കൊച്ചി: ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ വിജയവഴി മുടക്കിയത് റഫറിയാണ്. നീണ്ടകാല തോല്‍വികള്‍ക്കും സമനിലകള്‍ക്കും പത്താം റൗണ്ടില്‍ അറുതിയായെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കരുതി. എന്നാല്‍ രണ്ടാം പകുതിയില്‍ റഫറിയുടെ തെറ്റായ തീരുമാനം കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയമോഹങ്ങള്‍ തകര്‍ത്തെറിഞ്ഞു. ഐഎസ്എല്ലില്‍ വീണ്ടുമൊരു സമനില ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി; രണ്ടാം പകുതിയില്‍ അതേ നാണയത്തില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. ബ്ലാസ്‌റ്റേഴ്‌സിനായി ബര്‍ത്തലോമ്യ ഓഗ്ബച്ചെയും നോര്‍ത്ത് ഈസ്റ്റിനായി അസമോവ ജിയാനുമാണ് ഗോള്‍ നേടിയത്.

പതിവുപോലെ പന്തടക്കത്തില്‍ കേന്ദ്രീകരിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍ മുഴുവന്‍. സന്ദര്‍ശകര്‍ക്ക് പന്തുകൊടുക്കാന്‍ ബ്ലാസ്്‌റ്റേഴ്‌സ് ഒട്ടും കൂട്ടാക്കിയില്ല. എട്ടാം മിനിറ്റില്‍ ബ്ലാസ്റ്റാഴേസാണ് കളിയിലെ ഷോട്ടുതിര്‍ത്തത്. നോര്‍ത്ത് ഈസ്റ്റ് താരം കൊമോര്‍സ്‌കിയുടെ ദുര്‍ബലമായ ക്ലിയറന്‍സ് വന്നെത്തിയത് പ്രശാന്തിന്റെ കാല്‍ച്ചുവട്ടില്‍. ബോക്‌സിന് തൊട്ടുവെളിയില്‍ നിന്നും പ്രശാന്ത് ഗോളിന് ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയി മതില്‍ക്കണക്കെ നിന്നു.

11 ആം മിനിറ്റില്‍ അസമോവ ജിയാനിലൂടെ ലീഡ് നേടാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടായിരുന്നു. ട്രിയാഡിസിന്റെ ഫ്രീ കിക്ക് കൃത്യം പറന്നിറങ്ങിയത് ജിയാനിലേക്ക്. പക്ഷെ ഹെഡര്‍ ലക്ഷ്യം കണ്ടില്ല. 20 ആം മിനിറ്റില്‍ സന്ദര്‍ശകര്‍ക്ക് വീണ്ടും കിട്ടിയൊരു സുവര്‍ണാവസരം. മധ്യനിരയില്‍ നിന്നും പിടിച്ചെടുത്ത പന്തുമായി ബോക്‌സിനകത്ത് കടന്ന ജിയാന്് ഫിനിഷിങ്ങില്‍ ഒരിക്കല്‍ക്കൂടി പാളി. പോസ്റ്റ് വിട്ട് ഓടിയെത്തിയ ഗോള്‍ കീപ്പര്‍ രഹനേഷിന് മുകളിലൂടെ കൗശലപൂര്‍വം പന്തിനെ തട്ടി ഉയര്‍ത്തിയാല്‍ മതിയായിരുന്നു. പക്ഷെ ജിയാന്‍ ശ്രമിച്ചതാകട്ടെ ശക്തിയേറിയ ഷോട്ടിനും. പന്ത് ക്രോസ് ബാറിന് മീറ്ററുകള്‍ മുകളിലൂടെ കുതിച്ചു പാഞ്ഞപ്പോള്‍ നോര്‍ത്ത്് ഈസ്റ്റിന് രണ്ടാം അവസരവും നഷ്ടമായി. മഞ്ഞപ്പടയുടെ താളം കുറയുന്നത് കണ്ട് ആദ്യ പകുതിയില്‍ത്തന്നെ രണ്ടു സബ്സ്റ്റിറ്റിയൂഷനാണ് ഷട്ടോരി നടത്തിയത്. ആദ്യം സഹലിനെ പിന്‍വലിച്ചു മെസ്സി ബൗളിയെത്തി. പിന്നാലെ പരുക്കേറ്റ രാജു ഗെയ്കവാഡിന് ജീക്‌സണ്‍ സിങ്ങും കളം നിറഞ്ഞു.

