പാരീസ്: ലോകം ഫുട്‌ബോള്‍ ആവേശത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. രാജ്യത്തെ അത്‌ലറ്റിക് ടീമില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങളെയും മരുന്നടിക്ക് പിടിച്ചതിന്റെ നാണക്കേട് മറച്ചുവെയ്ക്കാന്‍ റഷ്യക്ക് ഫിഫ ലോകകപ്പ് 2018 അവസരം കൊടുത്തേക്കാം. എന്നാല്‍ ഫുട്‌ബോളിന്റെ ലഹരിയില്‍ കളിക്കളത്തിലേക്ക് മാത്രം ശ്രദ്ധിക്കുന്നവരോട് ഈ പത്രപ്രവര്‍ത്തകര്‍ക്ക് ഓര്‍മ്മിപ്പിക്കാന്‍ ഒരു കാര്യമുണ്ട്. കളത്തിലെ ആവേശത്തില്‍ മുഴുകുമ്പോള്‍ സ്വന്തം തൊഴില്‍ ചെയ്തതിന്റെ പേരില്‍ ദുരിതം അനുഭവിക്കേണ്ടി വന്ന റഷ്യയിലെ മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ കൂടി കാണാനാണ് പാരീസില്‍ നടന്ന പ്രതിഷേധങ്ങള്‍ ആഹ്വാനം ചെയ്യുന്നത്.
റഷ്യ ലോകകപ്പിനെ നെഞ്ചേറ്റുമ്പോള്‍ പത്രസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ജയിലിലാവുകയും, കൊല്ലപ്പെടുകയും ചെയ്യുന്നവരുമുണ്ടെന്നാണ് മധ്യ പാരീസില്‍ ഫുട്‌ബോള്‍ പിച്ചിലെ താരങ്ങളായി ഇൗ മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ അവതരിപ്പിച്ച് കൊണ്ട് അതിര്‍ത്തികളില്ലാത്ത റിപ്പോര്‍ട്ടേഴ്‌സ് (ആര്‍എസ്എഫ്) നടത്തിയ പ്രതിഷേധം ഓര്‍മ്മിപ്പിച്ചത്. ലോകകപ്പ് നടക്കുമ്പോഴും അടിച്ചമര്‍ത്തല്‍ തുടരുന്നു എന്ന തലക്കെട്ടോടെയാണ് ജയിലില്‍ കിടക്കുന്ന ആളുകളുടെ ചിത്രങ്ങള്‍ പ്രതിഷേധക്കാര്‍ ഫുട്‌ബോള്‍ താരങ്ങളുടേതായി അവതരിപ്പിച്ചത്.
നിലവില്‍ ഏഴ് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി ചെയ്തതിന് ജയിലില്‍ ഉള്ളതായി ആര്‍എസ്എഫ് പറയുന്നു. 2000-ല്‍ വ്‌ളാദിമിര്‍ പുടിന്‍ പ്രസിഡന്റ് പദത്തില്‍ എത്തിയതിന് ശേഷം 34 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 'ക്യാമറകള്‍ പുല്‍മൈതാനത്ത് മാത്രമാണ് ഫോക്കസ് ചെയ്യുക. കൂടിപ്പോയാല്‍ ചേഞ്ചിംഗ് റൂമിലേക്കുള്ള ഇടനാഴിയിലേക്കും. പക്ഷെ റഷ്യയെന്ന രാജ്യത്തിന് നേര്‍ക്ക് ഫോക്കസ് ചെയ്യാനാണ് ഞങ്ങളുടെ ആവശ്യം', ആര്‍എസ്എഫിലെ ക്രിസ്റ്റോഫ് ഡിലോര്‍ വ്യക്തമാക്കി.
തീവ്രവിഭാഗങ്ങളെ സംഘടിപ്പിച്ച് അധികാരികളെ പുറത്താക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ശിക്ഷ വിധിച്ച് അകത്താക്കിയ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ അലക്‌സാണ്ടര്‍ സോകോലോവിന്റെ ചിത്രവും പ്രതിഷേധത്തിലുണ്ടായിരുന്നു. പൊതുഖജനാവില്‍ നിന്നും 93 ബില്ല്യണ്‍ റൂബിള്‍സ് അടിച്ചുമാറ്റിയ സംഭവത്തെക്കുറിച്ച് ഗവേഷണം നടത്തവെയാണ് സോകോലോവിന്റെ അറസ്റ്റ് നടന്നത്. രാഷ്ട്രീയ പ്രേരിതമായാണ് ഈ അറസ്റ്റും ശിക്ഷയുമെന്നാണ് ആരോപണം.