ബലോഗന്റെ ഗോളും റെഡ് കാർഡും, ഒടുവിൽ പോരാട്ടവീര്യം! ബോസ്നിയയെ വീഴ്ത്തി അമേരിക്ക ചരിത്രത്തിലേക്ക്
സഹആതിഥേയരായ അമേരിക്കൻ പടയ്ക്ക് തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്. ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് യുഎസ്എ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. കാലിഫോർണിയയിലെ സാന്റാ ക്ലാരയിൽ നടന്ന മത്സരത്തിൽ ഫോളറിൻ ബലോഗൻ, മാലിക് ടിൽമാൻ എന്നിവരാണ് അമേരിക്കയ്ക്കായി സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ ബലോഗൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും കടുത്ത പോരാട്ടവീര്യത്തോടെ യുഎസ്എ വിജയം കാത്തുസൂക്ഷിക്കുകയായിരുന്നു. പ്രീക്വാർട്ടറിൽ കരുത്തരായ ബെൽജിയമാണ് അമേരിക്കയുടെ എതിരാളികൾ.
തുടക്കം മുതൽ ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. പരിക്ക് മാറി ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിച്ച് ആദ്യ ഇലവനിൽ തിരിച്ചെത്തിയത് യുഎസ്എയ്ക്ക് വലിയ ആത്മവിശ്വാസം നൽകി. മത്സരത്തിന്റെ 44-ാം മിനിറ്റിൽ അമേരിക്ക കാത്തിരുന്ന ആദ്യ ഗോൾ എത്തി. ബോക്സിന്റെ മധ്യത്തിൽ നിന്നും ഫോളറിൻ ബലോഗൻ ഇടംകാലുകൊണ്ട് എടുത്ത തകർപ്പൻ ഷോട്ട് ബോസ്നിയൻ വലയുടെ മധ്യത്തിലേക്ക് തുളച്ചുകയറി (1-0). ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ബലോഗന്റെ മറ്റൊരു ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങിയത് ബോസ്നിയക്ക് രക്ഷയായി.

രണ്ടാം പകുതിയിൽ കളി കൂടുതൽ നാടകീയമായി മാറി. 63-ാം മിനിറ്റിൽ ബോസ്നിയൻ ഡിഫൻഡർ താരിക് മുഹാരെമോവിച്ചിനെ ഫൗൾ ചെയ്തതിന് യുഎസ്എയുടെ ഗോൾ സ്കോറർ ഫോളറിൻ ബലോഗന് റഫറി റെഡ് കാർഡ് നൽകി പുറത്താക്കി. ഇതോടെ യുഎസ്എ പത്തുപേരുമായി ചുരുങ്ങി. ഈ ആനുകൂല്യം മുതലാക്കി ബോസ്നിയൻ ഇതിഹാസം എഡിൻ ഡിസെക്കോയ്ക്കും സംഘത്തിനും പകരം ഇറങ്ങിയ കൗമാര താരം എസ്മിർ ബജ്‌രക്താരെവിച്ചും എർമെഡിൻ ഡെമിറോവിച്ചും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും യുഎസ് ഗോൾകീപ്പർ മാറ്റ് ഫ്രീസ് സംരക്ഷണം തീർത്തു.
എന്നാൽ 81-ാം മിനിറ്റിൽ ബോസ്നിയൻ കോട്ടയെ തകർത്ത് യുഎസ്എ രണ്ടാം ഗോളും നേടി. ബോക്സിന് തൊട്ടുപുറത്ത് നിന്നും ലഭിച്ച ഫ്രീ കിക്ക് മനോഹരമായ റൈറ്റ് ഫൂട്ടഡ് ഷോട്ടിലൂടെ മാലിക് ടിൽമാൻ ബോസ്നിയൻ വലയുടെ ടോപ്പ് ലെഫ്റ്റ് കോർണറിലേക്ക് അടിച്ചു കയറ്റുകയായിരുന്നു (2-0). പത്തുപേരുമായി ചുരുങ്ങിയിട്ടും തന്ത്രപരമായ പ്രതിരോധത്തിലൂടെ യുഎസ്എ വിജയം ഉറപ്പിച്ചു. ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് ഘട്ടത്തിൽ അമേരിക്ക നേടുന്ന ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. മറ്റൊരു മത്സരത്തിൽ സെനഗലിനെ അധികസമയത്ത് കീഴടക്കിയാണ് ബെൽജിയം അവസാന 16-ൽ എത്തിയത്.
പ്രീ ക്വാർട്ടറിൽ ബെൽജയമാണ് യുഎസ്എയുടെ എതിരാളികൾ. അത്യന്തം നാടകീയമായ നിമിഷങ്ങളിലൂടെയായിരുന്നു ബെൽജിയം പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുഗോളുകൾ വീതമടിച്ചാണ് പിരിഞ്ഞത്. രണ്ടുഗോളിന് പിന്നിട്ടുനിന്ന ശേഷം ഉജ്ജ്വലമായി ബെൽജിയം തിരിച്ചുവരുകയായിരുന്നു. മൂന്നുമിനിറ്റിനിടെയാണ് ബെൽജിയം രണ്ടുതവണ വലകുലുക്കിയത്. 86,89 മിനിറ്റുകളിലാണ് ഗോൾ മടക്കിയത്. അതോടെ മത്സരം എക്സ്ട്രാടൈമിലേക്ക്. എക്സ്ട്രാടൈമിന്റെ അവസാനം ലഭിച്ച പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് യൂറി ടീലിസ്മാൻ ചുവന്ന ചെകുത്താൻമാരുടെ ജയം ഉറപ്പിച്ചു. ഒപ്പം പ്രീ-ക്വാർട്ടർ ടിക്കറ്റും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications