ബാംബൊലിം: ഐഎസ്എല്ലിലെ 63ാം റൗണ്ട് മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ ചെന്നൈയ്ന് എഫ്സിയെ ഈസ്റ്റ് ബംഗാള്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ബാംബൊലിമിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിന്റെ ഹീറോയിസമാണ് ബംഗാളിനെ രക്ഷിച്ചത്. ലീഗില്‍ തുടര്‍ച്ചയായി ഏഴാമത്തെ മല്‍സരവും തോല്‍വിയറിയാതെ പൂര്‍ത്തിയാക്കാനും ഇതോടെ ബംഗാളിനു കഴിഞ്ഞു.
ബംഗാള്‍ ഗോള്‍കീപ്പര്‍ മജുംദാര്‍ തന്നെയാണ് ഹീറോ ഓഫ് ദി മാച്ച്. സമനില പോയിന്റ് പട്ടികയില്‍ പ്രതിഫലിച്ചില്ല. 15 പോയിന്റോടെ ചെന്നൈ ആറാംസ്ഥാനത്തും 12 പോയിന്റോടെ ബംഗാള്‍ ഒമ്പതാംസ്ഥാനത്തും തന്നെ തുടരുകയാണ്. കളിയിലുടനീളം അറ്റാക്കിങ് ഫുട്ബോള്‍ കാഴ്ചവച്ച ചെന്നൈക്കു നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനും സാധിച്ചു. പക്ഷെ എല്ലാം മജുംദാറിന്റെ മിടുക്കിനു മുന്നില്‍ വിഫലമായി.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ
തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങിയതെങ്കില്‍ ബംഗാള്‍ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയിരുന്നു. കളിയുടെ ആദ്യ 15 മിനിറ്റില്‍ രണ്ടു ടീമുകള്‍ക്കും ഗോളവസരങ്ങളൊന്നും സൃഷ്ടിച്ചെടുക്കാനായില്ല. 23ാം മിനിറ്റില്‍ ചെന്നൈയ്ക്കാണ് മല്‍സരത്തിലെ ആദ്യ ഗോളവസരം ലഭിച്ചത്. എനെസ് സിപോവിച്ചാണ് ഗോളവസരം പാഴാക്കിയത്. എലി സാബിയയുടെ ക്രോസ് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കാനായിരുന്നു സിപോവിച്ചിന്റെ ശ്രമം. പക്ഷെ ചെന്നൈയുടെ അഞ്ചാം നമ്പര്‍ താരത്തിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പറന്നു.
31ാം മിനിറ്റില്‍ അജയ് ഛേത്രി രണ്ടാം മഞ്ഞക്കാര്‍ഡും വാങ്ങി പുറത്തുപോയതോടെ ബംഗാളിന്റെ അംഗബലം പത്തായി ചുരുങ്ങി. ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്നു ലഭിച്ച ബോളുമായി മുന്നേറിയ ചെന്നൈ താരം അനിരുദ്ധ് ഥാപ്പയെ ഛേത്രി ഗുരുതരമായി ഫൗള്‍ ചെയ്യുകയായിരുന്നു. ഇതോടെ റഫറി രണ്ടാം മഞ്ഞക്കാര്‍ഡും പുറത്തെടുത്തു നേരത്തേ ഥാപ്പയെ തന്നെ ഫൗള്‍ ചെയ്തതിനായിരുന്നു ഛേത്രിക്കു ആദ്യത്തെ മഞ്ഞക്കാര്‍ഡും ലഭിച്ചത്.
ആദ്യപകുതിയില്‍ കാര്യമായ ഗോള്‍ ശ്രമങ്ങളൊന്നും പിന്നീട് ഇരുടീമുകളുടെയും ഭാഗത്തു നിന്നുണ്ടായില്ല. 51ാം മിനിറ്റില്‍ ബംഗാളിന് കളിയിലെ ആദ്യ ഗോളവസരം ലഭിച്ചു. ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ചെന്നൈ പ്രതിരോധനിരയ്ക്കും ഗോളി വിശാല്‍ കെയ്ത്തിനും പിഴച്ചപ്പോള്‍ പന്ത് കിട്ടിയത് ആന്റണി പിന്‍കിങ്ടണായിരുന്നു. പക്ഷെ താരത്തിന്റെ ഷോട്ട് വലയുടെ പുറത്തു തറയ്ക്കുകയായിരുന്നു.
ആറു മിനിറ്റിനുള്ളില്‍ ചെന്നൈയുടെ മികച്ചൊരു ഗോള്‍ നീക്കി ഗോളി മജുംദാര്‍ രക്ഷപ്പെടുത്തി. ജാക്കുബ് സില്‍വസ്റ്റര്‍ നല്കിയ പാസില്‍ ഇസ്മായില്‍ ഗോണ്‍കാല്‍വസാണ് വലയിലേക്കു ഷോട്ട് പരീക്ഷിച്ചത്. പക്ഷെ ഗോള്‍മുഖത്ത് തയ്യാറായി നിന്ന മജുംദാര്‍ ഇതു ബ്ലോക്ക് ചെയ്യുകയായിരുന്നു. 84ാം മിനിറ്റില്‍ മജുംദാറിന്റെ മറ്റൊരു ഉജ്ജ്വല സേവ് ചെന്നൈയ്ക്കു ലീഡ് നിഷേധിച്ചു. റഹീം അലിയുടെ ഷോട്ട് ദിശ മാറി ലഭിച്ചത് ടീമംഗം ലാലിയന്‍സുവാല ചാങ്തെയ്ക്കാണ്. ബോക്സിന്റെ ഇടതു ഭാഗത്തു നിന്നും ചാങ്തെ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് മജുംദാര്‍ ഇടതു വശത്തേക്കു ഡൈവ് ചെയ്ത് തട്ടിയകയറ്റി.