ഇറാന് ജയിക്കണം, നാട്ടുകാര്‍ക്കു വേണ്ടി; അതും അമേരിക്കന്‍ മണ്ണില്‍!! ചിറകടിച്ച് പറക്കുമോ കിവികള്‍?
ലോകകപ്പില്‍ കളിക്കാന്‍ വരുന്നത് തന്നെ ഇറാന് ഒരു രാഷ്ട്രീയമാണ്. തുടര്‍ച്ചയായി രണ്ടാംതവണയാണ് ഫുട്‌ബോളിനപ്പുറമുള്ള കാരണങ്ങളാല്‍ ഇറാന്‍ ടീം ലോകകപ്പില്‍ ശ്രദ്ധാ കേന്ദ്രമാകുന്നത്. കഴിഞ്ഞ തവണ ഖത്തറില്‍ മഹ്‌സ അമിനിയാണ് ഇറാനെ ചുറ്റിപ്പറ്റിയുള്ള തീജ്വാലയായി നിന്നതെങ്കില്‍ ഇക്കുറി ടീം തന്നെ ഒരു പ്രതിഷേധാഗ്‌നിയാണ്.
അമേരിക്കയും ഇസ്രായേലും ചേര്‍ന്നുള്ള സൈനികനടപടികളെ ചെറുത്ത് നില്‍ക്കുന്ന ഇറാന് അമേരിക്ക കൂടി ആതിഥ്യം വഹിക്കുന്ന ലോകകപ്പില്‍ കളിക്കുന്നതും ഒരു പ്രതിരോധമാണ്. അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്ന് വീണ മിനാബിലെ സ്‌കൂളിലെ പെണ്‍കുട്ടികളുടെയും യുദ്ധക്കെടുതികളില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സാധാരണക്കാരുടെയും പ്രതിഷേധവും അമര്‍ഷവും ടീം പ്രതിനിധീകരിക്കുമെന്നുറപ്പ്.

Photocredit/ instagram/teammellifootball
ഇത് ഏഴാംതവണയാണ് ഇറാന്‍ ലോകകപ്പില്‍ പങ്കെടുക്കുന്നത്. 1978ലായിരുന്നു ആദ്യം. പിന്നെ 20വര്‍ഷത്തിനിപ്പുറം 1998ല്‍. പിന്നെ 2006ല്‍. 2014 മുതല്‍ തുടര്‍ച്ചയായി മൂന്ന് ടൂര്‍ണമെന്റിലും യോഗ്യത നേടിയെത്തി. ഒരിക്കല്‍ പോലും ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. ഇക്കുറി തീവ്രമായ ദേശാഭിമാനത്തിന്റെ ചിറകിലേറി, ലോകത്തെ ഏറ്റവും വലിയ ശക്തിയെ പ്രതിരോധിച്ചു നില്‍ക്കുന്ന വീര്യത്തിലൂന്നി ഒരു മറുപടി കൊടുക്കണമെന്ന് ഇറാന്റെ ടീമും ആ നാടും ആഗ്രഹിക്കുന്നുണ്ട്.
യോഗ്യതാ മത്സരങ്ങളില്‍ നല്ല പ്രകടനമായിരുന്നു ഇറാന്റേത്. പ്ലേഓഫിന്റെ ടെന്‍ഷന്‍ ഇല്ലാതെ തന്നെ അവര്‍ തുടര്‍ച്ചയായി നാലാമത്തെ ലോകകപ്പിനെത്തുകയാണ്. വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചതിന്റെ ടീം സ്പിരിറ്റും ഐക്യവം ടീമിനുണ്ട്. കായികശേഷിയും പന്തടക്കത്തിലെ അച്ചടക്കവും നല്ലപോലെയുണ്ട് ടീമിന്.
നായകന്‍ അലിറേസ ജഹാന്‍ബക്ഷിന് നായകഗുണത്തിനൊപ്പം അപാരമായ പാസിങ് മിടുക്കുമുണ്ട്. യൂറോപ്യന്‍ ഫുട്‌ബോളിന്റെ താളവും. ആക്രമണത്തിന്റെ ചാട്ടുളി മെഹ്ദി തരേമിയാണ്. ലേറ്റ് ആയാലും ലേറ്റസ്റ്റ് താന്‍ എന്ന സിനിമാ ഡയലോഗ് ഏറ്റവും ചേരുന്ന താരമാണ് തരേമി. പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് ലേശം വൈകിയാണെത്തിയതെങ്കിലും പിന്നെ മിന്നിച്ചു ആശാന്‍.
കൂട്ടിനുള്ളത് മറ്റൊരു മിടുക്കന്‍. സര്‍ദര്‍ അസ്‌മോന്‍. രണ്ടുപേരുടെയും കോംബോ ഏത് ശക്തമായ ടീമിനെയും വിറപ്പിക്കാന്‍ പോന്നതാണ്. ഇപ്പുറത്ത് ഇറാന്റെ ഗോള്‍വലയം കാക്കുന്നതും മോശക്കാരനല്ല. ആറടി അഞ്ച് ഉയരത്തില്‍ പറന്നും ചെരിഞ്ഞും ഗോള്‍വലയം കാക്കും അലിറേസ സഫര്‍ ബെയ്റന്‍വാണ്ട്.
