ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തില്‍ ജയത്തോടെ തുടങ്ങിയതിന്റെ ആവേശത്തിലാണ് ചെന്നൈയ്ന്‍ എഫ്‌സി. വാസ്‌കോയിലെ തിലക് മൈതാനില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ചെന്നൈ ജംഷഡ്പൂര്‍ എഫ്‌സിയെ മറികടക്കുകയായിരുന്നു. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച മല്‍സരത്തില്‍ ആര്‍ക്കും വ്യക്തമായ മേധാവിത്വം അവകാശപ്പെടാനില്ലായിരുന്നു.
കഴിഞ്ഞ സീസണിലെ ചെന്നൈ കോച്ചായ ഓവന്‍ കോയലിനെയും ഗോള്‍ഡന്‍ ബൂട്ട് വിന്നറായ നെറിയസ് വാല്‍സ്‌കിസിനെയും തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നിട്ടും ജംഷഡ്പൂരിന് വിജയം എത്തിപ്പിടിക്കാനായില്ല. ഈ മല്‍സരത്തില്‍ നിങ്ങളറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ക്രിവെല്ലാറോയുടെ പ്രാധാന്യം
ഈ സീസണില്‍ ചെന്നൈ നിലനിര്‍ത്തിയ ഒരേയൊരു വിദേശ താരം ബ്രസീലുകാരനായ റാഫേല്‍ ക്രിവെല്ലാറോയായിരുന്നു. ടീമിനെ സംബന്ധിച്ച് താന്‍ എത്ര മാത്രം നിര്‍ണായകമായ താരമാണെന്നു ക്രിവെല്ലാറോ ഈ മല്‍സരത്തില്‍ തെളിയിച്ചു. ചെന്നൈയുടെ മധ്യനിരയില്‍ പറന്നു കളിച്ച അദ്ദേഹം ജംഷഡ്പൂരിനെ പലപ്പോഴും പ്രതിരോധത്തിലാക്കുകയും ചെയ്തു.
ചെന്നൈ നേടിയ ആദ്യ ഗോളില്‍ ക്രിവെല്ലാറോയ്ക്കും പങ്കുണ്ടായിരുന്നു. ഈ സീസണിലെ ഇനിയുള്ള മല്‍സരങ്ങളിലും താരം മികവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ടീം.
ഇസ്മയുടെ എന്‍ട്രി
പുതിയൊരു വിദേശ താരത്തിന്റെ എന്‍ട്രിക്കു കൂടി ചെന്നൈ- ജംഷഡ്പൂര്‍ മല്‍സരം സാക്ഷിയായി. മുന്‍ ഐവറി കോസ്റ്റ് സൂപ്പര്‍ താരമായ ദിദിയര്‍ ദ്രോഗ്ബയുമായി താരതമ്യം ചെയ്യപ്പെടുന്ന ഇസ്മയയായിരുന്നു ചെന്നൈയ്ക്കായി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഗോളടിച്ചത്.
താരത്തിന്റെ മിന്നല്‍ വേഗം ജംഷഡ്പൂരിന് നിരന്തരം തലവേദന സൃഷ്ടിച്ചു. ഥാപ്പയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയ ഇസ്മ പെനല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടുകയും ചെയ്തു.
വാല്‍സ്‌കിസിന്റെ പ്രകടനം
കഴിഞ്ഞ സീസണില്‍ ചെന്നൈ ജഴ്‌സിയില്‍ നിര്‍ത്തിയ ഇടത്തു നിന്ന് തന്നെ ഇത്തവണ ജംഷഡ്പൂരിന്റെ കുപ്പായത്തില്‍ നെറിയസ് വാല്‍സ്‌കിസ് തുടങ്ങിയെന്നു കാണാം. 15 ഗോളുകളായിരുന്നു ലിത്വാനിയന്‍ സ്‌ട്രൈക്കര്‍ കഴിഞ്ഞ തവണ നേടിയത്. ഇത്തവണ പുതിയ തട്ടകത്തില്‍ തന്റെ മുന്‍ ടീമിനെതിരേ ആദ്യ മല്‍സരത്തില്‍ തന്നെ ഗോള്‍ നേടാന്‍ വാല്‍സ്‌കിസിനു സാധിച്ചു.
ഈ സീസണില്‍ കോച്ച് ഓവന്‍ കോയലിന്റെ തുറുപ്പുചീട്ട് തന്നെയായിരിക്കും അദ്ദേഹമെന്ന കാര്യത്തില്‍ സംശയമില്ല. ജാക്കിച്ചാന്ദ് സിങ്- വാല്‍സ്‌കിസ് കോമ്പിനേഷന്‍ ക്ലിക്കായാല്‍ ജംഷഡ്പൂരിന് കാര്യങ്ങള്‍ എളുപ്പമാവും.