ഫിഫ ലോകകപ്പ് യോഗ്യതാ മത്സരമായിട്ടുകൂടി ചടുലമായ താളം ടീമില്‍ കണ്ടില്ല. കൃത്യതയില്ലാത്ത പാസുകളും വേഗം കുറഞ്ഞ നീക്കങ്ങളും ഇന്ത്യയുടെ കളിയില്‍ മുഴച്ചു നിന്നു. പക്ഷെ ബംഗ്ലാദേശിനെതിരെ സമനില വഴങ്ങിയതില്‍ കുറ്റം മുഴുവന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിലാണ് ആരാധകര്‍ ചൊരിയുന്നത്. 42 ആം മിനിറ്റില്‍ ബംഗ്ലാദേശിന്റെ ഫ്രീകിക്കിനെ തടയാനെത്തിയ സന്ധുവിന് കണക്കുകൂട്ടലുകള്‍ പിഴച്ചപ്പോള്‍ സാഡ് ഉദ്ദിന്‍ ഇന്ത്യയുടെ നെഞ്ചു തുളച്ചു.
രണ്ടാം പകുതിയിലും ചുവടുതെറ്റുന്ന സന്ധുവിനെ ആരാധകര്‍ കാണുകയുണ്ടായി. ടീമിന്റെ പ്രകടനത്തില്‍ നിരാശയുണ്ടെങ്കിലും ഗോള്‍ കീപ്പര്‍ സന്ധുവില്‍ മാത്രം കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് തയ്യാറല്ല.
ഇതാണ് ഗോള്‍ കീപ്പര്‍മാരുടെ ജീവിതം. ഖത്തറിനെതിരെ സൂപ്പര്‍ ഹീറോയായിരുന്ന സന്ധു ഒരൊറ്റ മത്സരം കൊണ്ട് വിമര്‍ശിക്കപ്പെടുകയാണ്. പക്ഷെ ഇന്നലത്തെ കളിയില്‍ സന്ധുവിനെ കുറപ്പെടുത്തുന്നത് ശരിയല്ല. സന്ധുവിനെയെന്നല്ല ആരെയും താരങ്ങളെ ആരെയും വിമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വരും മത്സരങ്ങളില്‍ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കും, 52 -കാരനായ ഇഗോര്‍ സ്റ്റിമാച്ച് പറഞ്ഞു.
യോഗ്യതാ റൗണ്ടില്‍ ഇനിയും മത്സരങ്ങളുണ്ട്. ഇനിയും തിരിച്ചുവരാം. ഇന്നലത്തെ മത്സരം ടീമിന്റെ ആത്മവിശ്വാസം കെടുത്തില്ലെന്ന് പരിശീലകന്‍ വ്യക്തമാക്കി. സമനിലയില്‍ പരിഞ്ഞ സാഹചര്യത്തില്‍ പോയിന്റ് പട്ടികയില്‍ ഓരോ പോയിന്റ് വീതമാണ് ചൊവാഴ്ച്ച ഇരു രാജ്യങ്ങളും നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരങ്ങള്‍ ഇനിയുമുണ്ട്. നഷ്ടപ്പെട്ട പോയിന്റുകള്‍ ഈ മത്സരങ്ങളിലൂടെ പിടിച്ചെടുക്കാം. ഇതേസമയം, തിരിച്ചടികളും ടീം പ്രതീക്ഷിക്കുന്നുണ്ടെന്ന് സ്റ്റിമാച്ച് കൂട്ടിച്ചേര്‍ത്തു.
ആദ്യ പകുതിയില്‍ പതിയെ കളിച്ചതാണ് ഇന്ത്യയ്ക്ക് വിനയായത്. ബംഗ്ലാദേശിനെതിരെ മാനസികമായി ആധിപത്യം നേടാന്‍ ടീമിന് കഴിഞ്ഞില്ലെന്നും മത്സരശേഷം പരിശീലകന്‍ അഭിപ്രായപ്പെട്ടു.