ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സഹായം തേടി ഐ ലീഗ് ക്ലബ്ബുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആറ് ഐ ലീഗ് ക്ലബ്ബുകളാണ് പ്രധാനമന്ത്രിയെ സമീപിച്ചത്.
പ്രധാനമന്ത്രി ഇടപെട്ട് ഫുട്‌ബോളിനെ രക്ഷിക്കണമെന്നാണ് മോഹന്‍ ബഗാന്‍ മാനേജിങ് ഡയറക്ടര്‍ സ്വപന്‍ സധന്‍ ബോസ് ഒപ്പുവെച്ച കത്തില്‍ ആവശ്യപ്പെടുന്നത്. മോഹന്‍ ബഗാനു പുറമെ ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, എഫ്.സി. ഗോവ, ഗോകുലം കേരള എഫ്.സി., മിനര്‍വ പഞ്ചാബ് എഫ്.സി., ഐസ്വാള്‍ എഫ്.സി. എന്നീ ഐ ലീഗ് ക്ലബ്ബുകളാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടത്.
''ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ (ഐ.എസ്.എല്‍.) ഇന്ത്യയിലെ ഒന്നാം ലീഗാക്കി ഉയര്‍ത്താന്‍ എ.ഐ.എഫ്.എഫ്. തീരുമാനിച്ചതായി എ.ഐ.എഫ്.എഫിന്റെ തന്നെ പ്രസ്താവനകളും മാധ്യമ റിപ്പോര്‍ട്ടുകളും വന്നിരുന്നു. 2013 മുതലാണ് ഐ ലീഗിനെ പിന്തള്ളി ഐ.എസ്.എല്‍. രാജ്യത്തെ പ്രധാന ഫുട്‌ബോള്‍ ലീഗാവുക. അങ്ങനെ സംഭവിച്ചാല്‍ ഐ ലീഗ് രണ്ടാം ലീഗായി തരംതാഴ്ത്തപ്പെടും.''- ഐ ലീഗ് ക്ലബ്ബുകള്‍ കത്തില്‍ പറയുന്നു. ഫുട്‌ബോളിന്റെ ജനപ്രീതിക്ക് ചേര്‍ന്ന തരത്തിലുള്ള കായിക ഭരണമല്ല ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
ഐ ലീഗ് ക്ലബ്ബുകളുടെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച എ.ഐ.എഫ്.എഫ്. പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഉറപ്പുനല്‍കിയിരുന്നു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്കു കൂടി ഐ.എസ്.എല്ലിനൊപ്പം ഐ ലീഗ് കൂടി നിലനിര്‍ത്തണമെന്ന ആവശ്യവുമായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ സമീപിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ ഐ ലീഗ് ക്ലബ്ബുകളെ അറിയിച്ചിരുന്നു. അടുത്ത ദിവസം തന്നെ പട്ടേലിന്റെ നിര്‍ദേശങ്ങള്‍ ഭൂരിഭാഗവും ഐ ലീഗ് ക്ലബ്ബുകള്‍ സ്വീകരിച്ചിരുന്നു.
ഐ.എസ്.എല്ലിനെ ഇന്ത്യയിലെ ഒന്നാം ലീഗാക്കുന്നതിനായി ഐ.എം.ജി. റിലയന്‍സുമായി 2010-ല്‍ എ.ഐ.എഫ്.എഫ്. ഒപ്പുവെച്ച മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റിനെക്കുറിച്ച് വ്യക്തത വരുത്തണമെന്നും പ്രഫുല്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയില്‍ ഐ ലീഗ് ക്ലബ്ബുകള്‍ ആവശ്യപ്പെട്ടിരുന്നു.
ആ ദിവസം ഡ്രസ്സിങ് റൂമില്‍ ദൈവമുണ്ടായിരുന്നെന്ന് രവി ശാസ്ത്രി; രോഹിത്തിന്റെ ഫോമിനെക്കുറിച്ചും
''ഐ.എസ്.എല്‍. പൂര്‍ണമായും വാണിജ്യതാത്പര്യത്തിനായുള്ളതാണ്. അതിനാല്‍ തന്നെ ഒരു പ്രസക്തിയുമില്ല. കൂടാതെ 35 വയസ്സിനുമേല്‍ പ്രായമുള്ളവരാണ് കളിക്കാരിലേറെയും. വിദേശത്ത് ആര്‍ക്കും വേണ്ടാതായ കളിക്കാരാണ് അധികവും. ഇത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം കുറയുന്നതിനിടയാക്കുന്നു. വാണിജ്യ താത്പര്യം മാത്രം സംരക്ഷിക്കുന്ന ഒരു ലീഗ് എങ്ങനെയാണ് രാജ്യത്തെ ഒന്നാം ലീഗായി പരിഗണിക്കുക.'' -കത്തില്‍ പറയുന്നു.
മറ്റു വഴികളൊന്നുമില്ലാത്തതിനാലാണ് നീതി തേടി പ്രധാനമന്ത്രിയെ സമീപിക്കുന്നതെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.