കൊച്ചി: അടുത്ത ഐഎസ്എല്‍ സീസണിനുള്ള തയ്യാറെടുപ്പുകള്‍ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മധ്യനിര താരം ലാല്‍തംഗ കാല്‍റിങ്ങിനെ (പുയെറ്റ) സ്വന്തം പാളയത്തിലെത്തിക്കാനുള്ള നടപടി ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കിയതായാണ് സൂചന. 2018-19 സീസണില്‍ നോര്‍ത്ത് ഈസ്റ്റിനായി അരങ്ങേറ്റം കുറിച്ച പുയെറ്റ, ഈ സീസണില്‍ പരിക്ക് കാരണം സജീമായിരുന്നില്ല.
ഐ ലീഗില്‍ ഡിഎസ്‌കെ ശിവാജിയന്‍സ്, ഐസ്വാള്‍ എഫ്‌സി ടീമുകള്‍ക്കായി കളിച്ച മുന്‍പരിചയമുണ്ട് 21 -കാരന്‍ ലാല്‍തംഗ കാല്‍റിങ്ങിന്. മുന്‍പ്, മിസോറാം പ്രീമിയര്‍ ലീഗില്‍ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ക്കുള്ള പുരസ്‌കാരവും പുയെറ്റ നേടിയിട്ടുണ്ട്. എന്തായാലും ലാല്‍തംഗ കാല്‍റിങ്ങിന്റെ വരവോടെ ബ്ലാസ്റ്റേഴ്‌സിന്റെ ടീം ഘടന കൂടുതല്‍ ശക്തപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
നേരത്തെ, ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഒഡീഷ എഫ്‌സിയുടെ ആല്‍ബിനോ ഗോമസിനെയും ബെംഗളൂരു എഫ്‌സിയുടെ പ്രഭുസുഖന്‍ ഗില്ലിനെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെടുത്തിരുന്നു. ടിപി രഹനേഷിനും ബിലാല്‍ ഖാനും പകരക്കാരാണ് ഇവര്‍. ഇതിന് പുറമെ പ്രതിരോധനിരയില്‍ ജംഷഡ്പൂരിന്റെ ടിരിയെയും മധ്യനിരയില്‍ ഹൈദരാബാദ് എഫ്‌സിയുടെ രോഹിത് കുമാറിനെയും കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.
ഈ സീസണില്‍ പരിക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിറംകെടുത്തിയത്. സന്ദേശ് ജിംഗാന്‍ അടക്കം പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതോടെ മികച്ച ലൈനപ്പ് കണ്ടെത്താനാവാതെ എല്‍ക്കോ ഷട്ടോരി സീസണ്‍ മുഴുവന്‍ വിഷമിച്ചു. ഇത്തവണ ഏഴാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സ് ലീഗ് പൂര്‍ത്തിയാക്കിയത്. 18 മത്സരങ്ങളില്‍ നിന്നും നാലു ജയവും ഏഴു സമനിലയുമായി 19 പോയിന്റാണ് ടീമിന്റെ സമ്പാദ്യം.
ഗോവ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ ടീമുകളാണ് ഐഎസ്ൽ ആറാം സീസണിൽ ആദ്യ നാലു സ്ഥാനങ്ങള്‍ കയ്യടക്കി പ്ലേ ഓഫ് യോഗ്യത നേടിയത്. ഫെബ്രുവരി 29 -നാണ് ചെന്നൈയും ഗോവയും തമ്മിലുള്ള ആദ്യപാദ സെമി. മാര്‍ച്ച് ഒന്നിന് ബെംഗളൂരുവും എടികെയും സെമി ആദ്യപാദം ഏറ്റുമുട്ടും. മാര്‍ച്ച് 14 -നാണ് ഐഎസ്എല്‍ ഫൈനല്‍.
Source: Goal