കാത്തിരുന്ന് മടുത്തു, ഈ കപ്പ് ഇംഗ്ലണ്ടിന് വേണം!! ലൂക്കയുടെ യാത്രയയപ്പ് ഗ്രാന്റാക്കുമോ ക്രൊയേഷ്യ?
ഈ ലോകകപ്പില്‍ ഏറ്റവും ആവേശകരമെന്ന് പൊതുവെ വിലയിരുത്തപ്പെട്ട ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഒന്നാണ് മണിക്കൂറുകള്‍ക്കകം നടക്കാന്‍ പോകുന്നത്. ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മില്‍. ഡാലസ് തീയേറ്ററില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ തീപാറുമെന്ന് ഉറപ്പ്.
2018ല്‍ ഇംഗ്ലണ്ടിനെ സെമിയില്‍ തോല്‍പിച്ചാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. അന്ന് ഫ്രാന്‍സിനോട് കലാശപ്പോരാട്ടത്തില്‍ അടിയറവ് പറഞ്ഞ ക്രൊയേഷ്യ 2022ല്‍ മൂന്നാംസ്ഥാനത്ത് എത്തി. രണ്ട് തവണയും മധ്യനിരയില്‍ മാജിക് വിരിയിച്ച് ടീമിനെ ഉഷാറായി നയിച്ച ലൂക്ക മോഡ്രിച്ചിന്റെ അവസാന ലോകകപ്പാകും ഒരുപക്ഷെ ഇത്.

അതുകൊണ്ട് തന്നെ രാജ്യം കണ്ട ഏറ്റവും മികച്ച കളിക്കാരില്‍ ഒരാള്‍ക്ക്, നായകന് ഉപചാരപൂര്‍വം യാത്രയയപ്പ് നല്‍കണമെന്ന് ആ ടീം ആഗ്രഹിക്കുന്നുണ്ട്. ഒപ്പം കോച്ചിനും. 2017മുതല്‍ പരിശീലകനായി തുടരുന്ന സ്ലാറ്റ്‌കോ ഡാലിച്ചിനും ഇക്കുറി സ്‌പെഷ്യലാണ്.
ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിജയം നേടിയിട്ടുള്ള കോച്ചാണ് ഡാലിച്ച്. ടീമിനെ ഒറ്റക്കെട്ടായി നിര്‍ത്തുകയും എല്ലാവരുടെയും റോള്‍ കൃത്യമായി നിര്‍വചിക്കുകയും ചെയ്ത് ടീമിനെ ഉടച്ചുവാര്‍ത്തിട്ടുണ്ട് ഡാലിച്ച്.
ഇപ്പോള്‍ എത്തിയിരിക്കുന്ന ക്രൊയേഷ്യന്‍ ടീമും നല്ല കോംബോ ആണ്. പരിചയസമ്പത്തുള്ള വെറ്ററന്‍ താരങ്ങളും പുതുമുഖതാരങ്ങളും ഒരുമിച്ചുള്ള കോംബോ. നായകന്‍ തന്നെയാണ് ടീമിന്റെ ഹൃദയതാളം. കളിയുടെ ഗതിവിഗതികള്‍ മാറ്റാന്‍ പോന്ന താരം.
മധ്യനിരയില്‍ ലൂക്കക്കൊപ്പം മാത്യോ കൊവാസിച്ചുണ്ട്. അവരെ വെട്ടിച്ച് പന്ത് തട്ടിയെടുക്കാന്‍ ചില്ലറ മിടുക്കൊന്നും പോരാതെ വരും എതിരാളികള്‍ക്ക്. കാല്‍പിടിച്ച് മുന്നേറാന്‍ പറ്റാത്ത ഇടങ്ങളില്‍ നിന്നും ഡ്രിബിള്‍ ചെയ്ത് പന്ത് ടീമിനെത്തിക്കും കൊവാസിച്ച്.
മുന്നേറ്റത്തിന് വേഗത കൂട്ടാന്‍ ആന്‍ഡ്രേ ക്രമാറിച്ച് ഇക്കുറിയുമുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റിയ താരമായിരുന്നു ഗ്വാര്‍ഡിയോള്‍. പ്രതിരോധത്തിന്റെ നട്ടെല്ലാണ് ഗ്വാര്‍ഡിയോള്‍.
ഗോള്‍വലയം കാക്കുന്നത് ഇനിയൊന്നും തെളിയിക്കേണ്ട ആവശ്യമില്ലാത്ത ഡൊമിനിക് ലിവാകോവിച്ച്. യുവനിരക്കൊപ്പം ക്രമാരിച്ചിനയെും പെരിസിച്ചിനെയും പോലെയുള്ള പരിചയസമ്പന്നരും കൂടി ചേര്‍ന്ന ടീമിന്റെ ഗുണം യോഗ്യതാ മത്സരങ്ങളില്‍ കണ്ടതാണ്. മിന്നുന്ന പ്രകടനവുമായാണ് അവര്‍ നേരിട്ട് യോഗ്യത നേടിയത്.
