ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. നിലവിൽ നേരിട്ട് മത്സരം കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും നല്ലൊരു സീസൺ വന്നാൽ പഴയത് പോലെ കൊച്ചിയിലെ കലൂർ സ്‌റ്റേഡിയം നിറഞ്ഞുകവിയുമെന്ന് ഉറപ്പാണ്. ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന സീസണുകളിൽ ഒന്നായിരുന്നു ഇത്തവണത്തേത്.
പതിമൂന്ന് ടീമുകൾ മത്സരിച്ച സീസണിൽ എട്ടാം സ്ഥാനത്താണ് കെബിഎഫ്‌സി ഫിനിഷ് ചെയ്‌തത്. 24 മത്സരങ്ങൾ കളിച്ച ടീമിന് വെറും 8 മത്സരങ്ങൾ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. 11 കളികളിൽ തോൽവി അറിഞ്ഞതോടെയാണ് ടീമിന്റെ പ്ലേ ഓഫ് മോഹങ്ങൾ പൊലിഞ്ഞത്. ഇതോടെ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.

ഇതിന്റെ ആദ്യപടി എന്നോണമാണ് പുതിയ കോച്ചിനെ ടീം രംഗത്തിറക്കുന്നത്. കലിംഗ സൂപ്പർ കപ്പിൽ പരിശീലനം തുടങ്ങിയ കോച്ച് ഡേവിഡ് കറ്റാല വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. ആദ്യ മത്സരത്തിൽ ഈസ്‌റ്റ് ബംഗാളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത കെബിഎഫ്‌സി വരവറിയിച്ചു കഴിഞ്ഞു. ഇനി അവർക്ക് നേരിടാനുള്ള ഐഎസ്എൽ കിരീട ജേതാക്കളായ മോഹൻബഗാനെയാണ്.
അതിന് മുന്നോടിയായി ടീമിന്റെ ഭാവി പദ്ധതികളെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് ഹെഡ് കോച്ച് ഡേവിഡ് കാറ്റല. സ്‌പെയിനിൽ നിന്നെത്തിയ ഡേവിഡ് ചുമതലയേറ്റ ശേഷമുള്ള ആദ്യം ടൂർണമെന്റാണ് കലിംഗ സൂപ്പർ കപ്പ്. നല്ല പ്രതീക്ഷകളാണ് ടീമിനെ കുറിച്ച് അദ്ദേഹം പങ്കുവയ്ക്കുന്നത്. ചില മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചുവെന്നും താരങ്ങൾ എല്ലാവരും ഒരുപോലെ സംഭാവന നൽകണമെന്നും അദ്ദേഹം പ്രതികരിച്ചു. മൈഖേലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഡേവിഡ് തുറന്ന് സംസാരിച്ചത്.
ഡേവിഡ് കാറ്റലയുടെ വാക്കുകൾ
അടിസ്ഥാനപരമായി, എനിക്ക് ഒരു മാറ്റം അനിവാര്യമായിരുന്നു. പുതിയൊരു മാറ്റത്തിന് ഞാൻ തീരുമാനിച്ചു, മറ്റൊരു വെല്ലുവിളിക്ക് ഞാൻ തയ്യാറെടുക്കുകയായിരുന്നു. ആ സമയം പെട്ടെന്ന് ഇന്ത്യയിലേക്ക് വരാൻ അവസരം ലഭിച്ചു. എന്തുകൊണ്ട് പറ്റില്ലെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. കാരണം ലീഗിലും ഇത്തരത്തിലുള്ള പദ്ധതികളിലും എനിക്ക് എപ്പോഴും താൽപ്പര്യമുണ്ട്.
കെബിഎഫ്‌സി ഇപ്പോൾ വരാൻ എനിക്ക് നല്ലൊരു അവസരം തന്നു. അടുത്ത സീസണിനെക്കുറിച്ച് ചിന്തിക്കാനും, കളിക്കാരെ അറിയാൻ ശ്രമിക്കാനും, ക്ലബ്ബിനെ അറിയാൻ ശ്രമിക്കാനും, ലീഗിനെ അറിയാനും, പൊരുത്തപ്പെടാൻ ഇത്തവണ എനിക്ക് അവസരം നൽകുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് ഈ ഒന്നൊന്നര മാസം കഴിവതും ഇവിടവുമായി പൊരുത്തപ്പെടുക എന്നത് എനിക്കുള്ള ഒരു വെല്ലുവിളിയാണ്.
കുറഞ്ഞത് ഈ അറിവോടെയെങ്കിലും എനിക്ക് പുതിയ സീസൺ ആരംഭിക്കാൻ ഇന്ത്യയിൽ അവസരം ലഭിച്ചു. ബ്ലാസ്‌റ്റേഴ്‌സിന് മാറ്റങ്ങൾ ആവശ്യമാണെന്ന് എനിക്കറിയാം. അതിനാൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ ഞാൻ ഇഷ്‍ടപ്പെടുന്നു. ആ മാറ്റങ്ങൾ വരുത്താൻ ഞാൻ എല്ലാ രീതിയിലും തയ്യാറാണ്. അതാണ് ഞാൻ ചോദിക്കുന്നതും.
ഇത് ഒരു വലിയ മാറ്റമാണ്, കാരണം സ്‌പെയിനിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ തീരുമാനിക്കുമ്പോൾ, നിങ്ങളുടെ കുടുംബത്തിൽ നിന്ന് വളരെ അകലെയാണ്. ഞാൻ ഏറ്റെടുക്കേണ്ട ഒരു വലിയ ത്യാഗമാണിത്. ഒടുവിൽ, നിങ്ങളുടെ പാഷന് വേണ്ടി ഫുട്ബോൾ എന്ന അഭിനിവേശത്തിനായി നീങ്ങുകയാണ്, ഞാൻ കുട്ടിയായിരുന്നപ്പോൾ മുതൽ, ഫുട്‍ബോൾ എന്റെ ഹൃദയത്തിൽ ജീവിക്കുന്നു.
കഴിഞ്ഞ സീസണുകളിൽ ഗോളുകൾ വഴങ്ങിയത് തിരിച്ചടിയായി
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് കൂടുതൽ ഓപ്പൺ ഫുട്‌ബോൾ കളിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അവർ ഇടത്, വലത്, മധ്യ എന്നീ മേഖലകളിലൂടെ ഗോളുകൾ വഴങ്ങിയിരുന്നു. ടീം പ്രതിരോധ മേഖലകളിൽ വളരെയധികം മെച്ചപ്പെടേണ്ടതുണ്ട്, കാരണം അവർ ധാരാളം ഗോളുകൾ വഴങ്ങി. ഒരു ടീം എന്ന നിലയിൽ അവർക്ക് ഒത്തൊരുമയില്ലായിരുന്നു. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം കളിക്കാരുടെ മാനസികാവസ്ഥ മാറ്റുക എന്നതിലാണ്.
കളിക്കളത്തിലുള്ള 11 കളിക്കാര്‍ക്കും, അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ല എന്നത് എനിക്ക് അംഗീകരിക്കാൻ കാര്യമാണ്. അതുകൊണ്ട് അവര്‍ എല്ലാവരും ജോലി ചെയ്യണം. നമ്മൾ മുഴുവനായും പ്രതിരോധിക്കണം, നമ്മള്‍ മുഴുവനായും ആക്രമിക്കണം. കാരണം, ഒടുവില്‍ നമ്മള്‍ എല്ലായ്‌പ്പോഴും ഗോളുകള്‍ വഴങ്ങുമ്പോള്‍, നമ്മള്‍ പ്രതിരോധ നിരയുടെ നേരെയാണ് വിരല്‍ ചൂണ്ടുന്നത്.

എല്ലാവരും ഓടണം, ടീമിന് വേണ്ടി ത്യാഗം ചെയ്യണം, കാരണം ഫുട്ബോളിൽ പ്രവർത്തിക്കാൻ എനിക്കറിയാവുന്ന ഒരേയൊരു മാർഗം അതാണ്. വലിയ മാറ്റമൊന്നും ഞാൻ വരുത്തിയിട്ടില്ല. നല്ലൊരു ഒത്തൊരുമ വേണം എന്നായിരുന്നു എന്റെ ആഗ്രഹം. പരിശീലനത്തിൽ എനിക്ക് ഇഷ്‍ടമുള്ള നിയമങ്ങൾ എന്തൊക്കെയാണെന്ന് കളിക്കാർ അറിയേണ്ടതുണ്ട്.
യുവതാരങ്ങൾക്ക് അവസരം നൽകും
എനിക്ക് യുവതാരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഇഷ്‌ടമാണ്. യുവതാരങ്ങളെ വളർത്തിയെടുക്കാൻ ഞാൻ താൽപര്യപ്പെടുന്നു. എനിക്ക് പ്രായം ഒരു വിഷയമല്ല. അതുകൊണ്ട് ഒരു താരം 18 വയസുള്ളവനാണെങ്കിൽ കളിക്കാൻ തയ്യാറാണെന്ന് ഞാൻ കണ്ടാൽ, അവൻ കളിക്കും. 36 വയസ്സുസുള്ള കളിക്കാൻ കഴിയുന്ന ഒരു കളിക്കാരനുണ്ടെങ്കിൽ അവർ കളിക്കും.
എനിക്ക് എന്നെത്തന്നെ മുന്നോട്ട് നയിക്കണം. താരങ്ങളെ മുന്നോട്ട് നയിക്കണം. ക്ലബ്ബിനെ മുന്നോട്ട് നയിക്കാനും ഞാൻ ആഗ്രഹിക്കുന്നു. കാരണം ഇവിടുത്തെ ആരാധകർ വിജയിക്കാനോ ട്രോഫി നേടാനോ അർഹരാണെന്ന് ഞാൻ വിശ്വസിക്കുന്നു. അത് സമയത്തിന്റെയും പ്രക്രിയയുടെയും കാര്യമാണ്. അതൊരിക്കലും എളുപ്പമല്ല. എന്റെ താരങ്ങളിൽ നിന്ന് 100 ശതമാനം ആത്മാർത്ഥ ഞാൻ ഉറപ്പുനൽകുന്നു.