ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങാന്‍ ഇനി മാസങ്ങള്‍ മാത്രം. പതിവുള്ളതിലും കൂടുതല്‍ ടീമുകള്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്. 48 രാജ്യങ്ങളാണ് ഇക്കുറി ഫുട്‌ബോളിന്റെ വിശ്വവേദിയില്‍ മത്സരിക്കുക. 18 ടീമുകളാണ് ഇതുവരെ ലോകപ്പിന് എത്തുമെന്ന് ഉറപ്പാക്കിയിട്ടുള്ളത്. ആതിഥേയരായ അമേരിക്ക, കാനഡ. മെക്‌സിക്കോ എന്നിവരെ കൂടാതെ 15 ടീമുകളാണ് ഇതുവരെ മത്സരങ്ങളിലൂടെ യോഗ്യത ഉറപ്പാക്കിയത്.
യൂറോപ്പിലെ പ്രബലര്‍ ആരൊക്കെ എത്തും എന്നത് ഉള്‍പെടെ സസ്‌പെന്‍സ് ബാക്കി. 48 ടീമും ആരൊക്കെ എന്ന് അറിയാന്‍ കുറച്ചധികം കാത്തിരിക്കേണ്ടി വരും എന്ന് ചുരുക്കം. എന്തായാലും കാല്‍പന്തുകളിയുടെ വിശ്വവേദിയിലേക്ക് ആരൊക്കെ എത്തി എന്ന് നോക്കി തുടങ്ങാം. ഇതാദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ കൂട്ടായി നിന്ന് ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്നത്. ആതിഥേയര്‍ എന്ന നിലക്ക് മൂന്ന് രാജ്യങ്ങളും മത്സരിക്കാനും യോഗ്യത നേടിയിരിക്കുന്നു.

CONCACAF അഥവാ Confederation of North, Central America and Caribbean Aossciation Football അഥവാ വടക്കന്‍ അമേരിക്കയും മധ്യ അമേരിക്കയും കരീബിയന്‍ നാടുകളും ഉള്‍പെട്ട ഗ്രൂപ്പിലാണ് അമേരിക്കയും മെക്‌സിക്കോയും ഉള്‍പെടുന്നത്. ഈ ഗ്രൂപ്പില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് ഫുട്‌ബോളില്‍ കളിച്ചിട്ടുള്ള രണ്ട് ടീമുകളും അമേരിക്കയും മെക്‌സിക്കോയും തന്നെ. അതായത് ആതിഥേയര്‍ എന്ന നിലക്ക് മാത്രമല്ല ഇരു രാജ്യങ്ങളുടെയും യോഗ്യത എന്നര്‍ത്ഥം.
കാര്യം അമേരിക്ക എന്ന് പറയുമ്പോള്‍ കായികരംഗത്ത് ഓര്‍മ വരിക അത്‌ലറ്റിക്‌സും ഒളിമ്പിക്‌സും ബാസ്‌കറ്റ് ബോളും ബേസ് ബോളും ഒക്കെ ആണെങ്കിലും ഫുട്‌ബോളും അവര്‍ കൂടെ കൊണ്ട് നടന്നിട്ടുണ്ട്. 1930ല്‍ ഉറുഗ്വെയില്‍ നടന്ന ആദ്യ ലോകകപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത 13 ടീമുകളില്‍ ഒന്നായിരുന്നു അമേരിക്ക. മാത്രമല്ല ഉറുഗ്വെയും അര്‍ജന്റീനക്കും പിന്നാലെ മൂന്നാം സ്ഥാനക്കാരുമായിരുന്നു. (അന്ന് മൂന്നാംസ്ഥാനക്കാരെ കണ്ടെത്താന്‍ മത്സരമുണ്ടായിരുന്നില്ല. സെമിയിലെത്തിയ അമേരിക്കയുടെയും യുഗോസ്ലാവ്യയുടെയും പ്രകടനം വിലയിരുത്തി പിന്നീടാണ് ഫിഫ മൂന്നാം സ്ഥാനമെന്ന് പ്രഖ്യാപിച്ചത്).
തീര്‍ന്നില്ല. കുറച്ച് വൈകിയാണെങ്കിലും, കൃത്യമായി പറഞ്ഞാല്‍ 2006ല്‍ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക് നേട്ടം രേഖപ്പെടുത്തിയതും അന്ന് അമേരിക്കന്‍ ടീമില്‍ ഉണ്ടായിരുന്ന കളിക്കാരന്റെ പേരിലാണ്. ബെര്‍ട്ട് പെറ്റെന്യോഡിന്റെ. 1938ല്‍ അമേരിക്ക കളിച്ചില്ല.
