കൊൽക്കത്ത: ഫിഫ അണ്ടർ 17 ലോകകപ്പിൽ ഗ്രൂപ്പ് എഫിലെ പോരാട്ടങ്ങൾക്ക് കൊൽക്കത്തയിൽ തുടക്കം. ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയെന്നറിയപ്പെടുന്ന കൊൽക്കത്തയിൽ പതിനായിരക്കണക്കിന് ഫുട്ബോൾ ആരാധകരാണ് ചിലി-ഇംഗ്ലണ്ട് മത്സരം കാണാനെത്തിയത്. എതിരില്ലാതെ നാല് ഗോളിന് ഇംഗ്ലണ്ട് ചിലിയെ പരാജയപ്പെടുത്തി. ഫ്രാൻസും ന്യൂകാലിഡോണിയയും തമ്മിലുള്ള മത്സരത്തിൽ 7-1 ന്യൂകാലിഡോണിയയെ ഫ്രാൻസ് മുട്ടുകുത്തിച്ചു.
ലാറ്റിനമേരിക്കയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ലോകകപ്പ് കളിക്കാനെത്തിയ ചിലിക്ക്, യൂറോപ്യൻ ശക്തികളായ ഇംഗ്ലണ്ടിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് ലീഡ് നേടി. കല്ലം ഹുഡ്സണാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോൾ നേടിയത്. ജോഡോ സാൻജോ നൽകിയ പന്ത് ബോക്സിന് മദ്ധ്യഭാഗത്ത് നിന്നും കല്ലം ഹുഡ്സൺ ചിലി പോസ്റ്റിലേക്ക് അടിച്ചുകയറ്റി.
ആദ്യപകുതി അവസാനിക്കും വരെ ചിലി ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. രണ്ടാം പകുതി ആരംഭിച്ച് പത്തുമിനിറ്റ് പിന്നിട്ടപ്പോൾ ഇംഗ്ലണ്ട് വീണ്ടും ലീഡുയർത്തി. ആദ്യഗോളിന് വഴിയൊരുക്കിയ ജോഡോ സാൻജോയാണ് ഇംഗ്ലണ്ടിനായി രണ്ടാമത്തെ ഗോൾ നേടിയത്. ബോക്സിന്റെ മദ്ധ്യഭാഗത്ത് നിന്നും സാൻജോ തൊടുത്ത ഷോട്ട് ചിലി ഗോളിയെ കബളിപ്പിച്ച് പോസ്റ്റിനകത്ത് കയറിയതോടെ സ്കോർ ബോർഡിൽ ഇംഗ്ലണ്ടിന് രണ്ടാം ഗോൾ. തുടർന്ന് 60-ാം മിനുറ്റിലും സാൻജോ ചിലിയൻ വല കുലുക്കി. ഇതോടെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്നു ഗോളിന് മുന്നിട്ടുനിന്നു.
ഫ്രാൻസിന്റെ ഗോൾമഴയ്ക്കാണ് ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഓഷ്യാനിയയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായെത്തിയ ന്യൂ കാലഡോണിയയ്ക്ക് പരിചയസമ്പന്നരായ ഫ്രാൻസിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 4-2-3-1 ശൈലിയിലാണ് ഇരുടീമുകളും കളിക്കാനിറങ്ങിയത്.
ന്യൂ കാലഡോണിയൻ താരം ബെർണാർഡ് ഐവ നൽകിയ സെൽഫ് ഗോളിലൂടെയാണ് ഫ്രാൻസ് അക്കൗണ്ട് തുറന്നത്. തുടർന്ന് 20-ാം മിനിറ്റിൽ അമിനി ഗുരിയിലൂടെ ഫ്രാൻസ് രണ്ടാം ഗോൾ നേടി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഫ്രഞ്ച് താരങ്ങൾ ഗോൾ നേടിയതോടെ സ്കോർ ബോർഡിൽ ഫ്രാൻസ് ബഹുദൂരം മുന്നിലായി. ആദ്യപകുതി അദ്യപകുതി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിനിൽക്കേ ന്യൂ കാലഡോണിയ വീണ്ടും സെൽഫ് ഗോൾ വഴങ്ങി. ഇതോടെ ആദ്യപകുതി അവസാനിച്ചപ്പോൾ ഫ്രാൻസ് എതിരില്ലാത്ത ആറു ഗോളുകൾക്ക് മുന്നിട്ടുനിന്നു.