ഗുവാഹതി: ഖത്തര്‍ ലോകകപ്പിനായുള്ള ആദ്യ യോഗ്യതാ മത്സരത്തില്‍ കൈപ്പിടിയിലായ വിജയം കളഞ്ഞുകുളിച്ചതിന്റെ നിരാശയിലാണ് ഇന്ത്യ. അവസാന 10 മിനിറ്റുകൂടി പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചരിത്രമാകുമായിരുന്ന ഒരു വിജയമാണ് ഒടുവില്‍ ഹൃദയംതകര്‍ക്കുന്ന തോല്‍വിയിലേക്ക് വഴിമാറിയത്. ഒമാനെതിരെ 81-ാം മിനിറ്റുവരെ മുന്നിലായിരുന്ന ഇന്ത്യ 1-2ന് ഒടുവില്‍ തോല്‍ക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രയിലൂടെ 24-ാം മിനിറ്റില്‍ ഇന്ത്യ ലീഡെടുത്തതാണ്. എന്നാല്‍ ഒമാന്‍ സ്‌ട്രൈക്കര്‍ റാബിയ സെയ്ദ് അലി അല്‍വാലിയുടെ ഇരട്ടഗോളുകള്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടു. തോല്‍വി വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പ്രതികരണം. അവസാന മിനിറ്റുകളില്‍ ഒമാന്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദം ഇന്ത്യയ്ക്ക് മറികടക്കാനാകാത്തതാണ് തോല്‍വിയുടെ പ്രധാന കാരണം.
അവസാന 15 മിനിറ്റുകളില്‍ വഴങ്ങുന്ന ഗോളുകളാണ് സമീപകാലത്ത് ഇന്ത്യയുടെ തോല്‍വിക്കിടയാക്കുന്നത്. കളിക്കാര്‍ ക്ഷീണിതരാകുന്ന അവസരം മുതലെടുത്ത് എതിരാളി ആഞ്ഞടിക്കുമ്പോള്‍ പ്രതിരോധത്തിലെ വിള്ളലുകള്‍ ഒമാനെതിരെയും ആവര്‍ത്തിച്ചു. മുന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പിഴച്ചിടത്ത് സ്റ്റിമാച്ചിനും രക്ഷയ്‌ക്കെത്താനായില്ല. അടുത്തമത്സരത്തില്‍ പിഴവുകള്‍ തിരുത്താതിരുന്നാല്‍ ലോകകപ്പില്‍ കളിക്കുകയെന്നത് ഇന്ത്യയ്ക്ക് ഒരിക്കല്‍ക്കൂടി സ്വപ്‌നം മാത്രമാകും.
കാര്യവട്ടത്ത് ഇന്ത്യ തോറ്റത് VJD നിയമം പ്രകാരം - എന്താണ് ക്രിക്കറ്റിലെ VJD നിയമം?
തോല്‍വിക്കിടയിലും പ്രത്യാശ നല്‍കുന്നതാണ് ഉദാന്ത സിങ്, മലയാളി താരം ആഷിഖ് കരുണിയന്‍ എന്നിവരുടെ പ്രകടനം. രണ്ടു കളിക്കാരും തങ്ങളെ ഏല്‍പ്പിച്ച ജോലി ഭംഗിയാക്കി. ആഷിഖിന്റെ ചില ഗംഭീരമായ മുന്നേറ്റങ്ങള്‍ക്കും സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. എതിര്‍നിരയില്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആഷിഖിന് കഴിഞ്ഞു എന്നതുതന്നെ വലിയ നേട്ടമാണ്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രയും ഇരുപതുകാരന്റെ ചടുലതയോടെ മൈതാനത്ത് നിറഞ്ഞു. തുടക്കം മുതല്‍ അവസാനം വരെ കളിക്കാന്‍ മുപ്പത്തിയഞ്ചുകാരനായ ഛേത്രിക്ക് കഴിയുന്നുണ്ട്. ഛേത്രിയില്‍ തന്നെയാകും വരും മത്സരങ്ങളിലും ഇന്ത്യയുടെ പ്രതീക്ഷ.