Fifa 2026: ജർമ്മനിയുടെ ചീട്ട് കീറി പാരഗ്വായ്; നോക്ക്ഔട്ടിൽ ആദ്യ അട്ടിമറി, ഷൂട്ടൗട്ടിൽ കാലിടറി പുറത്തേക്ക്
ന്യൂയോർക്ക്: ഇത്തവണത്തെ ഫിഫ ലോകകപ്പിലെ നോക്ക്ഔട്ടിൽ ആദ്യ അട്ടിമറിയായി ശക്തരായ ജർമ്മനിയെ കീഴടക്കി ലാറ്റിനമേരിക്കൻ ടീമായ പരാഗ്വേ. നാല് തവണ ചാമ്പ്യൻമാരായ ജർമ്മനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് കീഴടക്കിയാണ് പരാഗ്വേ പ്രീക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധികസമയത്തും മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ട് നടത്തിയത്.
ബോസ്‌റ്റൺ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ അധികസമയത്ത് ജോനാഥൻ ടാ നേടിയെന്ന് കരുതിയ ഗോൾ ഓഫ്‌സൈഡ് കാരണം അനുവദിക്കാതെ വന്നപ്പോൾ തന്നെ ജർമ്മനി അപകടം മണത്തിരുന്നു. പിന്നീട് ഷൂട്ടൗട്ടിൽ നിർണായക പെനാൽറ്റി നഷ്‌ടപ്പെടുത്തിയതും ടാ തന്നെയായിരുന്നു.

ഈ വിജയത്തോടെ പരാഗ്വേ അവസാന 16-ലേക്ക് കടന്നു. അടുത്ത റൗണ്ടിൽ ഫ്രാൻസിനെയോ സ്വീഡനെയോ ആയിരിക്കും അവർ നേരിടുക. അതേസമയം തുടർച്ചയായ മൂന്നാം ലോകകപ്പിലും പ്രീ ക്വാർട്ടർ ഫൈനൽ റൗണ്ടിലെത്താനാകാതെ ജർമ്മനി പുറത്തായി. ഷൂട്ടൗട്ടിൽ ആദ്യം പരാഗ്വേയ്ക്ക് മുൻതൂക്കം ലഭിച്ചു. ജർമ്മൻ താരം കൈ ഹാവെർട്‌സിന്റെ ദുർബലമായ ഷോട്ട് ഗോൾകീപ്പർ ഓർലാണ്ടോ ഗിൽ തടഞ്ഞു. തുടർന്ന് മൗറിസിയോ കൃത്യമായി ലക്ഷ്യം കണ്ടതോടെ പരാഗ്വേ ലീഡ് നിലനിർത്തി.
ജോഷ്വാ കിമ്മിച്ച്, ജമാൽ മുസിയാല, നദീം അമിരി എന്നിവർ ജർമ്മനിക്കായി ഗോൾ നേടിയപ്പോൾ ഗുസ്‌താവോ ഗോമസ്, മതിയാസ് ഗലാർസ, ജോസ് കനാലെ എന്നിവർ പരാഗ്വേയ്ക്കായി ലക്ഷ്യം കണ്ടു. നിക് വോൾട്ടമാഡെയുടെ പെനാൽറ്റിയും ഗിൽ രക്ഷപ്പെടുത്തിയെങ്കിലും പിന്നാലെ അന്റോണിയോ സനാബ്രിയയുടെ കിക്ക് പുറത്തേക്ക് പോയതോടെ ജർമ്മനിക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷ ഉയർന്നു.
തുടർന്ന് മാനുവൽ ന്യൂയർ ഫാബിയൻ ബാൽബുവേനയുടെ കിക്ക് തടഞ്ഞതും ആവേശം കൂട്ടി. എന്നാൽ സഡൻ ഡെത്തിൽ ജോനാഥൻ ടായുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയതോടെ പരാഗ്വേയ്ക്ക് നിർണായക അവസരം ലഭിച്ചു. ജോസ് കനാലെ ശക്തമായ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചതോടെ പരാഗ്വേ ചരിത്രവിജയം സ്വന്തമാക്കി.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ജർമ്മനി ഒരു പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുന്നത്. ഈ തോൽവി പരിശീലകൻ ജൂലിയൻ നാഗൽസ്‌മാന്റെയും ടീമിന്റെയും ഭാവിയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നതായാണ് വിലയിരുത്തപ്പെടുന്നത്. മികച്ച പന്തടക്കവും മറ്റും കാഴ്‌ച വച്ചിട്ടും നല്ലൊരു ഫിനിഷർ ഇല്ലാതെ പോയതാണ് ജർമ്മൻ ടീമിന് തിരിച്ചടിയായത്.
അതേസമയം, ഓർലാണ്ടോ ഗില്ലിന്റെ ഗോൾകീപ്പിംഗ് പ്രകടനവും ജോസ് കനാലെയുടെ പ്രതിരോധ മികവും സമ്മർദ്ദഘട്ടങ്ങളിലെ പ്രകടനവും പരാഗ്വേയുടെ വിജയത്തിൽ നിർണായകമായി. ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായാണ് ഈ മത്സരം ഇനി ഓർമ്മിക്കപ്പെടുക. പ്രത്യേകിച്ച് യൂറോപ്യൻ ഫുട്‍ബോളിലെ വൻ ശക്തിയായ ജർമ്മനിയുടെ തുടർച്ചയായ മൂന്നാം മോശം ലോകകപ്പ് എന്നത് കൂടി ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.
പ്രവചനീതമായി ഈ ലോകകപ്പ് മാറുന്നു എന്നതിന്റെ കൂടി ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഫലം. വമ്പൻ ടീമുകൾ എന്നോ കുഞ്ഞൻ ടീമുകൾ എന്നോ വ്യത്യാസമില്ലാതെ മികച്ച ഫുട്‍ബോൾ തന്നെ എല്ലാ ടീമുകളും പുറത്തെടുക്കുമ്പോൾ വരും മത്സരങ്ങളിൽ ആരൊക്കെ കടപുഴകി വീഴുമെന്നാണ് ആരാധകരും ഫുട്‍ബോൾ പണ്ഡിതന്മാരും ഉറ്റുനോക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications