മുംബൈ: ഐഎസ്എല്‍ 13 റൗണ്ട് മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്ക് എതിരെ മുംബൈ സിറ്റി എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരുവിനെ മുംബൈ തോല്‍പ്പിച്ചത്. സ്വന്തം തട്ടകമായ മുംബൈ ഫുട്‌ബോള്‍ അറീനയില്‍ മോഡു സൗഗുവും അമീനി ചെര്‍മിറ്റിയും ആതിഥേയര്‍ക്കായി ഗോള്‍ കണ്ടെത്തി. ജയത്തോടെ പ്ലേ ഓഫ് മോഹങ്ങള്‍ ഒരിക്കല്‍ക്കൂടി തൊട്ടുണര്‍ത്തിയിരിക്കുകയാണ് മുംബൈ.
നിലവില്‍ 13 കളികളില്‍ നിന്നും അഞ്ചു ജയവുമായി അഞ്ചാം സ്ഥാനത്താണ് ഇവര്‍. മുംബൈയോട് തോറ്റെങ്കിലും 22 പോയിന്റുമായി ബെംഗളൂരു എഫ്‌സി രണ്ടാം സ്ഥാനത്തുണ്ട്. കളിയുടെ ആദ്യ മിനിറ്റുകളില്‍ത്തന്നെ ആക്രമണ ഫുട്‌ബോളാണ് ബെംഗളൂരു പുറത്തെടുത്തത്.
ഏഴാം മിനിറ്റില്‍ മുംബൈ പ്രതിരോധത്തെ ബെംഗളൂരു പരീക്ഷിച്ചു. ആദ്യം എറിക് പാര്‍ത്താലുവിന്റെ നുഴഞ്ഞുകയറ്റം കോര്‍ണറില്‍ കലാശിച്ചു. ഡിമാസ് ഡെല്‍ഗാഡോ തൊടുത്ത കോര്‍ണര്‍ കിക്കില്‍ ആഷിഖ് കുരുണിയന്‍ കൃത്യതയോടെ തലവെച്ചെങ്കിലും ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് പന്ത് പിടിച്ചെടുത്തു.
തുടരെ ആക്രമിച്ച് മുംബൈയെ പ്രതിരോധത്തിലാക്കാനായിരുന്നു സുനില്‍ ഛേത്രിയും സംഘവും പദ്ധതിയിട്ടത്. എന്നാല്‍ 13 ആം മിനിറ്റിലെ ഗോളില്‍ കണക്കുകൂട്ടലുകള്‍ തെറ്റി. റൗളിന്‍ ബോര്‍ഗസ് നല്‍കിയ കിറുകൃത്യമായ ലോങ് പാസാണ് ഗോളിലേക്ക് വഴിതെളിച്ചത്. പ്രതിരോധനിരയില്‍ നിഷു കുമാര്‍ കാണിച്ച അലംഭാവം സൗഗുവിന് തുണയായി. ഉയര്‍ന്നെത്തിയ പന്തിനെ ലക്ഷ്യത്തിലേക്ക് ഹെഡ് ചെയ്തിട്ടു സ്റ്റാര്‍ സ്‌ട്രൈക്കര്‍ മോഡു സൗഗു. പോസ്റ്റ് വിട്ടു സൗഗുവിന് നേര്‍ക്ക് കുതിച്ചെത്തിയ ഗുര്‍പ്രീത് സിങ് സന്ധവും ഇവിടെ കുറ്റക്കാരനാണ്.
ഗോളടിച്ചതോടെ മുംബൈ കൂടുതല്‍ ഊര്‍ജ്ജസ്വലരായി. ഡിയഗോ കാര്‍ലോസ്, മോഡു സൗഗു, അമീനി ചെര്‍മിറ്റി ത്രയം സന്ദര്‍ശകരുടെ വലയം ഭേദിച്ച് കടന്നുകയറുന്നത് മത്സരം പലകുറി കണ്ടു. 35 ആം മിനിറ്റില്‍ ഡിയഗോ കാര്‍ലോസ് ബെംഗളൂരു പോസ്റ്റിലേക്ക് മിന്നല്‍ ഷോട്ട് തൊടുത്തെങ്കിലും ഗുര്‍പ്രീത് രക്ഷകനായി.
രണ്ടാം പകുതിയിലാണ് ബെംഗളൂരുവിന്റെ ആത്മവിശ്വാസം കെടുത്തി മുംബൈ രണ്ടാമതും ഗോളടിക്കുന്നത്. ഇത്തവണ അമീനി ചെര്‍മിറ്റി മുംബൈയുടെ ഹീറോയായി. 55 ആം മിനിറ്റില്‍ റൗളിന്‍ ബോര്‍ഗസ് നല്‍കിയ ലോങ് പാസാണ് രണ്ടാമത്തെ ഗോളിനും വഴിതുറന്നത്.
ബോര്‍ഗസിന്റെ പാസ് തടയാന്‍ ശ്രമിച്ചതായിരുന്നു ഹര്‍മന്‍ജോത് ഖാബ്ര. ഉയര്‍ന്നെത്തിയ പന്തിനെ ഗുര്‍പ്രീതിലേക്ക് ഖാബ്ര ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ സംഭവിച്ചതോ, ഖാബ്രയില്‍ നിന്നും പന്തെത്തിയത് ചെര്‍മിറ്റിയുടെ കാലുകളിലേക്കും. ഗുര്‍പ്രീതിനെ കബളിപ്പിച്ച് ഗോളടിക്കാന്‍ ചെര്‍മിറ്റിക്ക് ഏറെ പ്രയാസമുണ്ടായില്ല. ലീഡ് ഉയർത്തിയതോടെ പ്രതിരോധത്തിൽ കേന്ദ്രീകരിച്ചാണ് മുംബൈ ശേഷം പന്തു തട്ടിയത്. ഇതോടെ ബെംഗളൂരുവിന് കാര്യങ്ങൾ കൂടുതൽ കടുപ്പവുമായി. അവസാന മിനിറ്റുകളിൽ സമനില ഗോളുകൾക്കായി സന്ദർശകർ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.