റിയോ ഡി ജനെയ്‌റോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിലെ ഇതിഹാസങ്ങളുടെ പേരിനൊപ്പമാണ് റൊണാള്‍ഡീഞ്ഞോയുടെ സ്ഥാനം.കരിയില കിക്കുകൊണ്ട് കാല്‍പ്പന്ത് ലോകത്തിന്റെ മനം കവര്‍ന്ന റൊണാള്‍ഡീഞ്ഞോയുടെ മകനും അച്ഛന്റെ പാത പിന്തുടരുകയാണ്. ചെറുപ്പം മുതല്‍ ഫുട്‌ബോള്‍ പരിശീലിക്കുന്ന ജോ മെന്‍ഡസ് ആദ്യ ക്ലബ്ബ് കരാറിലൊപ്പിട്ട് കഴിഞ്ഞു. 14കാരനായ മെന്‍ഡസ് ബ്രസീല്‍ ക്ലബ്ബായ ക്രുസീറോ എസ്‌പോര്‍ട്ടോ ക്ലബ്ബുമായാണ് കരാറിലെത്തിയത്. ഇത് പ്രകാരം 19വയസുവരെ മെന്‍ഡസിന് ക്ലബ്ബില്‍ തുടരാം.ബ്രസീല്‍ ദേശീയ ടീമില്‍ ഇടം സ്വപ്‌നംകണ്ട് വളര്‍ന്നു വരുന്ന മെന്‍ഡസിന് അച്ഛന്റെ പേരില്‍ അറിയപ്പെടുന്നതിലും താല്‍പ്പര്യം സ്വന്തം പേരില്‍ വളരാനാണ്. അച്ഛന്റെ പേര് മറച്ചുവെച്ചാണ് ക്ലബ്ബിന്റെ സെലക്ഷന്‍ ക്യാംപില്‍ പങ്കെടുത്തത്. സെലക്ഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമാണ് റൊണാള്‍ഡീഞ്ഞോയുടെ മകനാണെന്ന് വെളിപ്പെടുത്തിയത്.
''ഒരു ടീം എന്റെ സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നു. ക്ലബ്ബിനുവേണ്ടി കളിക്കാന്‍ പോകുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്''മെന്‍ഡസ് പറഞ്ഞു.പ്രായത്തിലും കൂടുതലുള്ള പക്വതയും മികവുമാണ് മെന്‍ഡസിനെ ടീമിലെത്തിക്കാന്‍ കാരണമായതെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. മികച്ച കായിക ക്ഷമത കാത്ത് സൂക്ഷിക്കുന്നവനാണ് മെന്‍ഡസ്. അറ്റാക്കിങ് സ്‌ട്രൈക്കറായി മാത്രമല്ല മദ്ധ്യനിരയിലേക്കും അവനെ പരിഗണിക്കാന്‍ കഴിയും. ശരീരത്തിന്റെ വലിപ്പം കളത്തില്‍ മുതലാക്കുന്നു. വേഗവും കൃത്യതയും അവനെ വ്യത്യസ്തനാക്കുന്നതായും മെന്‍ഡസിനെ കളി പഠിപ്പിക്കുന്ന ഗ്രാസ്‌റൂട്ട്‌സ് ഫുട്‌ബോള്‍ ഡയറക്ടര്‍ അമറില്‍ഡോ റിബീറോ അഭിപ്രായപ്പെട്ടു.
റൊണാള്‍ഡോ യുണൈറ്റഡില്‍ തിരിച്ചെത്തുന്നു? സോള്‍ഷെയര്‍ ചര്‍ച്ചക്കൊരുങ്ങുന്നതായി വിവരം
റൊണാള്‍ഡീഞ്ഞോ വിസ്മയം തീര്‍ത്തതുപോലെ മെന്‍ഡസിനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മകന്റെ കരാറിനെക്കുറിച്ച് റൊണാള്‍ഡീഞ്ഞോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 39കാരനായ റൊണാള്‍ഡീഞ്ഞോ ക്ലബ്ബ് ഫുട്‌ബോളില്‍ 441 മത്സരത്തില്‍ നിന്ന് 167 ഗോളും ബ്രസീല്‍ ദേശീയ ടീമിനുവേണ്ടി 97 മത്സരത്തില്‍ നിന്ന് 33 ഗോളും നേടിയിട്ടുണ്ട്. ബാഴ്‌സലോണ,പി.എസ്.ജി,എ.സി മിലാന്‍ എന്നീ സൂപ്പര്‍ ക്ലബ്ബുകള്‍ക്കുവേണ്ടിയെല്ലാം അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.