ഗുവാഹത്തി: വന്നു, കണ്ടു, കീഴടക്കി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചിരിക്കുന്നു അത്‌ലറ്റികോ ഡി കൊല്‍ക്കത്ത. മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കൊല്‍ക്കത്തയുടെ ജയം. മത്സരത്തില്‍ ഡേവിഡ് വില്യംസ് ഒരു ഗോളടിച്ചു. റോയി കൃഷ്ണ രണ്ടും. കളിയുടെ 9 ആം മിനിറ്റില്‍ സ്റ്റാർ സ്‌ട്രൈക്കര്‍ അസമോവ ജിയാന്‍ പരുക്കേറ്റു പുറത്തായതാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വിനയായത്. ഇതോടെ ആതിഥേയരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. ജിയാന് പകരം ബറെയ്‌റോ വന്നെങ്കിലും നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച പോരാതെ വന്നു. മറുഭാഗത്ത് വേഗമാര്‍ന്ന പ്രത്യാക്രമണങ്ങളിലൂടെയാണ് ഓരോ തവണയും നോര്‍ത്ത് ഈസ്റ്റിന്റെ ചങ്കിടിപ്പ് കൊല്‍ക്കത്ത കൂട്ടിയത്.
11 ആം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. വലതു വിങ്ങില്‍ നിന്ന പ്രാഭിറിന് ഗാര്‍സിയയുടെ ലോങ് പാസ്. പന്തുമായി മുന്നേറിയ പ്രാഭിര്‍ എന്‍ഡ് ലൈനിന് തൊട്ടരികില്‍ വെച്ച് പന്ത് ക്രോസ് ചെയ്തു. ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡേവിഡ് വില്യംസ് അതിമനോഹരമായാണ് ഉയര്‍ന്നെത്തിയ പന്തില്‍ തലവെച്ചത്. ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയി ഒട്ടും പ്രതീക്ഷിച്ചില്ല ആ നീക്കം. രണ്ടാം പോസ്്റ്റിലേക്ക് സാവധാനം താണിറങ്ങിയ പന്തിനെ പുറത്തേക്കിടാന്‍ നോര്‍ത്ത് ഈസ്റ്റ് താരം പ്രധാനം കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. അച്ചടക്കമില്ലാതെ ചിന്നിച്ചിതറിയ നോര്‍ത്ത് ഇൗസ്റ്റ് പ്രതിരോധ നിരയാണ് ഇവിടെ കുറ്റക്കാര്‍.
ഗോള്‍ വീണതോടെ നോര്‍ത്ത് ഈസ്റ്റ് ക്യാംപ് ഉണര്‍ന്നെങ്കിലും 34 ആം മിനിറ്റില്‍ കൊല്‍ക്കത്ത വീണ്ടും നിറയൊഴിച്ചു, റോയി കൃഷ്ണയിലൂടെ. വില്യംസ് നല്‍കിയ പാസ് പിടിച്ചെടുക്കുമ്പോള്‍ റോയി കൃഷ്ണയ്ക്ക് മുന്നില്‍ സുഭാശിഷ് റോയി മാത്രം. ബോക്‌സില്‍ പിന്നാലെ കൂടിയ വാസിനെ അതിവിദഗ്ധമായി വെട്ടിച്ച കൊല്‍ക്കത്തന്‍ താരം നിമിഷം വൈകാതെ വലയിലേക്ക് ഷോട്ടുതിര്‍ത്തു --- ആദ്യ പകുതിയില്‍ രണ്ടാമത്തെ ഗോളും നോര്‍ത്ത് ഈസ്റ്റ് വഴങ്ങി. ഇതേസമയം, 40 മിനിറ്റില്‍ ആതിഥേയരുടെ അപ്രതീക്ഷിത നീക്കം കൊല്‍ക്കത്തയുടെ പാളയത്തില്‍ ഭീതി പടര്‍ത്തുകയുണ്ടായി. ബോക്‌സിന് പുറത്തുനിന്നും ട്രിയാഡിസ് തൊടുത്ത ഷോട്ടിനെ ഏന്തിവലിഞ്ഞാണ് അരിന്ദം ഭട്ടാചാര്യ തട്ടികയറ്റിയത് --- ലോകോത്തര ഷോട്ടും സേവും!
രണ്ടാം പകുതിയിലും ഗോളടിക്കാന്‍ ഒരുപിടി അവസരങ്ങള്‍ കൊല്‍ക്കത്തയ്ക്ക് കൈവന്നിരുന്നു. 53 ആം മിനിറ്റില്‍ വില്യംസ് നല്‍കിയ പാസ് ഗോളാക്കി മാറ്റാന്‍ റോയി കൃഷ്ണയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ താരം ഈ പിഴവിന് പരിഹാരം കണ്ടെത്തി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 94 ആം മിനിറ്റില്‍ എടികെ നോര്‍ത്ത് ഈസ്റ്റിന്റെ പെട്ടിയില്‍ മൂന്നാമത്തെ ആണിയും അടിച്ചു. ജോബി നല്‍കിയ ത്രൂ ബോള്‍ ഓഫ്‌സൈഡ് കുരുക്കില്‍പ്പെടാതെ റോയി കൃഷ്ണ കോരിയിട്ടു, സുഭാശിഷ് റോയിയുടെ തലയ്ക്ക് മുകളിലൂടെ --- ഗോള്‍!
ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയിരിക്കുകയാണ് എടികെ. ഏഴ് കളിയില്‍ നിന്നും 14 പോയിന്റുണ്ട് ടീമിന്. നിലവില്‍ 10 പോയിന്റുമായി നാലാം സ്ഥാനത്താണ് നോര്‍ത്ത് ഇൗസ്റ്റ് യുണൈറ്റഡ്.