ഇറാന്‍ പ്രോ ലീഗില്‍ മികച്ച റെക്കോഡുള്ള അമീര്‍ ഗലനേയിയാണ് കോച്ച്. രണ്ടാംവട്ടമാണ് ഗലനേയി ദേശീയ ടീം കോച്ചാകുന്നത്. 2006ലായിരുന്നു ആദ്യം. അന്ന് അത്ര സന്തോഷത്തോടെയല്ല അസോസിയേഷനും ഗലനേയിയും പിരിഞ്ഞത്. രണ്ടാംവട്ടം കാര്യങ്ങള്‍ നല്ല നിലക്കാകണം എന്ന ആഗ്രഹത്തോടെയാണ് ഗലേനയി എത്തിയിട്ടുള്ളത്.
യോഗ്യതാ മത്സരങ്ങള്‍ നന്നായി കഴിഞ്ഞത് തുടക്കം നന്നായി എന്ന മട്ടിലായിട്ടുമുണ്ട്. ടീമിലെ പരിചയസമ്പത്തുള്ള കളിക്കാരുടെ മികവിലൂന്നിയാണ് ഗലനേയി തന്ത്രങ്ങള്‍ മെനഞ്ഞിട്ടുള്ളത്. അവരുടെയൊക്കെ പ്രായം ഒരു തടസ്സമോ കുറവോ ആകില്ലെന്നും ഗലനേയി ഉറപ്പിക്കുന്നു. ആ ഉറപ്പിന്റെ ആദ്യ പരീക്ഷണം ന്യൂസിലാന്‍ഡുമായിട്ടാണ്.
കിവികള്‍ക്ക് മൂന്നാമൂഴം
ഇത് മൂന്നാംതവണയാണ് ന്യൂസിലന്‍ഡ് ലോകകപ്പില്‍ കളിക്കുന്നത്. അതും 16 വര്‍ഷത്തിന് ശേഷം. 2010ലും ഗ്രൂപ്പ് ഘട്ടം കടന്നില്ല. ആദ്യം കളിച്ച 1982ലെ ടൂര്‍ണമെന്റിലും ആദ്യഘട്ടത്തില്‍ തന്നെ പുറത്തായി. രണ്ടൊത്താല്‍ മൂന്ന് എന്ന പ്രയോഗത്തില്‍ വിശ്വസിച്ചാണ് ടീം വരുന്നത്.

photocredit/ instagram/newzealandfootball
യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചത് ആ വിശ്വാസത്തിന് ബലം പകരുന്നു. തോല്‍വിയറിയാതെ, 29 ഗോളടിച്ച്, ഒരൊറ്റ ഗോള്‍ മാത്രം വഴങ്ങിയാണ് ഓഷ്യാനിയ ഗ്രൂപ്പില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ ടീമായത്. ടീമിന്റെ താരം തന്നെയാണ് നായകന്‍. ക്രിസ് വുഡ് ആണ് രാജ്യത്തിന് വേണ്ടി ഏറ്റവും ഗോളടിച്ച താരം.
ഫിനിഷിങ്ങിലെ കൃത്യതയും വേഗതയും ക്രിസ് വുഡിനെ ഏതൊരു പ്രതിരോധ നിരയുടെയും പേടിസ്വപ്‌നമാക്കുന്നു. മധ്യനിരയിലെ കേമന്‍ മാര്‍ക്കോ സ്റ്റമെനിച്ച് ആണ്. കൃത്യത, സാഹചര്യമനുസരിച്ച് പൊസിഷനിങ് മാറ്റാനുള്ള മികവ് ഇതെല്ലാം ആണ് സ്റ്റമെനിച്ചിനെ കേമനാക്കുന്നത്. പ്രതിരോധത്തില്‍ കരുത്ത് അനുഭവസമ്പത്തുള്ള മൈക്കേല്‍ ബോക്‌സാല്‍. പിന്തുണക്കാന്‍ ലിബെറാറ്റോ കാക്കെസ്.
ടീം സ്വന്തം കൈവെള്ള പോലെ ഹൃദ്വിസ്ഥമാണ് കോച്ച് ഡാരെന്‍ ബസെലിക്ക്. ഒളിമ്പിക്‌സിനായി U-17, U-20, U-23 ടീമുകളുടെ പരിശീലിപ്പിച്ചിട്ടുള്ള ബസെലിക്ക് എല്ലാ കളിക്കാരും സ്വന്തം വീട്ടുകാരാണ്. ആത്മവിശ്വാസത്തോടെ അച്ചടക്കത്തോടെ വീര്യത്തോടെ കളിക്കാനാണ് ബസെലി പഠിപ്പിച്ചിട്ടുള്ളത്.
പാഠങ്ങള്‍ കൃത്യമായി പാലിച്ചാല്‍, ക്രിസ് വുഡിനെ എതിരാളികള്‍ പൂട്ടിയാലും, പിടിവിടാതെ മുന്നേറിയാല്‍ ന്യൂസിലന്‍ഡിന് ഇക്കുറി മടക്കം വൈകിക്കാം. ഇതൊക്കെ സാധ്യമാവുമോയെന്നതിന്റെ സൂചന ആദ്യമത്സരത്തില്‍ തന്നെ കാണുകയും ചെയ്യാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications