കൊച്ചി: പുതിയ സീസണ്‍, പുതിയ തുടക്കം --- പുതിയ പരിശീലകന്‍ എല്‍ക്കോ ഷട്ടോരിക്ക് കീഴില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ബദ്ധവൈരികളായ എടികെയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് കെട്ടുകെട്ടിച്ചു. ഇരമ്പിയാര്‍ത്ത മഞ്ഞപ്പടയെ സാക്ഷ്യം നിര്‍ത്തി പുതിയ നായകന്‍ ബര്‍ത്തലോമിയോ ഓഗ്ബച്ചെയാണ് ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടുതവണയും നിറയൊഴിച്ചത്.

കൊല്‍ക്കത്തന്‍ താരം കാള്‍ മാക്യൂ ആറാം മിനിറ്റില്‍ ഗോളടിച്ച് ഞെട്ടിച്ചെങ്കിലും ആദ്യ പകുതിയില്‍ത്തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് വീണ്ടെടുത്തു. 29 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍. കോര്‍ണറിനിടെ ജയ്‌റോയെ പിടിച്ചുവലിച്ചതിന് എടികെയ്ക്ക് വഴങ്ങേണ്ടി വന്ന പെനാല്‍റ്റി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി.

കൊല്‍ക്കത്തന്‍ ഗോള്‍ കീപ്പര്‍ അരന്ദിം ഭട്ടാചാര്യയെ നിഷ്പ്രഭനാക്കിയാണ് നൈജീരിക്കാരന്‍ ഓഗ്ബച്ചെ ഗോള്‍ വല ചലിപ്പിച്ചത്. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ഓഗ്ബച്ചെ തന്നെ ബ്ലാസ്റ്റേഴ്‌സിനായി രണ്ടാമതും ഗോള്‍ കണ്ടെത്തി. ഗോള്‍ മുഖത്ത് നില്‍ക്കെ വലം കാലിലേക്ക് എത്തിയ പന്തിനെ ലക്ഷ്യം തെറ്റാതെ തെടുത്തുവിടുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ് നായകന്‍. ക്രോസില്‍ ബാറില്‍ തട്ടിയ പന്ത് പിന്നാലെ ഗോള്‍ വര തുളച്ചു കയറി.
സന്ദേശ് ജിംഗാനില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണില്‍ ഇറങ്ങിയത്. ജിംഗാന്റെ അഭാവം പ്രതിരോധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ടെന്ന് ആരാധകര്‍ ഇന്നു കണ്ടു. റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ആവിഷ്‌കരിച്ച കൊല്‍ക്കത്തന്‍ മുന്നേറ്റങ്ങളെ തടുക്കാന്‍ പെടാപാട് പെടുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം. ഒപ്പം ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാനും ടീമിനെ പലപ്രാവശ്യം സമ്മര്‍ദ്ദത്തിലാക്കി. ഇതേസമയം, ജയ്‌റോ റോഡ്രിഗസിന്റെ നിര്‍ണായക ഇടപെടലുകള്‍ ഒരുപരിധിവരെ ബ്ലാസ്റ്റേഴ്‌സിനെ തുണച്ചു.

കളിയുടെ ആദ്യ മിനിറ്റുകളില്‍ത്തന്നെ ഗോള്‍ വഴങ്ങിയെങ്കിലും ആക്രമണത്തിലൂന്നിയാണ് എല്‍ക്കോ ഷട്ടോരിയുടെ പുതിയ ബ്ലാസ്‌റ്റേഴ്‌സ് തന്ത്രങ്ങളൊരുക്കിയത്. ആദ്യ ഇരുപത് മിനിറ്റുകള്‍ കൊല്‍ക്കത്ത പന്തടക്കടക്കുന്നത് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം കണ്ടു. പക്ഷെ തുടര്‍ന്നങ്ങോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു.
ഇതിനിടെ സീസണില്‍ ആദ്യ മഞ്ഞ കാര്‍ഡ് ബ്ലാസ്റ്റേഴ്‌സ് താരം ജയേഷ് റാണ വാങ്ങിയതിനും ആരാധകര്‍ ഇന്നു സാക്ഷിയായി. തൊട്ടു പിന്നാലെ 17 ആം മിനിറ്റില്‍ ജയ്‌റോ റോഡ്രിഗസും നേടി രണ്ടാമത്തെ മഞ്ഞ കാര്‍ഡ്. യുവ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സഹല്‍ അബ്ദുല്‍ സമദിനെ 80 ആം മിനിറ്റിലാണ് എല്‍ക്കോ ഷട്ടോരി ഇറക്കിയതെന്നതും മത്സരത്തില്‍ കൗതുമായി. ജയത്തോടെ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.