ദോഹ: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഇ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തര്‍ ജയിച്ചത്. ആദ്യ പകുതിയില്‍ അബ്ദലസീസ് ഹാത്തിം കുറിച്ച ഗോള്‍ മത്സരത്തിന്റെ വിധിയെഴുതി. തോല്‍വിയോടെ ഖത്തറില്‍ നടക്കുന്ന 2022 ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ സാധ്യതയും പൂര്‍ണമായി ഇല്ലാതായി.

16 ആം മിനിറ്റില്‍ രാഹുല്‍ ഭെക്കെ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയപ്പോഴേ ഇന്ത്യയുടെ പോരാട്ടവീര്യം പാതി ചോര്‍ന്നിരുന്നു. മത്സരത്തിലുടനീളം പന്തു ഖത്തറിന്റെ കാലുകളില്‍ തങ്ങി. സന്ദേശ് ജിംഗാനും പ്രീതം കോട്ടാലും സുഭാശിഷ് റോയിയും കയ്യും മെയ്യും മറന്ന് പരിശ്രമിച്ചു ഖത്തറിനെ തടുക്കാന്‍. പക്ഷെ അബ്ദുലസീസ് ഹാത്തിമും അബ്ദുല്‍ കരീമും അല്‍മേസ് അലിയും ഷോട്ടുകളുടെ പ്രവാഹമാണ് ഇന്ത്യയുടെ ഗോള്‍മുഖത്ത് തീര്‍ത്തത്. ഓരോ തവണയും ഗുര്‍പ്രീത് സിങ് സന്ധു 'കട്ടയ്ക്ക്' നിന്നതുകൊണ്ട് മാത്രം ഇന്ത്യ വന്‍ദുരന്തത്തെ പ്രതിരോധിച്ചു. ഇന്ത്യയുടെ കാലുകളില്‍ പന്ത് നില്‍ക്കാത്തതായിരുന്നു പ്രധാന പ്രശ്‌നം. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ചിത്രം ഇതുതന്നെ.

പാസുകള്‍ കൃത്യമായി കൊടുക്കാനോ ലക്ഷ്യം നോക്കി ഷോട്ടുകള്‍ ഉതിര്‍ക്കാനോ മന്‍വീര്‍ സിങ്, സുനില്‍ ഛേത്രി, സുരേഷ് സിങ് വാങ്ജം ത്രയത്തിന് സാധിച്ചില്ല. ആദ്യ പകുതിയില്‍ സമ്പൂര്‍ണ നിരാശയായിരുന്നു ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 2 മിനിറ്റു മുതല്‍ ഖത്തര്‍ ആക്രമണം അഴിച്ചുവിട്ടു. 8 മിനിറ്റു കഴിഞ്ഞപ്പോള്‍ത്തന്നെ ഇന്ത്യ പൂര്‍ണ പ്രതിരോധത്തിലേക്ക് പിന്‍വാങ്ങി. 10 ആം മിനിറ്റില്‍ ഖത്തര്‍ ആദ്യ ഫ്രീകിക്ക് നേടി. അബ്ദല്‍ ഹസീസിന്റെ വളഞ്ഞിറങ്ങിയ ഷോട്ട് ജിംഗന്റെ കൈകളില്‍ തട്ടിയതുകൊണ്ട് മാത്രം ആദ്യ അപകടത്തില്‍ നിന്നും ഇന്ത്യ രക്ഷപ്പെട്ടു.
16 ആം മിനിറ്റിലാണ് ഇന്ത്യയെ തളര്‍ത്തിയ പ്രധാന സംഭവം. പ്രതിരോധ നിരയില്‍ രാഹുല്‍ ഭെക്കെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തുപോകുന്നു. ഖത്തര്‍ നായകന്‍ അല്‍ ഹയദോസ് ഇടതുവിങ്ങില്‍ നിന്നും പന്തിനെ ക്രോസ് ചെയ്യാന്‍ ശ്രമിക്കവെ ഭെക്കെ കൈവെച്ച് തടഞ്ഞത് താരത്തിന് രണ്ടാമത്തെ മഞ്ഞക്കാര്‍ഡിന് വഴിയൊരുക്കി. ഇന്ത്യയുടെ പകുതിയിലാണ് മത്സരത്തിന്റെ സിംഹഭാഗവും അരങ്ങേറിയത്.
ഇതിനിടെ 33 ആം മിനിറ്റില്‍ ഖത്തര്‍ ഗോളും കണ്ടെത്തി. ഗോള്‍ പോസ്റ്റിന് തൊട്ടരികില്‍ നിന്നും അബ്ദല്‍ അസീസ് പായിച്ച ഷോട്ടില്‍ കാലുവെയ്ക്കാന്‍ ഗുര്‍പ്രീത് സിങ്ങിന് കഴിഞ്ഞെങ്കിലും പന്ത് വലയിലേക്കുതന്നെ കയറി. ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ രണ്ടവസരം ഇന്ത്യയ്ക്കും ലഭിച്ചിരുന്നു. എന്നാല്‍ ഖത്തറിന്റെ സമയോജിത ഇടപെടല്‍ സന്ദര്‍ശകരുടെ നീക്കങ്ങള്‍ നിഷ്ഫലമാക്കി.

രണ്ടാം പകുതിയിലും ഖത്തറാണ് ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിച്ചത്. ഗുര്‍പ്രീത് സിങ് സന്ധുവിനെ ആതിഥേയര്‍ നിരന്തരം പരീക്ഷിച്ചു. ഇതിനിടെ രണ്ടാം പകുതിയില്‍ നായകന്‍ ഛേത്രിക്ക് പകരം ഉദാന്ത സിങ്ങാണ് മുന്നേറ്റ നിരയില്‍ കടന്നെത്തിയത്. 51 ആം മിനിറ്റില്‍ മുണ്ടാരി തൊടുത്ത വലംകാലന്‍ ഷോട്ട് ഗോളെന്ന് ഖത്തര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഗുര്‍പ്രീത് സിങ്ങിന്റെ അതിഗംഭീര സേവ് ആതിഥേയരുടെ ഗോള്‍ മോഹം കെടുത്തി. 63 ആം മിനിറ്റില്‍ ഖത്തറിന് വീണ്ടും കിട്ടി ഗോളവസരം --- പക്ഷെ വീണ്ടും ഗുര്‍പ്രീത് വില്ലനായി. അവസാന മിനിറ്റുകളില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദും കളത്തിലിറങ്ങുന്നത് ആരാധകര്‍ കണ്ടു. എന്നാല്‍ സമനില ഗോളെന്ന ആഗ്രഹം കയ്യടക്കാന്‍ മാത്രം ഇന്ത്യയ്ക്ക് സാധിച്ചില്ല.