പിന്നീട് അമേരിക്ക ലോകകപ്പ് ഫുട്‌ബോളിന് എത്തിയത് 1950ലാണ്. അന്നത്തെ ആ ടീമാകട്ടെ ഗ്രൂപ്പ് തലം കടന്നില്ലെങ്കിലും എക്കാലത്തെയും താരങ്ങളാണ്. ഫുട്‌ബോള്‍ കേമന്‍മാരെന്ന വിശേഷണവുമായി ആദ്യ ലോകകപ്പിന് എത്തിയ ഇംഗ്ലണ്ടിന്റെ പ്രഗത്ഭരായ ടീമിനെ ഞെട്ടിച്ചതാണ് കാരണം. അസ്സല്‍ കളിക്കാരായിരുന്നു ഇംഗ്ലണ്ടിന്റെ ടീമില്‍. അമേരിക്കയുടേതാകട്ടെ തട്ടിക്കൂട്ട് ടീമും. 500-1 ഇതായിരുന്നു വാതുവെപ്പുകാരുടെ കണക്ക്. അത്ര മേല്‍ ഇംഗ്ലണ്ടിന് പറഞ്ഞുറപ്പിച്ച ജയം.

പക്ഷേ നടന്നത് മറ്റൊന്നായിരുന്നു. കളിയുടെ മുപ്പത്തിയേഴാം മിനിറ്റ് കാത്തുവെച്ചത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടിക്കലായിരുന്നു. വാള്‍ട്ടര്‍ ബാറിന്റെ ലോങ് ഷോട്ട് തല കൊണ്ട് സ്വീകരിച്ച് ജോ ഗേയ്ജന്‍സ് ഇംഗ്ലീഷ് ഗോളിയെ സ്തബന്ധനാക്കി കൊണ്ട് ഗോള്‍വലയിലേക്ക് പായിച്ചു. ആ ഒരൊറ്റ ജയവുമായി അമേരിക്കന്‍ ടീം നാട്ടിലേക്ക് മടങ്ങി. പക്ഷേ ആ ഒരൊറ്റ ജയം ആ ടീമിനെ എന്നന്നേക്കും ചരിത്രത്തില്‍ കുറിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായ ജയത്തിന്റെ ഭാരമേറിയതു കൊണ്ടാണോ എന്നറിയില്ല, പിന്നെ കുറേക്കാലം ലോകകപ്പ് വേദികളില്‍ എവിടെയും അമേരിക്കയെ കണ്ടില്ല. യോഗ്യതാ മത്സരങ്ങളില്‍ കാലിടറി. നീണ്ട ഇടവേളക്ക് ശേഷം അവര്‍ പിന്നെ എത്തിയത് വര്‍ഷങ്ങള്‍ക്കിപ്പുറം 1990ലാണ്. പിന്നെ തുടര്‍ച്ചയായി 2014വരെയും അമേരിക്ക മത്സരിക്കാനെത്തി. 2018ല്‍ യോഗ്യത നേടിയില്ല. കഴിഞ്ഞ തവണ ഖത്തറിലും മത്സരിക്കാനെത്തി. ഇപ്പോഴിതാ വീണ്ടും.
1990ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും ആതിഥ്യം വഹിച്ച 1994ല്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പ്രീ ക്വാര്‍ട്ടറില്‍ എത്തി. റൊമാനിയയോട് തോറ്റു. സ്വിറ്റ്‌സര്‍ലന്‍ഡിനെ സമനിലയില്‍ തളച്ചു. കൂടുതല്‍ കരുത്തുള്ള കൊളംബിയയെ തോല്‍പിക്കായതാണ് പ്രീക്വാര്‍ട്ടറിലേക്ക് എത്താന്‍ സഹായകമായത്.
ആന്ദ്രെ എസ്‌കൊബാറിന്റെ സെല്‍ഫ് ഗോളിന്റേയും അതിന്റെ പേരില്‍ പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടതുമാണ് ആ മത്സരം ബാക്കിയാക്കിയ ഓര്‍മയെങ്കിലും അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിനും കാണികള്‍ക്കും ആ ജയം വളരെ പ്രധാനപ്പെട്ടതായിരുന്നു.
പിന്നീട് കപ്പുയര്‍ത്തിയ ബ്രസീലിനോട് പ്രീ ക്വാര്‍ട്ടറില്‍ അമേരിക്ക തോറ്റത്. ഫുട്‌ബോളിന്റെ കാര്യത്തില്‍ എത്രയോ കാതം മുന്നിലുള്ള ബ്രസീലിന്റെ ജയം ഒരൊറ്റ ഗോളിനായിരുന്നു. അമേരിക്കന്‍ ടീമിന്റെ പ്രതിരോധമികവും ഒത്തിണക്കവും അന്ന് പ്രശംസ നേടിയിരുന്നു.
തൊട്ടടുത്ത തവണ അതായത് 1998ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അമേരിക്ക പുറത്തായി. 2002ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അവസാന എട്ടില്‍ ഉള്‍പെട്ടു എന്നതിന് ഒപ്പം അല്ലെങ്കില്‍ അതിനേക്കാളും അമേരിക്ക ആഘോഷിച്ചത് രണ്ട് വിജയങ്ങളാണ്.
