ലാസിയോയുടെ പ്രതിരോധനിര താരമായ സ്റ്റെഫാൻ ഡി വ്രിജ ഇനി സാൻ സിറോയിൽ പന്തുതട്ടും.ഇന്റർ മിലാനുമായി അഞ്ച് വർഷ കരാറിലാണ് സ്റ്റെഫാൻ ഒപ്പുവച്ചത്. നെതെർലാൻഡ് ദേശിയ താരമാണ് ഇരുപത്താറുകാരനായ സ്റ്റെഫാൻ.ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാൻ യൂറോപ്പിലെ വൻകിട പോരാട്ടമായ ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടുന്നത്. അതുകൊണ്ടുതന്നെ ട്രാൻസ്ഫർ ജാലകത്തിൻറ തുടക്കത്തിൽ തന്നെ പല മികച്ച താരങ്ങളെയും ടീമിലെത്തിക്കുകയാണ് ഇന്റർ.
നേരത്തെ തന്നെ റോമയിൽ നിന്ന് ബെൽജിയം സൂപ്പർ താരം റാഡ്ജ നൈൻഗോളൻ, യുവന്റസിൽ നിന്ന് ഘാന താരം ഖ്വാദാ അസമോ എന്നിവരെയും ഇന്റർ ടീമിലെത്തിച്ചിരുന്നു .പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ രണ്ടും കല്പിച്ചുകൊണ്ടാണ് ഇന്റർ പുതിയ സീസണിലേക്ക് കാലുവയ്ക്കാൻ ഒരുങ്ങുന്നത്.
ലാസിയോയുമായുള്ള കരാർ അവസാനിച്ചതോടെയാണ് താരം ക്ലബ്ബ് വിട്ടത്.നേരത്തെ താരത്തിനായി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി ,വെസ്റ്റ് ഹാം ,ക്രിസ്റ്റൽ പാലസ് എന്നീ ക്ലബ്ബുകളിൽ നിന്നും ലാ ലാലിഗ ക്ലബ്ബായ വാലെൻസിയിൽ നിന്നും നല്ല ഓഫറുകൾ വന്നെങ്കിലും ഇറ്റാലിൻ ലീഗിൽ തന്നെ തുടരാനാണ് താരം തീരുമാനിച്ചത്.
ഡച്ച് ക്ലബ്ബായ ഫെയ്‌നൂഡിൽ കരിയർ ആരംഭിച്ച സ്റ്റെഫാൻ 2014 ലാണ് ലാസിയോയിൽ കാലുകുത്തുന്നത്.ലാസിയോക്കായി 97 മത്സരങ്ങൾ കളിച്ച സ്റ്റെഫാൻ 9 ഗോളുകളും നേടിട്ടുണ്ട്.കൂടാതെ 36 തവണ ഓറഞ്ച് ജേഴ്സി അണിഞ്ഞിട്ടുമുണ്ട്.