ഗുവാഹത്തി: ആഫ്രിക്കൻ രാജ്യങ്ങളുടെ പോരാട്ടത്തിൽ മാലിക്ക് ജയം. ശക്തരായ ഘാനയെ തോൽപ്പിച്ചാണ് മാലി സെമിഫൈനലിൽ പ്രവേശിച്ചത്. മാലിയോട് തോറ്റ് ആഫ്രിക്കൻ പോരാളികളായ ഘാന ലോകകപ്പിൽ നിന്നും പുറത്തായി.
ഫിഫ അണ്ടർ 17 ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ തുല്യശക്തികളുടെ പോരാട്ടത്തിനാണ് ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഘാനയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മാലി കളത്തിലിറങ്ങിയത്. ആഫ്രിക്കൻ കിരീടം മാലിക്ക് മുന്നിൽ അടിയറവ് വെച്ചതിന് കണക്ക് തീർക്കാൻ ഘാനയും.
മത്സരം തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ഇരുടീമുകളും പരുക്കൻ കളി പുറത്തെടുത്തു. പത്തു മിനിറ്റിനിടെ നിരവധി തവണയാണ് റഫറിക്ക് വിസിലൂതേണ്ടി വന്നത്. ഇരുടീമുകൾക്കും ഒന്നിലേറെ മുന്നറിയിപ്പുകളും റഫറി നൽകി. 14-ാം മിനിറ്റിലാണ് മാലിയുടെ ആ സൂപ്പർ ഗോൾ പിറന്നത്. ബോക്സിന്റെ വലതു വശത്തു നിന്നും അതിമനോഹരമായ വലംകാൽ ഷോട്ടിലൂടെ മുഹമ്മദ് ഹിദ്രിസ് പന്ത് ഘാനയുടെ വലയിലെത്തിച്ചു. സ്കോർ ബോർഡിൽ മാലി ഒരു ഗോളിന് മുന്നിൽ. എതിരാളികൾ ലീഡ് നേടിയതോടെ ഘാന നിരവധി ആക്രമണങ്ങൾ അഴിച്ചുവിട്ടു. പക്ഷേ, ഒന്നും ഗോളിലേക്കെത്തിയില്ല. ഇതിനിടെയ്ക്ക് പലതവണ ഇരുടീമുകളുടെയും താരങ്ങൾ ചെറിയ ചെറിയ ഫൗളുകൾക്ക് വിധേയമായി. ഒടുവിൽ 34-ാം മിനിറ്റിൽ ഘാനയുടെ നജീബ് യാക്കൂബിന് റഫറി മഞ്ഞക്കാർഡ് നൽകി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഘാന ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തിയെങ്കിലും മാലിയുടെ ശക്തമായ പ്രതിരോധത്തെ കീഴ്പെടുത്താനായില്ല. പിന്നീട് 60-ാം മിനിറ്റിലാണ് ഘാനയ്ക്ക് അടുത്ത പ്രഹരമേറ്റത്. മൗസേ ട്രോറെയാണ് ഇത്തവണ ലോങ് റേഞ്ച് ഷോട്ടിലൂടെ മാലിക്ക് വേണ്ടി ഗോൾ നേടിയത്. രണ്ട് ഗോളുകൾ വഴങ്ങിയതോടെ ഘാന പതിനെട്ടടവും പയറ്റി. ഒടുവിൽ 69-ാം മിനിറ്റിലാണ് ഘാന മറുപടി ഗോൾ നേടിയത്. സാദിഖ് ഇബ്രാഹിമിനെ ബോക്സിനകത്ത് വെച്ച് വീഴ്ത്തിയതിന് ഘാനയ്ക്ക് റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത കുദൂസ് മുഹമ്മദ് ഘാനയ്ക്ക് വേണ്ടി ആദ്യഗോൾ നേടി. മറുപടി ഗോളിന് പിന്നാലെ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. അമേരിക്കയും ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാമത്തെ ക്വാർട്ടർ ഫൈനൽ.