ലിയോണ്‍ (ഫ്രാന്‍സ്): ഫിഫ വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്കയ്ക്ക് കിരീടം നിലനിര്‍ത്താന്‍ ഇനി ഒരു ജയം കൂടി മതി. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അമേരിക്കന്‍ വനിതകള്‍ കലാശപ്പോരിന് യോഗ്യത നേടി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് അമേരിക്കന്‍ ജയം.
നെയ്മര്‍ ബാഴ്‌സലോണയിലേക്കില്ല;പി.എസ്.ജിയില്‍ തുടരുമെന്ന് നെയ്മറിന്റെ പിതാവ്
സൂപ്പര്‍താരം മേഗന്‍ റപീനോയില്ലതെയാണ് അമേരിക്ക സെമി പോരാട്ടത്തിനിറങ്ങിയത്. കാലിന് പരിക്കേറ്റതാണ് റപീനോയ്ക്ക് തിരിച്ചടിയായത്. റപീനോയ്ക്ക് പകരം കളത്തിലിറങ്ങിയ ക്രിസ്റ്റന്‍ പ്രെസ് പത്താം മിനിറ്റില്‍ അമേരിക്കയെ മുന്നിലെത്തിച്ചു. എന്നാല്‍ 19-ാം മിനിറ്റില്‍ എല്ലെന്‍ വൈറ്റ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. 31-ാം മിനിറ്റില്‍ അലക്‌സ് മോര്‍ഗനാണ് അമേരിക്കയുടെ വിജയഗോളിനുടമയായത്. ഫൈനല്‍ വിസിലിന് ആറ് മിനിറ്റ് മാത്രം ശേഷിക്കെ ഗോള്‍കീപ്പര്‍ അലിസ്സ നേഹര്‍ രക്ഷപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി കിക്കാണ് അമേരിക്കന്‍ ജയം ഉറപ്പിച്ചത്.
86-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ മില്ലി ബ്രൈറ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. സെമിയിലെ ജയത്തോടെ വനിതാ ലോകകപ്പില്‍ അമേരിക്ക തുടര്‍ച്ചയായ 11-ാം ജയമാണ് നേടിയത്. ലോകകപ്പില്‍ മറ്റൊരു ടീമും ഈ നേട്ടം കൈവരിച്ചിട്ടില്ല. തുടര്‍ച്ചയായി മൂന്നാം തവണ വനിതാ ലോകകപ്പ് ഫൈനലിലെത്തുന്ന ടീമും അമേരിക്കയാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെയും കൂടുതല്‍ ജയം നേടിയതിന്റെ കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്തതിന്റെയും റെക്കോഡുകളും അമേരിക്കയുടെ പേരിലാണ്. 49 കളികളില്‍ 39 ജയം നേടിയ അമേരിക്ക 136 ഗോളുകളാണ് നേടിയത്. ഏറ്റവും കൂടുതല്‍ പെനാല്‍റ്റി കിക്കെടുത്തുതിന്റെയും പാഴാക്കിയതിന്റെയും റെക്കോഡ് ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനുള്ളതാണ്. നാല് കിക്കില്‍ മൂന്നെണ്ണവും ഇംഗ്ലണ്ട് വനിതകള്‍ പാഴാക്കി.
സെമിയിലെ സ്‌കോറര്‍മാരായ അമേരിക്കയുടെ അലക്‌സ് മോര്‍ഗനും ഇംഗ്ലണ്ടിന്റെ എല്ലെന്‍ വൈറ്റും ആറ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ ഒപ്പമാണ്. രണ്ടാം സെമിഫൈനലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ന് ഹോളണ്ടും സ്വീഡനും ഏറ്റുമുട്ടും. ജൂലൈ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 8.30ന് ലിയോണിലാണ് ഫൈനല്‍ പോരാട്ടം. ജൂലൈ ആറിന് ലൂസേഴ്‌സ് ഫൈനല്‍ നടക്കും.