ഫിഫയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിന് പുറകില്‍ രണ്ടാമതായി പോയതു കൊണ്ടാണ് പോളണ്ടിന് ഇത്തവണ പ്ലേഓഫിന്റെ അധിക സമ്മര്‍ദം കൂടി നേരിടേണ്ടി വന്നിരിക്കുന്നത്. കാല്‍പന്തുകളിയില്‍ ചരിത്രത്തിന്റെയും പെരുമയുടെയും കണക്കുകളില്‍ മുന്‍തൂക്കം കൂടുതലുള്ള നെതര്‍ലന്‍ഡ്‌സിനെ രണ്ട് മല്‍സരങ്ങളിലും സമനിലയില്‍ തളക്കാന്‍ പോളണ്ടിന് കഴിഞ്ഞിരുന്നു.
ഫിന്‍ലന്‍ഡിന് എതിരെ വഴങ്ങിയ 1-2ന്റെ തോല്‍വിയാണ് അവരെ രണ്ടാം സ്ഥാനത്തേക്കും പിന്നെ പ്ലേഓഫിലേക്കും തള്ളിയിട്ടത്. എന്നുവെച്ചാല്‍ കളിക്കാനോ സമ്മര്‍ദം നേരിടാനോ അറിയാഞ്ഞിട്ടല്ല എന്നര്‍ത്ഥം. പിന്നെ പോളണ്ടിന്റെ പഴയ കാലത്തേക്ക് നോക്കിയാലും കാണാം ഈ ഒരു കോമ്പിനേഷനും എന്നിട്ടും പടിക്കല്‍ കലമുടക്കുന്ന രീതിയും. പിന്നെ എങ്ങനെ പോളണ്ടിനെ കുറിച്ച് മിണ്ടാതിരിക്കും?

കഴിഞ്ഞ കുറി ഖത്തറിലേത് ഉള്‍പെടെ ഒമ്പതു തവണയാണ് പോളണ്ട് ലോകകപ്പില്‍ കളിച്ചത്. 1938ല്‍ ആദ്യം. അന്ന് ബ്രസീലിനോട് തോറ്റ് മടങ്ങിയ പോളണ്ട് പിന്നെ ലോകകപ്പ് വേദിയിലെത്തുന്നത് 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അത് പക്ഷേ ഉഗ്രന്‍ തിരിച്ചുവരവായിരുന്നു. യോഗ്യതാമത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയായിരുന്നു ആ വരവ്. മൂന്നാം സ്ഥാനക്കാരാവാന്‍ തോല്‍പിച്ചത് സാക്ഷാല്‍ ബ്രസീലിനെയും.
ആദ്യത്തെ തവണ എത്തിയപ്പോള്‍ വീഴ്ത്തിയ ബ്രസീലിനെ തോല്‍പിച്ചുള്ള മൂന്നാംസ്ഥാനത്ത് പോളണ്ടിനെ സംബന്ധിച്ചിടത്തോളം കിരീടത്തിന്റെ തന്നെ തിളക്കമുണ്ടായിരുന്നു. ഏഴ് ഗോളടിച്ച പോളണ്ട് താരം ഗ്രെസഗോര്‍സ് ലാറ്റോ ആയിരുന്നു ടോപ് സ്‌കോറര്‍ എന്നത് ഇരട്ടിമധുരവും. (നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ച് പടിഞ്ഞാറന്‍ ജര്‍മനി ആയിരുന്നു അന്ന് കിരീടം നേടിയത്)
78ല്‍ രണ്ടാംഘട്ടത്തില്‍ കാലിടറി മടങ്ങിയ പോളണ്ട് അടുത്ത തവണ ഉഷാറായി തിരിച്ചുവന്നു. 1982ലും മൂന്നാം സ്ഥാനക്കാരായി.രണ്ട് ഗ്രൂപ്പ് ഘട്ടങ്ങളുള്ള അവസാനത്തെ ലോകകപ്പായിരുന്നു അത്. ഇറ്റലി മൂന്നാം ലോകകപ്പ് നേടിയ ടൂര്‍ണമെന്റ്. ഫൈനലില്‍ ഇറ്റലി തോല്‍പിച്ചത് പടിഞ്ഞാറന്‍ ജര്‍മനിയെ. മൂന്നാം സ്ഥാനത്ത് എത്താന്‍ പോളണ്ട് പിന്തള്ളിയത് ഫ്രാന്‍സിനെ.
തൊട്ടടുത്ത വര്‍ഷം അതായത് 1986ല്‍ പോളണ്ട് പ്രീക്വാര്‍ട്ടറിലെത്തി. പിന്നെ എത്തിയത് മൂന്ന് ടൂര്‍ണമെന്റുകളുടെ ഇടവേള കഴിഞ്ഞ് . 2002ലും 2006ലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങി. പിന്നെ വീണ്ടും ഇടവേള. 2018ലും ഗ്രൂപ്പ് ഘട്ടം മറികടക്കാതെ മടങ്ങി. 2022ല്‍ പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റു മടങ്ങി.
ഇക്കുറി വീണ്ടും പോളണ്ട് എത്തുന്നു. തുടര്‍ച്ചയായി മൂന്ന് തവണ ഇത് എത്തുന്നത് തിളക്കമേറിയ 1974-86 കാലഘട്ടത്തിന് ശേഷം ഇപ്പോഴാണ്. പോളണ്ടിന്റെ എക്കാലത്തേയും മികച്ച താരമായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി തന്നെയാണ് ടീമിന്റെ നട്ടെല്ല്. യോഗ്യതാ മത്സരങ്ങളിലും നാല് ഗോളടിച്ച നായകന്‍ ടീമിനെ കോര്‍ത്തിണക്കി കൊണ്ടു പോകുന്നതിലും മിടുക്കനാണ്. കരോള്‍ സ്വിഡെര്‍സ്‌കി ആണ് നായകന്റെ മുഖ്യ കയ്യാള്‍.

യാക്കൂബ് കമിന്‍സ്‌കി അവരുടെ നിഴല്‍പറ്റി വളര്‍ന്നുവരുന്ന പ്രതിഭാശാലിയും. എല്ലാ സമ്മര്‍ദവും ലെവന്‍ഡോവ്‌സ്‌കിക്ക് മേല്‍ ഏല്‍പ്പിക്കുന്ന തന്ത്രം മാറ്റി സ്വിഡെര്‍സ്‌കിയേയും കമിന്‍സ്‌കിയെയും ഒക്കെ ഒപ്പം കൂട്ടിയുള്ള തന്ത്രം പരീക്ഷിച്ചത് ടീമിന്റെ കോച്ചായി കഴിഞ്ഞ ജൂലൈയില്‍ ചുമതലയേറ്റ യാന്‍ അര്‍ബന്‍.
പഴയ കോച്ച് മൈക്കല്‍ പ്രൊബ്യേഴ്‌സുമായി അത്ര സ്വരത്തിലല്ലാതിരുന്ന ലെവന്‍ഡോവ്‌സ്‌കിയും ഹാപ്പി. ടീമിന് പുത്തനുണര്‍വ് തരാന്‍ അര്‍ബന് പറ്റിയിട്ടുണ്ടെന്ന് ടീം ഒരേ സ്വരത്തില്‍ പറയുന്നു. അതിന്റെ ഗുണമൊക്കെ യോഗ്യതാ മത്സരങ്ങളില്‍ കണ്ടെന്നും ടീം പറയുന്നുണ്ട്. വീണ്ടെടുത്ത ആത്മവീര്യം തെളിയിക്കാനാണ് പ്ലേ ഓഫിനായി പോളണ്ട് ഒരുങ്ങുന്നത്.
ലെവന്‍ഡോവ്‌സ്‌കിക്ക് ഒരിക്കല്‍ കൂടി നാടിനായി മിന്നിക്കാന്‍ അവസരം കിട്ടുമോ? ഉത്തരം കിട്ടണമെങ്കില്‍ ആദ്യം അല്‍ബേനിയ. പിന്നെ സ്വീഡനോ, ഉക്രെയ്‌നോ. രണ്ട് കടമ്പകള്‍ കഴിഞ്ഞാല്‍ അറിയാം ലെവന്‍ഡോവ്‌സ്‌കി എന്ന ലോകോത്തര കളിക്കാരന് ഒരിക്കല്‍ കൂടി നാടിന്റെ പ്രതീക്ഷളുമായി കാല്‍പന്തുകളിയുടെ വിശ്വവേദിയില്‍ ഇറങ്ങാന്‍ കഴിയുമോ എന്ന്.