കൊൽക്കത്ത: കാനറികളുടെ ചിറകൊടിച്ച് ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പ് ഫൈനലിൽ കടന്നു. കൊൽക്കത്തയിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ 3-1ന് ബ്രസീലിനെ അട്ടിമറിച്ചാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്. ഇംഗ്ലണ്ട് താരം റിഹാൻ ബ്രിസ്റ്ററിന്റെ ഹാട്രിക് കരുത്തിലാണ് ഇംഗ്ലീഷ് പട ബ്രസീലിനെ മുട്ടുകുത്തിച്ചത്.
ഗുവാഹത്തിയിൽ നിന്നും കൊൽക്കത്തയിലേക്ക് മാറ്റിയ ആദ്യ സെമിഫൈനൽ മത്സരം കാണാൻ അറുപതിനായിരത്തോളം പേരാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. ടൂർണ്ണമെന്റ് ഫേവറിറ്റുകളായ ബ്രസീലിനായിരുന്നു കൂടുതൽ ആരാധകർ. പക്ഷേ, നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാനറികൾക്ക് ഇംഗ്ലണ്ടിന് മുന്നിൽ അടിയറവ് പറയാനായിരുന്നു വിധി.
ഇരമ്പിയാർത്ത ബ്രസീൽ ആരാധകരെ നിശബ്ദമാക്കി കൊണ്ടാണ് ഇംഗ്ലണ്ട് കളി തുടങ്ങിയത്. റിഹാൻ ബ്രിസ്റ്ററിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ബ്രസീൽ വല കുലുക്കിയപ്പോൾ മഞ്ഞക്കുപ്പായമിട്ടവർ ശരിക്കും ഞെട്ടി. ഒമ്പതാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന് വേണ്ടി റിഹാൻ ബ്രിസ്റ്റർ ഗോൾ നേടിയത്.
പിന്നീടങ്ങോട്ട് മറുപടി ഗോളിനായി ബ്രസീൽ താരങ്ങൾ മുന്നേറ്റങ്ങൾ നടത്തി. ഒടുവിൽ 20-ാം മിനിറ്റിൽ വെസ്ലിയിലൂടെ ബ്രസീൽ സമനില പിടിച്ചു. ഗോൾനിലയിൽ ഒപ്പത്തിനൊപ്പമായതോടെ ഇരുടീമുകളും ആക്രമണം അഴിച്ചുവിട്ടു. ഒടുവിൽ 38-ാം മിനിറ്റിൽ റിഹാൻ ബ്രിസ്റ്റർ ഇംഗ്ലണ്ടിന് ലീഡ് നൽകി. അതിമനോഹരമായ ഇടംകാൽ ഷോട്ടിലൂടെ ബ്രിസ്റ്റർ രണ്ടാമതും ബ്രസീൽ വലകുലുക്കി. രണ്ടാം പകുതി ആരംഭിച്ചതോടെ കൂടുതൽ കരുത്ത് നേടിയ ബ്രസീലിനെയാണ് കളിക്കളത്തിൽ കാണാനായത്. പക്ഷേ, അതിലുമേറെ ഊർജ്ജം നിറച്ച റിഹാൻ ബ്രിസ്റ്റർ ബ്രസീൽ പ്രതിരോധത്തെ പലവട്ടം പരീക്ഷിച്ചു. 76-ാം മിനിറ്റിൽ റിഹാൻ ബ്രിസ്റ്റർ ഹാട്രിക് തികച്ചതോടെ മഞ്ഞപ്പട പൊട്ടിക്കരഞ്ഞു. എമിലേ സ്മിത്ത് നൽകിയ പന്ത് വലംകാൽ ഷോട്ടിലൂടെ വലയിലെത്തിച്ചാണ് ബ്രിസ്റ്റർ ഹാട്രിക് ഗോൾ നേടിയത്.