ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇയിലെ ആവേശ പോരാട്ടങ്ങള്‍ക്കൊടുവില്‍ ജപ്പാനും സ്പെയിനും പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ്. നിര്‍ണ്ണായക മത്സരത്തില്‍ സ്പെയിനെ 2-1ന് തോല്‍പ്പിച്ച ജപ്പാന് 6 പോയിന്റുമായി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തി. തോറ്റെങ്കിലും 9.3 ഗോള്‍ശരാശരിയില്‍ സ്പെയിനും പ്രീ ക്വാര്‍ട്ടറിലെത്തി. അതേ സമയം കോസ്റ്റാറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും ഗോള്‍ശരാശരിയില്‍ സ്പെയിന് പിന്നിലായതിനാല്‍ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
ഫോര്മേഷന് ഇങ്ങനെ
സ്പെയിന് 4-1-2-3 ഫോര്‍മേഷനില്‍ ബൂട്ടുകെട്ടിയപ്പോള്‍ 3-4-3 ഫോര്‍മേഷനിലാണ് ജപ്പാന് കളത്തിലിറങ്ങിയത്. തുടക്കത്തിലേ തന്നെ സ്പെയിന് ആക്രമണം അഴിച്ചുവിട്ടു. കുറുകിയ പാസുകളിലൂടെ ജപ്പാന്റെ ഗോള്‍മുഖത്തേക്ക് പന്തെത്തി. ഏഴാം മിനുട്ടില്‍ റീ ബൗണ്ട് പന്ത് ലഭിച്ച സ്പെയിന്റെ സെര്‍ജിയോ ബസ്കറ്റ്സ് തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ ലക്ഷ്യമില്ലാതെ പുറത്തേക്ക്. ജപ്പാനും കിട്ടിയ അവസരത്തില്‍ വിറപ്പിക്കാന്‍ ശ്രമിച്ചു. എട്ടാം മിനുട്ടില്‍ ജുന്യ ഇറ്റോയുടെ ഷോട്ട് പോസ്റ്റിന്റെ വലത് ഭാഗത്തിലൂടെ കടന്ന് പോയി.
ലീഡെടുത്ത് സ്പെയിന്
ജപ്പാന് ഗോള്‍മുഖത്ത് നിരന്തരം പന്തെത്തിച്ച സ്പെയിന് 12ാം മിനുട്ടില്‍ മുന്നിലെത്തി. സീസര്‍ അസ്പലിക്യൂറ്റയുടെ പോസ്റ്റിനടുത്തേക്ക് അളന്നുമുറിച്ചുള്ള ക്രോസില്‍ അല്‍വാരോ മൊറാറ്റോ കൃത്യമായി തലവെച്ചപ്പോള്‍ പന്ത് പോസ്റ്റില്‍. ജപ്പാന്റെ രണ്ട് പ്രതിരോധ താരങ്ങളെ നിഷ്പ്രഭമാക്കി ഉയര്‍ന്ന് ചാടിയാണ് മൊറാറ്റോയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍. ഖത്തര്‍ ലോകകപ്പിലെ താരത്തിന്റെ മൂന്നാമത്തെ ഗോളാണിത്. 22ാം മിനുട്ടില്‍ മൊറാറ്റക്ക് ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും ഷോട്ട് ഗോളി തടുത്തു.
തിരിച്ചാക്രമിച്ച് ജപ്പാന്
ഗോള്‍ മടക്കാന്‍ ജപ്പാന് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി. അതിവേഗ പാസുകളിലൂടെയാണ് ജപ്പാന് സ്പാനിഷ് ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചത്. എന്നാല്‍ ജപ്പാന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാന്‍ സ്പാനിഷ് നിരക്കായി. 36ാം മിനുട്ടില്‍ ഡയ്ച്ചി കമാഡയുടെ ഷോട്ട് സ്പാനിഷ് പ്രതിരോധം അപകടം വിതക്കാതെ ബ്ലോക്ക് ചെയ്തു. പരുക്കന്‍ കളിയിലേക്ക് ജപ്പാന് മാറിയതോടെ ഫൗളുകളുടെ എണ്ണവും ഉയര്‍ന്നു.
പാസുകളുടെ മായാജാലം
ടിക്കി ടാക്ക ശൈലിയുടെ ഏറ്റവും മനോഹരമായ കാഴ്ചയാണ് സ്പാനിഷ് നിര കാഴ്ചവെച്ചത്. ആദ്യ പകുതിയില്‍ ജപ്പാന് 127 പാസുകള്‍ ചെയ്തപ്പോള്‍ 562 പാസുകളാണ് സ്പാനിഷ് നിര ചെയ്തത്. 530ഉും കംപ്ലീറ്റഡ് പാസുകള്‍. 83 ശതമാനവും പന്തടക്കിവെച്ച് സ്പെയിന് രണ്ടിനെതിരേ അഞ്ച് ഗോള്‍ ശ്രമവും നടത്തി. ഒരു തവണ പോലും ജപ്പാന് ലക്ഷ്യത്തിലേക്ക് ഷോട്ട് തൊടുക്കാനായില്ലെന്നതും സ്പെയിന്റെ മികവിനെ എടുത്തുകാട്ടുന്നു.
Also Read: FIFA World Cup 2022: മെസി രാജാവ്, പക്ഷെ ഈ അഞ്ച് കാര്യത്തില്‍ റൊണാള്‍ഡോ കേമന്‍! അറിയാം
ആദ്യ പകുതിയിലെ പിഴവ് നികത്തി രണ്ടാം പകുതിയുടെ തുടക്കം തന്നെ ജപ്പാന് ലീഡെടുത്തു. പകരക്കാരനായി വന്ന റിറ്റുസു ഡൊവാന്റെ തകര്‍പ്പന്‍ ഷോട്ട് സ്പെയിന് ഗോള്‍പോസ്റ്റില്‍. 52ാം മിനുട്ടില്‍ ആവോ ടനാകയിലൂടെ ജപ്പാന് ലീഡെടുത്തു. വാര്പരിശോധനക്കൊടുവില് ജപ്പാന് അനുകൂലമായി ഗോള്വിധിക്കുകയായിരുന്നു. ഡൊവാന് നല്കിയ പാസ് കോര്‍ണര്‍ ലൈനില്‍ നിന്ന് മിറ്റോമ ക്രോസിലൂടെ ടകാനയ്ക്ക് നല്കിയപ്പോള് ലക്ഷ്യം പിഴക്കാതെ താരം പന്ത് വലയിലാക്കി. പിന്നാലെ സ്പെയിന് രണ്ട് മാറ്റങ്ങള്‍ വരുത്തി. 69ാം മിനുട്ടില്‍ ഗോളടിക്കാന്‍ ജപ്പാന്റെ ടക്കുമ അസാനോക്ക് സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും ദുര്‍ബലമായ ഷോട്ട് പോസ്റ്റിന്റെ വലത് ഭാഗത്തിലൂടെ പുറത്തേക്ക്.
ആക്രമണം തുടര്‍ന്ന് ജപ്പാന്
സ്പെയിനിനെ വിറപ്പിച്ച് ജപ്പാന് ആക്രമണം തുടര്‍ന്നു. പല മുന്നേറ്റങ്ങളും നിര്‍ഭാഗ്യവശാലാണ് ഗോളാവാതെ പോയത്. അവസാന സമയത്ത് സ്പെയിന് പ്രതിരോധപ്പൂട്ടിട്ട ജപ്പാന് സ്പാനിഷ് നിരയുടെ തന്ത്രങ്ങളെ പൊളിച്ചു. 89ാം മിനുട്ടില്‍ ജോര്‍ദി ആല്‍ബയുടെ ഷോട്ട് പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു. 90ാം മിനുട്ടില്‍ മാര്‍ക്കോ അസെന്‍സിയോയുടെ ഷോട്ട് തടുത്ത് ജപ്പാന് ഗോളി ഷൂച്ചി ഗോണ്ട രക്ഷകനായി. പിന്നീട് ഗോള്‍ വഴങ്ങാതിരുന്ന ജപ്പാന് ആവേശ ജയത്തോടെ പ്രീ ക്വാര്‍ട്ടറിലേക്ക്.
പ്രതിരോധത്തില്‍ കോട്ട കെട്ടി കോസ്റ്റാറിക്ക
കരുത്തരായ ജര്‍മനിക്കെതിരേ 5-4-1 ഫോര്‍മേഷനിലാണ് കോസ്റ്റാറിക്ക ഇറങ്ങിയത്. പ്രതിരോധത്തില്‍ അഞ്ച് പേരെ അണിനിരത്തിയാണ് ജര്‍മനിയെ പൂട്ടാന്‍ കോസ്റ്റാറിക്ക തന്ത്രം മെനഞ്ഞത്. മറുവശത്ത് 4-2-3-1 ഫോര്‍മേഷനിലായിരുന്നു ജര്‍മനി ബൂട്ടണിഞ്ഞത്. തുടക്കം മുതലേ ജയിക്കാനുറച്ച് ആക്രമിക്കുന്ന ജര്‍മനിയെയാണ് കണ്ടത്.