ക്രൊയേഷ്യയുടെ ഏറ്റവും വലിയ ഗുണം ഒരിക്കലും തോല്‍ക്കാന്‍ മനസില്ലെന്ന ചിന്താഗതിയാണ്. അധികസമയം നീണ്ടാലും പെനല്‍റ്റി ആണെങ്കിലും മനസ്ഥൈര്യം കൈവിടില്ല അവര്‍. അവസാന നിമിഷം വരെയും പോരാടും.
ഇത്തവണ മരിയോ മാന്‍ഡുസിച്ചിനെ ക്രൊയേഷ്യ മിസ് ചെയ്യം. പക്ഷേ അതിന്റെ പുറത്ത് പായാരം പറഞ്ഞിരിക്കില്ല അവര്‍, എല്ലാ കഴിവുമെടുത്ത് പോരാടും. ഇത് നന്നായി അറിയാവുന്നരാണ് ഇംഗ്ലണ്ട്.
കാത്തിരിപ്പ് തീര്‍ക്കാന്‍ ഇംഗ്ലണ്ട്
രണ്ടാമതൊരു ലോകകിരീടം എന്ന സ്വപ്‌നം പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്നതിന്റെ ക്ഷീണവും അവര്‍ക്കുണ്ട്. ഇക്കുറി ടീം ഉറപ്പിച്ച് തന്നെയാണ് വരുന്നത്. യോഗ്യതാ മത്സരങ്ങളെല്ലാം ജയിച്ച് ഒറ്റ പോയിന്റും ഒറ്റ ഗോളും പോലും വഴങ്ങാതെയുള്ള മിന്നുന്ന വരവ്.
ഗരെത് സൗത്ത്‌ഗേറ്റിന് പിന്നാലെ ടീമിന്റെ കോച്ചായത് തോമസ് ടുഷേല്‍ ആയിരുന്നു. ക്ലബ് മത്സരങ്ങളില്‍ പരിശീലിപ്പിച്ച ടീമുകളെ കിരീടധാരികളാക്കിയിട്ടുണ്ട് ടുഷേല്‍. സമ്മര്‍ദം ചെലുത്തി ആക്രമിച്ച് കളിക്കാനും തന്ത്രങ്ങള്‍ മെനയാനും മിടുക്കന്‍.
ജോലി ഏറ്റെടുത്തപ്പോള്‍ തന്നെ ടീമിനെ അടിമുടി മാറ്റി ടുഷേല്‍. 2028 യൂറോ കപ്പ് വരെ പരിശീലകസ്ഥാനത്ത് തുടരാനാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ ടുഷേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കുറിയും നായകന്‍ ഹാരി കേയ്ന്‍ തന്നെ. ഗോളടിക്കാനുള്ള ഉത്തരവാദിത്തവും നായകന് തന്നെയാണ്. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ചതിന്റെ പെരുമ സ്വന്തം പേരിലുള്ള നായകന് അതിന്റെ പകിട്ട് കൂട്ടാന്‍ കിട്ടിയ അവസരമാണ് ഇത്.

മധ്യനിരയില്‍ നിന്ന് തന്നെ ഗോളടിക്കാനും കളി മെനയാനും പോന്ന ജൂഡ് ബെല്ലിങ്ഹാം, ഡ്രിബ്ലിങ് മികവും ഞെട്ടിക്കുന്ന വിധം ഗോളടിക്കാനും പോന്ന ബുകായോ സാക, മാര്‍ക്കസ് റാഷ്ഫഡ്, ആന്റണി ഗോര്‍ഡണ്‍, ഒല്ലി വാറ്റ്കിന്‍സ് അങ്ങനെ ആക്രമണനിര താരസമ്പന്നം.
പ്രതിരോധത്തില്‍ നിന്ന് ആക്രമണനിരയിലേക്ക് പന്തെത്തിക്കാനും എതിരാളികളുടെ നീക്കങ്ങള്‍ തയാനും മിടുക്കുള്ള ഡെക്ലാന്‍ റൈസ്. പ്രതിരോധത്തിന്റെ കാവലാളായ ജോണ്‍ സ്റ്റോണ്‍സ്, ഗോള്‍വലയം കാക്കാന്‍ പിക്‌ഫോഡ് അങ്ങനെ എന്തിനും പോന്ന വിധമുള്ളതാണ് ഇംഗ്ലണ്ട് താരനിരയും.
ഫില്‍ ഫോഡന്‍, ഹാരി മഗ്വയര്‍ തുടങ്ങി പലരെയും ഉള്‍പെടുത്താതെയുള്ള സ്‌ക്വാഡ് ആണിത് എന്ന് കൂടി ചേര്‍ത്ത് വെക്കണം. വെറുതെയല്ല ഇക്കുറി വരവെന്ന് ഇംഗ്ലണ്ടിന് തെളിയിക്കണം. കൂടുതല്‍ മിന്നിച്ചേ മടങ്ങുവെന്ന് ക്രൊയേഷ്യയും ഉറപ്പിക്കുന്നു. ഏറ്റവും മത്സരച്ചൂടുള്ള ആദ്യമത്സരം ഗ്രൂപ്പ് എല്ലിലേത് തന്നെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications