ഇന്റർകോൺടിനന്റൽ കപ്പ്
തജിക്കിസ്താനുമായുള്ള മത്സരത്തില്‍ നാലിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ഉത്തര കൊറിയയുമായുള്ള മത്സരത്തില്‍ ഇന്ത്യ വീണത് അഞ്ചിനെതിരെ രണ്ടു ഗോളുകള്‍ക്കും. ടൂര്‍ണ്ണമെന്റിലെ അവസാന മത്സരത്തിലും ആശ്വാസ ജയം നേടാന്‍ സുനില്‍ ഛേത്രി നയിച്ച ടീമിന് കഴിഞ്ഞില്ല. സിറിയക്കെതിരെ 1-1 എന്ന നിലയ്ക്ക് മത്സരം പൂര്‍ണമാവുകയായിരുന്നു.
ഫിഫ റാങ്കിങ്
ഏപ്രിലിലാണ് 101 ആം സ്ഥാനത്ത് ഇന്ത്യ എത്തിയത്. ഇതിന് മുന്‍പ് ഫെബ്രുവരിയില്‍ ആറു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 97 -ല്‍ നിന്നും 103 ആം സ്ഥാനത്തേക്ക് ടീം നിലംപതിച്ച കഥയും ഇന്ത്യയ്ക്ക് പറയാനുണ്ട്. നിലവില്‍ 2022 ഖത്തര്‍ ലോകകപ്പിലേക്കുള്ള ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ആകെ 40 രാജ്യങ്ങള്‍. അഞ്ചു ടീമുകള്‍ വീതം എട്ടു ഗ്രൂപ്പുകള്‍.
ഗ്രൂപ്പ് ഇ
ഗ്രൂപ്പ് 'ഇ' -യില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തര്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. പറഞ്ഞുവരുമ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ്. ഏഷ്യന്‍ മേഖലയിലെ കരുത്തരായ ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ നേരിടേണ്ട ഭീഷണി ഇന്ത്യയ്ക്കില്ല. ഇതേസമയം, ഗ്രൂപ്പ് 'ഇ' -യില്‍ ഖത്തറിനും ഓമാനിനും വിജയസാധ്യതയേറെ കല്‍പ്പിക്കപ്പെടുന്നുണ്ട്.
സാധ്യതകൾ
എട്ടു ഗ്രൂപ്പ് ജേതാക്കളും മികച്ച നാലു റണ്ണര്‍അപ്പ് ടീമുകളുമാണ് മൂന്നാം റൗണ്ട് ക്വാളിഫയര്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടുക. ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയം വഹിക്കുന്നതിനാല്‍ 2022 ഫിഫ ലോകകപ്പിന് ഖത്തര്‍ ടിക്കറ്റ് നേടിക്കഴിഞ്ഞു. ഇക്കാരണത്താല്‍ ഇന്ത്യയടങ്ങുന്ന ഗ്രൂപ്പ് 'ഇ' -യില്‍ ഖത്തര്‍ ഒന്നാമതെത്തിയാല്‍ മികച്ച അഞ്ചു റണ്ണര്‍അപ്പ് ടീമുകളായിരിക്കും മൂന്നാം റൗണ്ട് ക്വാളിയറിലേക്ക് കടക്കുക. മികച്ച നാലു റണ്ണര്‍അപ്പ് ടീമുകളിലൊന്നായാണ് ഖത്തര്‍ ഫിനിഷ് ചെയ്യുന്നതെങ്കിലും ചിത്രമിതുതന്നെ. ഇന്ത്യയെ സംബന്ധിച്ച് മൂന്നാം റൗണ്ടിലേക്ക് കടക്കണമെങ്കില്‍ ഗ്രൂപ്പ് പട്ടികയില്‍ ഒന്നാമതോ, രണ്ടാമതോ എത്തിയേ തീരൂ.
പ്രതീക്ഷകൾ
2019 ഏഷ്യന്‍ കപ്പ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ സംഘം നടത്തിയ പ്രകടനം ആരാധകരുടെ പ്രതീക്ഷയ്ക്ക് കെട്ടുറപ്പു നല്‍കുന്നുണ്ട്. പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന് കീഴിലാണ് ക്വാളിഫയര്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ ഇറങ്ങുക. സെപ്തംബര്‍ അഞ്ചിന് ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്തംബര്‍ പത്തിന് ഖത്തറിന് എതിരെ സുനില്‍ ഛേത്രിയും സംഘവും മൈതാനത്തിറങ്ങും. ഇരു രാജ്യങ്ങള്‍ക്കുമെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം ഇന്ത്യ ഇതുവരെ കാഴ്ച്ചവെച്ചിട്ടില്ലെന്നത് ആരാധകരുടെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.