പുതിയ നേതൃത്വം. പുതിയ താരങ്ങൾ. പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ചുത്തന്നെ. രാജ്യത്തെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളായ നിഷു കുമാറിനെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. നിഷു കുമാറിന്റെ വരവോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ദൃഢപ്പെടുമെന്ന പ്രതീക്ഷയിലാണ് ക്ലബ്. നാല് വർഷത്തേക്കാണ് നിഷു കുമാറുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ.
ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയാണ് നിഷു കുമാർ. 11-ാം വയസ്സിൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ താരം ഫുട്ബോൾ യാത്ര ആരംഭിച്ചു. 2011ൽ എഐഎഫ്എഫ് എലൈറ്റ് അക്കാദമി തിരഞ്ഞെടുക്കപ്പെട്ട നിഷു കുമാർ അവിടെ 4 വർഷം പരിശീലനം നേടി. 2015 -ൽ ബെംഗളൂരു എഫ്‌സിയിലൂടെയാണ് ഇദ്ദേഹം ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ചത്. 2015 -ൽ ബിഎഫ്‌സിയിലെത്തിയ നിഷു കുമാർ ക്ലബ്ബിനായി 70 -ൽ അധികം മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 2018-19 സീസണിൽ ബെംഗളൂരു എഫ്‌സി ഐഎസ്‌എൽ കിരീടം നേടുമ്പോൾ ടീമിന്റെ ഭാഗമായിരുന്നു.
കഴിഞ്ഞ രണ്ട് ഐഎസ്‌എൽ സീസണുകളിൽ ബിഎഫ്‌സി പ്രതിരോധത്തിൽ നിഷു കുമാർ നിർണായക സാന്നിധ്യമായി. കൂടാതെ ഓരോ സീസണിലും ഒരു ഗോൾ നേടുകയും ശരാശരി 70 ശതമാനം പാസ് കൃത്യത നിലനിർത്തുകയും ചെയ്തു. അണ്ടർ 19, അണ്ടർ 23, സീനിയർ തലങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച പരിചയ സമ്പത്തും താരത്തിനുണ്ട്. സ്ഥിരതയാർന്നതും അതിശയകരവുമായ പ്രകടനങ്ങളിലൂടെ 2018 -ൽ അദ്ദേഹം സീനിയർ ടീമിലെത്തി. ജോർദാനെതിരായ അരങ്ങേറ്റ മത്സരത്തിൽ ഒരു ഗോളും നേടിയ ചരിത്രവും നിഷു കുമാറിന് പറയാനുണ്ട്.
'കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഭാഗമായിക്കൊണ്ട് ഈ ഫുട്‌ബോൾ യാത്രയിൽ ഞാൻ ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ക്ലബിനായി ഞാൻ എന്റെ പരമാവധി നൽകും. നിരവധി ട്രോഫികൾ ഒരുമിച്ച് നേടാമെന്നും ഈ വർഷങ്ങളിലുടനീളം ക്ലബിനൊപ്പം ഉണ്ടായിരുന്ന എല്ലാ ആരാധകർക്കും സന്തോഷം നൽകാൻ സാധിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ക്ലബിന്റെ എക്കാലത്തെയും അഭിമാനവും, ഹൃദയത്തുടിപ്പുമായ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു', നിഷു കുമാർ അറിയിച്ചു.
പുതിയ സീസണിന് മുന്നോടിയായി ടീമില്‍ വന്‍ അഴിച്ചുപണിയാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തുന്നത്. വലിയ തുകയ്ക്ക് ടീമിലെത്തിച്ച താരങ്ങളെ പറഞ്ഞയച്ച് പ്രതിഭാശാലികളായ യുവതാരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ശ്രമം. പുതിയ സീസണിന് മുന്നോടിയായി അബ്ദുല്‍ ഹക്കുവുമായി ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ പുതുക്കിയിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് സീസണിലും കൂടുതല്‍ മത്സരം കളിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ആരോസില്‍നിന്ന് ഗിവ്‌സന്‍ സിംഗ്, അല്‍ബിനോ ഗോമസ്, പ്രഭ്‌സുഖന്‍ ഗില്‍ എന്നിവരെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്.