43 ആം മിനിറ്റിലാണ് കളിയിലെ ആദ്യ ഗോള്‍ വീഴുന്നത്. 41 ആം നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം മറികടന്ന് ബോക്‌സിലേക്ക് നുഴഞ്ഞുകയറിയ ഓഗ്ബച്ചേയെ ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയി വീഴ്ത്തുകയായിരുന്നു. തൊട്ടുപിന്നാലെ റഫറി പെനാല്‍റ്റി സ്‌പോടിലേക്ക് വിസിലും മുഴക്കി. പെനാല്‍റ്റി ഗോളാക്കി മാറ്റാന്‍ ഓഗ്ബച്ചേയ്ക്ക് ഏറെ പ്രയാസമുണ്ടായില്ല. ഒരേ ദിശയിലേക്ക് ചാടിയിട്ട് കൂടി സുഭാശിഷിന് ഒരവസരം നല്‍കാതെ ഓഗ്ബച്ചേ ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കി.

ആദ്യ പകുതിയില്‍ ലീഡ് നേടിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ പന്തു തട്ടിത്തുടങ്ങിയത്. എന്നാല്‍ 48 ആം മിനിറ്റില്‍ റഫറിയുടെ തെറ്റായ പെനാല്‍റ്റി തീരുമാനം ബ്ലാസ്റ്റേഴ്‌സിന് ഇടിത്തീയായി ഭവിച്ചു. രാകേഷ് പ്രദാന്റെ ക്രോസിനെ തലവെച്ച് തട്ടിയകറ്റുകയായിരുന്നു സെയ്ത്യാസെന്‍. എന്നാല്‍ റഫറി വിധിച്ചത് പെനാല്‍റ്റിക്കും. 50 ആം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് അസമോവ ജിയാന്‍ നോര്‍ത്ത് ഈസ്റ്റിനെ കളിയില്‍ തിരികെ കൊണ്ടുവന്നു.
ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചെങ്കിലും ലീഡ് നേടാനുള്ള അവസരം ആതിഥേയര്‍ക്ക് കിട്ടിയില്ല. 60 ആം മിനിറ്റില്‍ ഓഗ്ബച്ചെ - മെസ്സി ബൗളി സഖ്യം ഗോള്‍ സാധ്യത തുറന്നുവെച്ചെങ്കിലും കൊമോര്‍സ്‌കിയുടെ ഇടപെടല്‍ നോര്‍ത്ത് ഈസ്റ്റിനെ തുണച്ചു.
അഞ്ചു മിനിറ്റ് എക്‌സ്ട്രാ ടൈമിലേക്ക് കടന്നപ്പോള്‍ കളി കൂടുതല്‍ ഉദ്വേഗമായി. 95 ആം മിനിറ്റില്‍ അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ലഭിച്ച കോര്‍ണറില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കണ്ടെത്തുമെന്ന് സ്‌റ്റേഡിയം ഒന്നടങ്കം പ്രതീക്ഷിച്ചു. നിങ് തൊടുത്ത കൃത്യതയാര്‍ന്ന കോര്‍ണര്‍ ഓഗ്ബച്ചെയ്ക്ക് കിട്ടിയപ്പോൾ ആരാധകർ ഗോളിനായി ആർത്തിരമ്പി. എന്നാല്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ മതില്‍കണക്കെ നിന്ന ഹീറിങ്‌സ് ഓഗ്ബച്ചെയുടെ ഷോട്ടിനെ തടുത്തു --- കളി സമനിലയിൽ പിരിഞ്ഞു.
വീണ്ടുമൊരു സമനില വഴങ്ങിയതോടെ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പത്തു കളിയില്‍ നിന്നും ആകെ എട്ടു പോയിന്റാണ് ടീമിന്റെ സമ്പാദ്യം. മറുഭാഗത്ത് നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്താണ്. ഒന്‍പതു കളിയില്‍ നിന്നും 11 പോയിന്റുണ്ട് ടീമിന്.