Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: മെക്‌സിക്കന്‍ തിരമാല കടക്കാന്‍ ദക്ഷിണാഫ്രിക്ക!! ആ നിരാശ തീര്‍ക്കണം; കന്നിയങ്കം കലക്കും

ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി കഷ്ടി ഒരു മാസമേയുള്ളു. ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ അധിക ആവേശമുണ്ട് മെക്‌സിക്കോക്ക്. അതിന് ചരിത്രം നല്‍കുന്ന പിന്‍ബലവും ഉണ്ട്. മുമ്പ് രണ്ട് തവണ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട് മെക്‌സിക്കോ.

1970ലും 86ലും. രണ്ട് തവണയും മെക്‌സിക്കോ ആയിരുന്നു മത്സരവേദി. മൂന്നാമതും ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ആദ്യ രാജ്യമെന്ന തിളക്കത്തിന് ക്വാര്‍ട്ടര്‍ കടന്നുള്ള നേട്ടമാണ് മെക്‌സിക്കോ ആഗ്രഹിക്കുന്നത്.

MEXICO TEAM

18ാമത് ഊഴം

മെക്‌സിക്കോയുടെ പതിനെട്ടാം ലോകകപ്പ് ആണിത്. CONCACAF ഗ്രൂപ്പില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ലോകകപ്പിനെത്തിയിട്ടുള്ള ടീം. നാല് തവണയാണ് അവര്‍ പങ്കെടുക്കാതിരുന്നിട്ടുള്ളത്. മൂന്ന് തവണ യോഗ്യതാമത്സരങ്ങളില്‍ പരാജയപ്പെട്ടു.

(1934, 1974, 982) പിന്നെ നിരോധനം കാരണം 1990ലും എത്തിയില്ല. 1994മുതല്‍ 2018വരെ തുടര്‍ച്ചയായി പ്രീ ക്വാര്‍ട്ടറില്‍ എത്തി മടങ്ങിയ മെക്‌സിക്കോ മറ്റ് ലോകകപ്പുകളില്‍ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായി. കഴിഞ്ഞ കുറി ഖത്തറില്‍ നടന്ന ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെയാണിത്.

ഇക്കുറി മെക്‌സിക്കോ ആദ്യം പറഞ്ഞ ചരിത്രപ്പെരുമ കൂടി ലക്ഷ്യം വെച്ചാണ് വരുന്നത്. ദേശീയ ടീമിന് കിരീടങ്ങളുടെ പെരുമ നേടിക്കൊടുത്ത പാരമ്പര്യമുള്ള ഹാവിയര്‍ അഗ്വിറെ ആണ് പ്രധാന പരിശീലകന്‍. മൂന്നാം തവണയാണ് അഗ്വിറെ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത്. സഹപരിശീലകനായി കൂടെയുള്ളത് മെക്‌സിക്കോയുടെ ഇതിഹാസതാരം റാഫെല്‍ മാര്‍ക്വെസ്.

ടീം ക്യാപ്റ്റന്‍ എഡ്‌സണ്‍ അല്‍വാരെസ് നയിക്കുന്ന മധ്യനിരയെ ചുറ്റിപ്പറ്റിയാണ് അഗ്വിറോയുടെ പ്രധാന തന്ത്രങ്ങള്‍. സിസര്‍ മൊണ്ടെസ്, റൗള്‍ ജിമെനസ്, സാന്റിയാഗോ ഗിമെനസ്, ബ്രയാന്‍ ഗുട്ടിറെസ് തുടങ്ങി യൂറോപ്യന്‍ ഫുട്‌ബോളിന്റെ പരിശീലനക്കളരിയില്‍ പയറ്റിത്തെളിഞ്ഞ താരങ്ങളുണ്ട് ടീമില്‍ . ഇതിഹാസ താരം ഗ്വില്ലെര്‍മോ ഒച്ചാവോക്ക് ഗോള്‍വലയം കാക്കാന്‍ ഒരു അവസരം കൂടി അഗ്വിറെ നല്‍കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യം.

അന്ന് ജസ്റ്റ് മിസ്

ആതിഥേയരെ നേരിടാനെത്തുന്ന ദക്ഷിണാഫ്രിക്ക ലോകകപ്പ് വേദിയിലെത്തുന്നത് ഇത് നാലാം തവണയാണ്. മുമ്പ് മൂന്ന് തവണയും ഒന്നാംറൗണ്ടില്‍ തന്നെ നാട്ടിലേക്ക് മടങ്ങി. മുമ്പൊരിക്കല്‍, കൃത്യമായി പറഞ്ഞാല്‍, 2010ല്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ മെക്‌സിക്കോയെ സമനിലയില്‍ തളച്ചും കേമത്തം കൂടുതലുള്ള ഫ്രാന്‍സിനെ തോല്‍പിച്ചും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു ദക്ഷിണാഫ്രിക്ക.

പക്ഷേ അന്ന് ഗോള്‍ ശരാശരിയുടെ മുന്‍തൂക്കത്തില്‍ മെക്‌സിക്കോയാണ് ഒന്നാംഘട്ടം ചാടിക്കടന്നത്. ആ നിരാശക്ക് കണക്ക് തീര്‍ക്കാനുള്ള അവസരമാണ് ദക്ഷിണാഫ്രിക്കക്ക് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. സ്വന്തം നാട്ടില്‍ സ്വന്തം കാണികളുടെ മുന്നില്‍ മെക്‌സിക്കോയെ തോല്‍പിക്കാനുള്ള അവസരം. അതിനായി ഒരുങ്ങിതന്നെയാണ് അവര്‍ വന്നിരിക്കുന്നത്.

പുതിയ കോച്ച് ഹ്യൂഗോ ബ്രൂസ് ടീമിനെ നന്നായി പുതുക്കിപ്പണിതിരിക്കുന്നു. പ്രതിരോധവും ആക്രമണവും കോര്‍ത്തിണക്കിയാണ് ബ്രൂസ് തന്ത്രങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. CAF ഗോള്‍കീപ്പര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കിട്ടിയ റോണ്‍വെന്‍ വില്യംസ് ആണ് ടീമിന്റെ നായകന്‍.

മധ്യനിരയിലെ തന്ത്രങ്ങളുടെ കാവലാള്‍ തെബോഹോ മൊകോയ്‌ന. ലൈല്‍ ഫോസ്റ്റ, തെംബ സ്വെന്‍, ഓസ്വിന്‍ അപ്പോല്ലിസ് എന്നിവരും കൂടി ചേരുന്നതാണ് ബ്രൂസിന്റെ മാസ്റ്റര്‍ ടീം. മെക്‌സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ അസ്‌ടെക്ക സ്റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങുമ്പോള്‍ ആരുടെ കണക്കാണ് ശരിയാവുക എന്ന് നോക്കാം.

Story first published: Tuesday, May 12, 2026, 11:26 [IST]
Other articles published on May 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+