10ാം മിനുട്ടില്‍ ജര്‍മനി മുന്നില്‍
ജീവന് മരണ പോരാട്ടത്തില്‍ 10ാം മിനുട്ടില്‍ ജര്‍മനി ലീഡെടുത്തു. ഡേവിഡ് റൗമിന്റെ പാസ് പിടിച്ചെടുത്ത സെര്‍ജി ഗ്നാബ്രിയുടെ ഹെഡര്‍ പോസ്റ്റിന്റെ വലത് മൂലയില്‍. ഗോളി കെയ്ലര് നവാസിന് ഒരവസരം പോലും നല്‍കാതെയാണ് ഗ്നാബ്രി പന്ത് വലയിലാക്കിയത്. പന്തടക്കത്തിലും ആക്രമണത്തിലും തുടക്കം മുതല്‍ മുന്നിട്ട് നിക്കാന്‍ ജര്‍മനിക്ക് സാധിച്ചു. 15ാം മിനുട്ടില്‍ ഗൊറട്സകയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോളി തട്ടിയകറ്റി. 26ാം മിനുട്ടില്‍ ജര്‍മനിയുടെ ജമാല്‍ മുസിയാലയുടെ ഗോളിനായുള്ള ശ്രമം പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. 40ാം മിനുട്ടില്‍ ഗ്നാബ്രിയുടെ ഷോട്ട് പോസ്റ്റിന്റെ വലത് ഭാഗത്തിന് സമീപത്തുകൂടി പുറത്തേക്ക്.
പന്തടക്കിവെച്ച് ജര്‍മനി
ആദ്യ പകുതിയില്‍ 1-0ന്റെ ലീഡ് നിലനിര്‍ത്തിയാണ് ജര്‍മനി കളം വിട്ടത്. പന്തടക്കത്തില്‍ 71 ശതമാനം മുന്നിട്ട് നിന്ന ജര്‍മനി 1നെതിരേ 11ഗോള്‍ശ്രമമാണ് നടത്തിയത്. നാല് തവണ കോസ്റ്റാറിക്ക ഗോള്‍മുഖത്തേക്ക് ഷോട്ട് തൊടുക്കാനും ജര്‍മനിക്കായി. ജര്‍മനിയുടെ ആക്രമണത്തെ പൂട്ടിക്കെട്ടാനുള്ള തന്ത്രം മെനയാനാവേണ്ടത് കോസ്റ്റാറിക്കയ്ക്ക് രണ്ടാം പകുതിയില്‍ നിര്‍ണ്ണായകം.
തിരിച്ചടിച്ച് കോസ്റ്റാറിക്ക
ആദ്യ പകുതിയിലെ ജര്‍മന്‍ ലീഡിന് 59ാം മിനുട്ടില്‍ മറുപടി നല്കി കോസ്റ്റാറിക്ക. റീബൗണ്ട് പന്തില്‍ യല്സ്റ്റിന് തെജേഡക്ക് പിഴച്ചില്ല. മാനുവല്‍ ന്യൂയര്‍ക്ക് തടുക്കാനാവുന്നതിന് മുന്നെ പന്ത് വലയിലെത്തി. 63ാം മിനുട്ടില്‍ ജര്‍മനിയുടെ റൂഡ്രിഗറിന് ലഭിച്ച അവസരം മുതലാക്കാനായില്ല. ലീഡിനായി മികച്ച മുന്നേറ്റങ്ങളുമായി ജര്‍മനി കുതിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് പന്തടക്കിനാവുന്നില്ല.
ലീഡെടുത്ത് കോസ്റ്റാറിക്ക, തിരിച്ചടിച്ച് ജര്‍മനി
ജര്‍മനിയുടെ വിജയ മോഹങ്ങളിലേക്ക് 70ാം മിനുട്ടില്‍ വെടിപൊട്ടിച്ച് കോസ്റ്റാറിക്ക. ജുവാന്‍ പാബ്ലോ വര്‍ഗാസാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ കോസ്റ്റാറിക്കയുടെ ആഘോഷത്തിന് അല്‍പ്പായുസ് മാത്രം. 73ാം മിനുട്ടില്‍ കെയ് ഹാവര്ട്ട്സിലൂടെ ജര്‍മനി സമനില പിടിച്ചു. മത്സരം ആവേശത്തിന്റെ പരകോടിയിലേക്ക്. പൊരുതിക്കളിച്ച ജര്‍മനി 85ാം മിനുട്ടില്‍ വിജയഗോള്‍ നേടി. കെയ് ഹാവര്ട്ട്സിലൂടെയാണ് ജര്‍മനി ലീഡെടുത്തത്. തുടരെ തുടരെ ആക്രമിച്ച ജര്‍മനി ഇഞ്ചുറി ടൈമിന്റെ ആദ്യ മിനുട്ടില്‍ത്തന്നെ നാലാം ഗോള്‍ അക്കൗണ്ടിലാക്കി. ലിറോയ് സാനെയുടെ പാസില്‍ നിക്ലാസ് ഫുള്ക്രീഗാണ് വലകുലുക്കിയത്. വാര് പരിശോധനയിലും ഗോളെന്നുറപ്പിച്ചതോടെ 4-2ന് ജര്‍മനി മുന്നില്‍. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോഴും 4-2ന്റെ ജയം നേടാന്‍ ജര്‍മനിക്കായെങ്കിലും പ്രീ ക്വാര്‍ട്ടര്‍ സീറ്റില്ല.