അത്ലെറ്റിക്കോ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഗാബി തന്റെ കളിതട്ടകം വിടാനൊരുങ്ങുന്നു. ഏകദേശം 8 വർഷത്തെ അത്ലെറ്റിക്കോ ജീവതത്തിനു ശേഷമാണ് ഗാബി ക്ലബ്ബ് വിടുന്നത്.മുൻ സ്പാനിഷ് ഇതിഹാസമായ സാവി ഹെർണാണ്ടസ് പരിശീലിപ്പിക്കുന്ന ഖത്തർ ക്ലബ്ബായ അൽ സാദിയിലേക്കാണ് താരം ചേക്കേറുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
"ഞാൻ വളരെ പ്രയാസപ്പെട്ടാണ് ഈ തീരുമാനമെടുക്കുന്നത്,എന്നെ ഈ നിലയിൽ എത്തിച്ച ക്ലബ്ബാണിത്,അത്ലെറ്റിക്കോയുടെ ജേഴ്‌സി എൻറെ ശരീരത്തിൽ പതിഞ്ഞുകഴിഞ്ഞു അതൊരിക്കലും മാഞ്ഞുപോകില്ല ";ഗാബി പറഞ്ഞു.
ഇക്കാലമത്രയും അത്ലെറ്റിക്കോ മാഡ്രിഡിന്റെ നെടുതൂണായിരുന്നു മുപ്പത്തിനാലുകാരനായ ഗാബി.അത്ലെറ്റിക്കോയുടെ മധ്യനിരയിൽ തന്ത്രങ്ങൾ മെനയുന്നതിൽ ആശാനായിരുന്നു ഗാബി. അത്ലെറ്റിക്കോ മാഡ്രിഡിനൊപ്പം ഒരു ലാ ലിഗ,കോപ്പ ഡെൽ റെയ്,യൂറോപ്പ കപ്പ്,സൂപ്പർ കപ്പ് എന്നിവ സ്വന്തമാക്കിയങ്കിലും രാജാക്കന്മാരുടെ പോരാട്ടമായ ചാമ്പ്യൻസ് ലീഗ് മാത്രം അകന്നുനിന്നു.രണ്ട് തവണ ചാമ്പ്യൻസ് ലീഗ് കിരീടം കൈയെത്തും ദൂരെത്തെത്തിയെങ്കിലും അയൽക്കാരായ റയൽ മാഡ്രിഡിന്റെ മുമ്പിൽ അടിയറവ് പറയേണ്ടിവന്നു.
ക്ലബ്ബ് തലങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും സ്പെയിൻ ദേശിയ ടീമിലേക്ക് മാത്രം വിളിവന്നില്ല.അതുതന്നെയാണ് ഗാബിയെന്ന തളരാത്ത പോരാളിയെ വേദനിപ്പിക്കുന്നതും.അത്ലെറ്റിക്കോയുടെ ബി ടീമിലുടെ കരിയർ ആരംഭിച്ച ഗാബി ലോൺ അടിസ്ഥാനത്തിൽ സ്പാനിഷ് ക്ലബ്ബുകളായ ഗെറ്റാഫെ ,സിറഗോസ എന്നി ക്ലബ്ബുകൾക്കുവേണ്ടിയും കളിച്ചു.തുടർന്ന് 2011 ൽ അത്ലെറ്റിക്കോയിലേക്ക് തിരിച്ചെത്തിയ ഗാബി ടീമിനായി 240 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.