ഹൈദരാബാദ്: നിര്‍ണായകമായ ഐഎസ്എല്‍ 14 ആം റൗണ്ടില്‍ മുംബൈ സിറ്റി എഫ്സിക്ക് സമനില. അവസാന മിനിറ്റിൽ വഴങ്ങിയ പെനാൽറ്റിയിൽ മുംബൈയുടെ ജയമോഹം പൊലിഞ്ഞു. ഗച്ചിബൗളി സ്റ്റേഡിയത്തിലെ ഇന്നത്തെ മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചാണ് മുംബൈയും ഹൈദരാബാദും പിരിഞ്ഞത്. പെനാൽറ്റിയിലൂടെയായിരുന്നു ഇരു ടീമുകളുടെയും ഗോളുകൾ.
ആദ്യ പകുതിയില്‍ മുംബൈയ്ക്കായി മുഹമ്മദ് ലാര്‍ബിയും രണ്ടാം പകുതിയിൽ ഹൈദരാബാദിനായി മാർക്കോ സ്റ്റാൻകോവിക്കും പെനാൽറ്റി സഫലമാക്കി. സമനിലയോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. 14 കളികളില്‍ നിന്നും അഞ്ചു ജയവുമായി 20 പോയിന്റ് മുംബൈ സിറ്റി എഫ്സിക്കുണ്ട്.
മറുഭാഗത്ത് തോല്‍വി തുടര്‍ക്കഥയാക്കിയ ഹൈദരാബാദിന് ഇന്നത്തെ സമനില ആശ്വാസമേകുന്നു. എന്തായാലും പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് ഹൈദരാബാദ്. സീസണില്‍ ഇതുവരെ ഒരു ജയം മാത്രമേ ഹൈദരാബാദിനുള്ളൂ. ഏറെക്കുറെ വിരസമായിരുന്നു ഹൈദരാബാദ് – മുംബൈ മത്സരത്തിന്റെ ആദ്യ പകുതി. 14 ആം മിനിറ്റില്‍ ലാര്‍ബി തൊടുത്ത ഷോട്ട് ഹൈദരാബാദ് വലയില്‍ കയറിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
കെവിനും ലാര്‍ബിയും തുടക്കമിട്ട നീക്കമാണ് ആതിഥേയര്‍ക്ക് ഭീഷണിയായത്. വലതു വിങ്ങില്‍ നിന്നും മുന്നേറ്റം ഏറ്റുപിടിച്ച സാര്‍ത്ഥിക് പന്തിനെ കാര്‍ലോസിന് കൈമാറി. കാര്‍ലോസിന്റെ ക്രോസാണ് പോസ്റ്റിനകത്തേക്ക് ലാര്‍ബി അടിച്ചു കയറ്റിയതും. പക്ഷെ ഓഫ്സൈഡ് വിസിലില്‍ മുംബൈയുടെ ഗോള്‍ നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് വിജയകരമായ മുന്നേറ്റങ്ങളൊന്നും ഇരു പക്ഷത്തു നിന്നും കണ്ടില്ല.
എന്തായാലും ആദ്യ പകുതി തീരാന്‍ നില്‍ക്കെ 42 ആം മിനിറ്റില്‍ ഹൈദരാബാദ് പെനാല്‍റ്റി വഴങ്ങി. കെവിന്റെ ഷോട്ട് തടുക്കാന്‍ പൂജാരി നടത്തിയ ശ്രമം ബോക്സിനകത്ത് വെച്ച് ഹാന്‍ഡ്ബോളില്‍ കലാശിക്കുകയായിരുന്നു. രണ്ടാം പകുതിയിലും ചിത്രത്തിന് മാറ്റമുണ്ടായില്ല. മാര്‍സലീനോ, യാസിര്‍, ബോബോ ത്രയം ആവിഷ്കരിച്ച നീക്കങ്ങളെല്ലാം പാതിവഴിയില്‍ മുനയൊടിഞ്ഞു വീണു.
67 ആം മിനിറ്റില്‍ പന്തിനെ പോസ്റ്റിനകത്തേക്ക് വീഴ്ത്താന്‍ ഹൈദരാബാദിന് അവസരം വീണുകിട്ടിയെങ്കിലും കില്ഗാലോന് ഹെഡര്‍ പിഴച്ചു. 77 ആം മിനിറ്റില്‍ മുംബൈയും ഗോളവസരം പാഴാക്കുന്നത് മത്സരം കണ്ടു. സൗരവ് നല്കിയ ക്രോസിനെ കുറിക്കു കൊള്ളിക്കാന്‍ കെവിനായില്ല. ഇതിനിടയില്‍ പൂജാരിയെ വീഴ്ത്തിയതിന് മുംബൈ ഡിഫൻഡർ പ്രതീക് മഞ്ഞക്കാര്‍ഡ് വാങ്ങി. അവസാന മിനിറ്റുകളിൽ ഹൈദരാബാദ് എഫ്സി ഉണർന്നു കളിച്ചെങ്കിലും സമനില ഗോൾ മാത്രം വീണില്ല.
എന്തായാലും അവസാന മിനിറ്റിൽ മുംബൈയ്ക്ക് സംഭവിച്ച അങ്കലാപ്പ് ഹൈദരാബാദിന് തുണയായി. ബോക്സിനകത്ത് വെച്ച് ബോബോയെ പ്രതീക് തള്ളിയിടുകയായിരുന്നു. ഇതിന് റഫറി പെനാൽറ്റിയും പിഴ വിധിച്ചു. സ്റ്റാൻകോവിക്കാണ് പെനാൽറ്റിയെടുക്കാൻ മുന്നോട്ടു വന്നത്. ശേഷം സ്റ്റാൻകോവിക്കിനെ ഷോട്ട് പ്രതിരോധിക്കാൻ ഗോൾ കീപ്പർ അമരീന്ദറിന് കഴിഞ്ഞുമില്ല.