മുംബൈ: ചെന്നൈയിന് എഫ്സി ഐഎസ്എല്‍ പ്ലേ ഓഫില്‍. മുംബൈ സിറ്റി അറീനയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ചെന്നൈയിന് എഫ്സി പ്ലേ ഓഫ് യോഗ്യത നേടി. ചെന്നൈ നായകൻ ലൂസിയന്‍ ഗോയന്റെ ഗോള്‍ (83') മത്സരത്തിന്റെ വിധി നിര്‍ണയിച്ചു.
ആര് ജയിക്കുന്നോ അവര്‍ക്ക് പ്ലേ ഓഫ് ടിക്കറ്റ് — ഐഎസ്എല്‍ ആറാം സീസണിലെ ജീവന്മരണ പോരാട്ടത്തിനാണ് മുംബൈ സിറ്റി എഫ്സിയും ചെന്നൈയിന് എഫ്സിയും ഇന്നിറങ്ങിയത്. ലീഗിലെ ആദ്യ മൂന്നു സ്ഥാനങ്ങള്‍ ഗോവയും എടികെയും ബെംഗളൂരുവും നേരത്തെ ഉറപ്പാക്കിയിരുന്നു. ജയത്തോടെ ലീഗിലെ നാലം സ്ഥാനക്കാരായി ചെന്നൈയിന് എഫ്സി. 17 കളികളില്‍ നിന്നും 28 പോയിന്റാണ് ടീമിന്റെ സമ്പാദ്യം.
ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. പന്തടക്കി വെച്ച് കളിക്കാനാണ് മുംബൈ ഫുട്ബോള്‍ അറീനയില്‍ ചെന്നൈ ശ്രമിച്ചത്. ഇതില്‍ ടീം ഏറെക്കുറെ ജയിക്കുകയും ചെയ്തു. എന്നാല്‍ എതിരാളിയുടെ പോസ്റ്റിലേക്ക് കുറിക്കുകൊള്ളുന്ന ഷോട്ടു പായിക്കാന്‍ ആദ്യ പകുതിയില്‍ ചെന്നൈയ്ക്കായില്ല. മറുഭാഗത്ത് പ്രത്യാക്രമണത്തില്‍ മുംബൈ ശ്രദ്ധയൂന്നി.
നാലു തവണയാണ് മുംബൈ സിറ്റി എഫ്സി ഷോട്ടുതിര്‍ത്തത്. ഇതിലൊരണ്ണം ലക്ഷ്യത്തിലെത്തുകയും ചെയ്തു. മുംബൈ താരം ഡിയഗോ കാര്‍ലോസിന്റെ ഷോട്ട് ഗോളെന്നുറപ്പിച്ചെങ്കിലും വിശാല്‍ കെയ്ത്തും ലൂസിയന്‍ ഗോയനും ചെന്നൈയുടെ രക്ഷകരായി. തൊട്ടുപിന്നാലെ ചെര്‍മിറ്റിക്കും കിട്ടി ഗോളടിക്കാനുള്ള അവസരം. എന്നാല്‍ റെന്തലെയുടെ ഇടപെടല്‍ മുംബൈയുടെ ശ്രമം വിഫലമാക്കി.
ആദ്യ പകുതിയുടെ അധിക സമയത്തും ചെന്നൈ ബോക്സിനകത്തായിരുന്നു ബഹളം മുഴുവന്‍. ഹാഫ് ടൈം വിസിലിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ചെന്നൈ ബോക്സിനകത്ത് തമ്പടിച്ച മുംബൈയെ പ്രതിരോധിക്കാന്‍ നായകന് ലൂസിയന്‍ ഗോയനും കൂട്ടരും കുറച്ചേറെ കഷ്ടപ്പെട്ടു.
ചുവപ്പു കാര്‍ഡ് കണ്ടുകൊണ്ടാണ് രണ്ടാം പകുതി തുടങ്ങിയത്. 54 ആം മിനിറ്റില്‍ ചാങ്തെയെ പിന്നില്‍ നിന്നും വീഴ്ത്തിയതിന് സൗരവ് ദാസിനെ റഫറി പുറത്താക്കി. ഇതോടെ മുംബൈ പത്തു പേരായി ചുരുങ്ങി. മുഹമ്മദ് റഫീഖിന് സംഭവിച്ച പ്രതിരോധ പിഴവിനാണ് സൗരവ് ദാസിന് വില കൊടുക്കേണ്ടി വന്നത്.
59 ആം മിനിറ്റില്‍ മുഹമ്മദ് ലാര്‍ബി തൊടുത്ത കോര്‍ണറില്‍ കൃത്യമായി തലവെയ്ക്കാന്‍ ചെര്‍മിറ്റിക്ക് കഴിഞ്ഞു. എന്നാല്‍ ഗോള്‍ ലൈനില്‍ വെച്ച് ചെന്നൈയുടെ മുന്നേറ്റ താരം നെരിജുസ് വാല്‍സ്ക്കിസ് പന്തിനെ തട്ടിയകറ്റി.
സംഘബലം കുറഞ്ഞെങ്കിലും ആക്രമണത്തില്‍ നിന്നും പിന്മാറാന് മുംബൈ ഒരുക്കമായിരുന്നില്ല. 68 ആം മിനിറ്റില്‍ ഗോളടിക്കാനുള്ള സുവര്‍ണാവസരം ആതിഥേയരെ തേടി വീണ്ടുമെത്തി. ഗ്രൗണ്ടിന്റെ പകുതിയില്‍ നിന്നും ലാര്‍ബി നീട്ടി നല്കിയ അതിമനോഹരമായ പാസിനെ പോസ്റ്റിനകത്തേക്ക് ദിശകാട്ടേണ്ട കാര്യമേയുണ്ടായിരുന്നുള്ളൂ ചെര്‍മിറ്റിക്ക്. എന്നാല്‍ വിശാല്‍ കെയ്ത്തിനെ മറികടന്ന് പന്തിനെ മഴവില്ലഴകില്‍ വളച്ചു കയറ്റാനാണ് ഇദ്ദേഹം ശ്രമിച്ചത്. പക്ഷെ കണക്കുകൂട്ടലുകള്‍ തെറ്റി. പന്ത് ലക്ഷ്യം കാണാതെ പറന്നകന്നു.
എന്തായാലും 83 ആം മിനിറ്റില്‍ ലൂസിയന്‍ ഗോയന്‍ അടിച്ച ഗോള്‍ കളിയുടെ വിധി നിര്‍ണയിച്ചു. ക്രിവെല്ലാറോയുടെ കോര്‍ണര്‍. വാല്‍സ്ക്കിസിന്റെ അസിസ്റ്റ്. ലൂസിയന്‍ ഗോയന്റെ ഗോളും. അതിഗംഭീരമായ സെറ്റ് പീസിലൂടെയാണ് ചെന്നൈയുടെ വിജയഗോള്‍. മത്സരത്തില്‍ മുന്നിലെത്തിയതോടെ ചെന്നൈ പൂര്‍ണമായും പ്രതിരോധത്തിലേക്ക് മടങ്ങി. ഫലമോ, അവസാന മിനിറ്റുകളില്‍ മുംബൈ അഴിച്ചുവിട്ട അപകടകരമായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ചെന്നൈയ്ക്കായി.