്ചു.
പതിവുപോലെ പരുക്കുകളോടെയാണ് ഗോവയ്ക്ക് എതിരായ മത്സരവും ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കിയത്. രണ്ടാം പകുതിയില്‍ പുതിയ റിക്രൂട്ട് വ്‌ളാറ്റ്‌കോ ദ്രോബാറോവ് പരുക്കേറ്റു മടങ്ങുകയുണ്ടായി. ഇതേസമയം, താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. എഫ്‌സി ഗോവയ്ക്ക് എതിരെ വഴങ്ങിയ സമനിലയോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നില കൂടുതല്‍ പരുങ്ങലിലാവുകയാണ്. ആറു കളിയില്‍ നിന്നും അഞ്ച് പോയിന്റുമായി ടീം എട്ടാം സ്ഥാനത്താണ്. ഒരു കളി മാത്രമേ ഇതുവരെ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചിട്ടുള്ളൂ. നിലവില്‍ അത്‌ലറ്റിക ഡി കൊല്‍ക്കത്ത, ബെംഗളൂരു എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി, എഫ്‌സി ഗോവ ടീമുകളാണ് ആദ്യ നാലിലുള്ളത്.