ഗ്രൂപ്പ് മത്സരങ്ങളില്‍ പ്രബലരായ പോര്‍ച്ചുഗലിനെ 3-2നും പ്രീ ക്വാര്‍ട്ടറില്‍ ചിരവൈരികളായ മെക്‌സിക്കോയെ 2-0നും തോല്‍പിച്ചത്. Dos a Cero (സ്പാനിഷില്‍ 2-0 എന്നര്‍ത്ഥം) എന്ന് ആര്‍പ്പുവിളിച്ചാണ് മെക്‌സിക്കോക്ക് മേല്‍ അമേരിക്ക നേടിയ ജയം ആരാധകര്‍ ആഘോഷിച്ചത്. അമേരിക്കയില്‍ കാല്‍പന്തുകളിക്ക് ആരാധകരെ കൂട്ടി ആ വിജയം.
പിന്നീട് 2010ലും 2014ലും അമേരിക്ക പ്രീ ക്വാര്‍ട്ടറിലെത്തി. ലന്‍ഡന്‍ ഡൊണോവാനും ക്ലിന്റ് ഡെംസിയും അമേരിക്കയില്‍ ഫുട്‌ബോളിന്റെ പോസ്റ്റര്‍ ബോയ്‌സ് ആയി മാറിയ ടൂര്‍ണമെന്റായിരുന്നു 2010ലേത്. 2014ല്‍ മരണഗ്രൂപ്പിലായിരുന്നു അമേരിക്ക. എന്നിട്ടും ജര്‍മന്‍ ഇതിഹാസം യുര്‍ഗന്‍ ക്ലിന്‍സ്മാന്റെ പരിശീലനത്തിന് കീഴിലെത്തിയ അമേരിക്കന്‍ ടീം കരുത്തുറ്റ പ്രകടനം കാഴ്ച വെച്ചു.
ഘാന, പോര്‍ച്ചുഗല്‍ , ജര്‍മനി. മൂന്ന് ടീമും ഫുട്‌ബോള്‍ കളിയില്‍ ഏറെ മികവുള്ളവര്‍. എന്നിട്ടും പൊരുതിക്കളിച്ച അമേരിക്കന്‍ ടീം പ്രീ ക്വാര്‍ട്ടറിലെത്തി. ബെല്‍ജിയത്തിനോട് 2-1ന് പൊരുതി തോറ്റു. അന്ന് ബെല്‍ജിയത്തിന്റെ ഗോളുകളുടെ എണ്ണം രണ്ടില്‍ ഒതുക്കിയത് അമേരിക്കന്‍ ഗോള്‍ വലയം കാത്ത ടിം ഹൊവാര്‍ഡിന്റെ മാന്ത്രിക പ്രകടനമായിരുന്നു. 16 എണ്ണം പറഞ്ഞ സേവുകളാണ് ഹൊവാര്‍ഡ് നടത്തിയത്.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളില്‍ ഒന്ന്. അന്ന് അമേരിക്കയുടെ ഏക ഗോള്‍ നേടിയതാകട്ടെ ടീമിലെ ബേബി ആയിരുന്ന ജൂലിയന്‍ ഗ്രീന്‍. 19കാരനായിരുന്ന ഗ്രീന്‍ അങ്ങനെ തന്റെ നാടിന് വേണ്ടി ലോകകപ്പ് ഫുട്‌ബോളില്‍ ഗോള്‍ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
യോഗ്യത നേടാതെ പോയ 2018ലെ ലോകകപ്പിന് ശേഷമാണ് അമേരിക്ക ഖത്തറിലെത്തുന്നത്. താരതമ്യേന പ്രായം കുറഞ്ഞ പുതിയ കളിക്കാരുമായി എത്തിയ ടീം പ്രീ ക്വാര്‍ട്ടറിലെത്തി. ഭാവിയുണ്ടെന്ന് തെളിയിച്ച് ഖത്തറില്‍ നിന്ന് മടങ്ങിയ ടീം സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങുമ്പോള്‍ പുതിയ ഊര്‍ജം കണ്ടെത്തുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
കോപ്പാ അമേരിക്കയിലും ലോകകപ്പിലും ഉള്‍പ്പെടെ അര്‍ജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ള എസ്പാന്യോള്‍, സതാംപ്ടണ്‍, പിഎസ്ജി തുടങ്ങി വിവിധ ക്ലബുകളുടെ പരിശീലകനായിട്ടുള്ള മൗറീസ്യോ പോച്ചെറ്റീനോ ആണ് അമേരിക്കന്‍ ടീമിന്റെ പരിശീലകന്‍. കളിക്കാനിറങ്ങന്നതോ യൂറോപ്യന്‍ ലീഗില്‍ കളിച്ച് പരിചയമുള്ളതും ഊര്‍ജവും മത്സരവീര്യവും ഉള്ള യുവനിരയും. കാത്തിരിക്കാം ഇക്കുറി അമേരിക്ക സ്വന്തം നാട്ടില്‍ പ്രകടനത്തിന്റെ പട്ടികയില്‍ പുതിയ സ്ഥാനം എഴുതി ചേര്‍ക്കുമോ എന്ന്.