കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ നിര്‍ണായകമായ ഐഎസ്എല്‍ 12 ആം റൗണ്ട് മത്സരത്തില്‍ എടികെയ്ക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല ജയം. മടക്കമില്ലാത്ത ഒരു ഗോളിനാണ് കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് കൊമ്പന്മാര് കീഴടക്കിയത്. രണ്ടാം പകുതിയില്‍ ഹാലിചരണ്‍ നര്‍സാരി (70') കുറിച്ച ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ഇന്നത്തെ ജയത്തോടെ പ്ലേ ഓഫ് സാധ്യത ഒരിക്കൽക്കൂടി സജീവമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നിലവിൽ 12 കളികളില്‍ നിന്നും മൂന്നു ജയവുമായി ടീം ആറാമതെത്തി. ഈ സീസണില്‍ ഇതുവരെ 14 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം (അഞ്ച് സമനില, നാല് തോല്‍വി).
ജയിച്ചേ തീരൂ എന്ന വാശിയോടെയാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പച്ചപ്പുല്‍ത്തകിടിയില്‍ കേരള ബ്ലാസ്റ്റേഴ്സ് എടികെയ്ക്ക് എതിരെ പന്തുതട്ടിയത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ത്തന്നെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ആരാധകര്‍ കണ്ടു. അഞ്ചാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് കോര്‍ണര്‍ നേടിയെടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല.
ഒന്‍പതാം മിനിറ്റില്‍ ഹാലിചരണ്‍ നര്‍സാരി തൊടുത്ത ലോങ് റേഞ്ചറില്‍ കൊല്‍ക്കത്തയുടെ നെഞ്ചൊന്ന് പിടഞ്ഞെങ്കിലും ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ വന്മതില് കണക്കെ നിന്നു. 11 ആം മിനിറ്റില്‍ വീണ്ടുമൊരു കോര്‍ണര്‍ ജയിക്കാന്‍ ബ്ലാസ്റ്റേഴ്സിനായി. പക്ഷെ ദുര്‍ബലമായ കിക്ക് ചെന്നു വീണത് കൊല്‍ക്കത്തയുടെ നായകന് റോയി കൃഷ്ണയുടെ കാലുകളിലും. പന്തുമായി ചീറിയെത്തിയ റോയി കൃഷ്ണ ബ്ലാസ്റ്റേഴ്സ് ക്യാംപില്‍ അങ്കലാപ്പുണ്ടാക്കി. പക്ഷെ സെയ്ത്യാസെന്റെ നിര്‍ണായക ഇടപെടലാണ് അപായം ഒഴിവാക്കിയത്. 24 ആം മിനിറ്റില്‍ വലതു വിങ്ങില്‍ നിന്നും മെസി ബൗളി പായിച്ച ക്രോസ് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങുന്നതും മത്സരം കണ്ടു. എന്നാല്‍ അരിന്ദം ഭട്ടാചാര്യ പന്തിനെ കടന്നുപിടിച്ചു.
34 ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ മഞ്ഞ കാര്‍ഡ് റഫറി പുറത്തെടുക്കുന്നത്. എടികെ താരം പ്രാഭിര്‍ ദാസിനെ തള്ളിയിട്ടതിന് മാരിയോ ആര്‍ക്കെസ് മഞ്ഞ കാര്‍ഡ് വാങ്ങി. 36 ആം മിനിറ്റിലാണ് ഗോളിനുള്ള സുവര്‍ണാവസരം എടികെയെ തേടിയെത്തുന്നത്. സൂസൈരാജ് എടുത്ത ഫ്രീകിക്കും റോയി കൃഷ്ണയും ഹെഡറും. ഗോള്‍ കീപ്പര്‍ ടിപി രഹനേഷിനെ കാഴ്ച്ചക്കാരനാക്കി പന്ത് പോസ്റ്റിലേക്ക് കുതിച്ചെങ്കിലും ഗോള്‍ ലൈന്‍ തൊട്ടു മുന്നില്‍ വെച്ച് നായകന് ബര്‍ത്തലോമ്യ ഓഗ്ബച്ചെ ആതിഥേയര്‍ക്ക് ഗോള്‍ നിഷേധിച്ചു.
പിന്നാലെ 40 ആം മിനിറ്റില്‍ കേരളത്തിനും കിട്ടി ഗോളടിക്കാനുള്ള അവസരം. ഓഗ്ബച്ചെയും മെസി ബൗളിയും ഇരുഭാഗത്തും നില്‍ക്കെ സ്വയം ഷോട്ടുതിര്‍ക്കാനായിരുന്നു ഹാലിചരണ്‍ നര്‍സാരി ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ തൊടുത്ത ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പോസ്റ്റിന് വെളിയിലൂടെ പോയി.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്വോടെയാണ് ഇരു ടീമുകളും പന്തുതട്ടിയത്. 47 ആം മിനിറ്റില്‍ റാക്കിപ് നല്കിയ ലോങ് പാസ് ബ്ലാസ്റ്റേഴ്സിന് വീണ്ടുമൊരു ഗോളവസരമൊരുക്കി. എന്നാല്‍ മെസി ബൗളിയുടെ ഹെഡര്‍ പാസ് ഓഗ്ബച്ചെയിലെത്തും മുന്‍പ് അഗസ്റ്റിന് ഇടപെട്ടു. പന്ത് അരിന്ദം ഭട്ടാചര്യയിലേക്കെത്തി. കളിയിലുടനീളം കോര്‍ണറുകള്‍ അനാവശ്യമായി പാഴാക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് ആരാധര്‍ ഇന്ന് കണ്ടത്. 54 ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആവിഷ്കരിച്ച കോര്‍ണര്‍ സെറ്റ് പീസ് എങ്ങുമെത്താതെ പോയി.
എന്തായാലും 70 ആം മിനിറ്റില്‍ ഹാലിചരണ്‍ നര്‍സാരിയുടെ എണ്ണംപറഞ്ഞ ഷോട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ജയമോഹം പൂവണിയിച്ചു. ഹാലിചരണ്‍ പായിച്ച പന്തില്‍ ഒന്നു കൈതൊടുവിക്കാന്പോലും അരിന്ദം ഭട്ടാചാര്യയ്ക്കായില്ല. ഇതേസമയം, എടികെ പ്രതിരോധത്തെ വകഞ്ഞുമാറ്റാന്‍ ഓഗ്ബച്ചെ നടത്തിയ നീക്കവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഗോള്‍ വീണതോടെ പ്രതിരോധത്തില്‍ അടിയുറച്ച് കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് ശേഷം കണ്ടത്. കളിയുടെ അവസാന മിനിറ്റുകളില്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം നീക്കങ്ങളെല്ലാം നിഷ്പ്രഭമാക്കി.