2030 ലോകകപ്പിൽ 64 ടീമുകൾ? ഇൻഫാന്റോയുടെ പ്രഖ്യാപനത്തിൽ ഞെട്ടി ലോകം, കാത്തിരിക്കുന്നത് ഈ വലിയ മാറ്റങ്ങൾ
2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആവേശകരമായി പൂർത്തിയായതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. വരാനിരിക്കുന്ന 2030 ലോകകപ്പ് പതിപ്പ് മുതൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആയി ഉയർത്തുന്ന കാര്യം ഫിഫയുടെ സമിതികൾ ഗൗരവമായി ആലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വിസ് മാധ്യമമായ 'ബ്ലൂവിൻ'-ന് നൽകിയ അഭിമുഖത്തിലാണ് ഇൻഫാന്റിനോ ഇക്കാര്യം വെളിപ്പെടുത്തിയത്. വടക്കേ അമേരിക്കയിൽ നിലവിൽ നടക്കുന്ന 48 ടീമുകളുടെ ലോകകപ്പ് പരീക്ഷണം നൂറ് ശതമാനം വിജയമാണെന്ന് അവകാശപ്പെട്ടാണ് ഫിഫ ഇനിയും ടീമുകളുടെ എണ്ണം കൂട്ടാൻ ഒരുങ്ങുന്നത്.

യൂറോപ്പും തെക്കേ അമേരിക്കയും മാത്രമല്ല ഫുട്ബോൾ ലോകം
നിലവിലെ ലോകകപ്പിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിച്ചത് ആഗോള തലത്തിൽ ഫുട്ബോളിന്റെ വളർച്ചയ്ക്ക് സഹായിച്ചുവെന്ന് ഇൻഫാന്റിനോ പറഞ്ഞു. ലോകകപ്പ് എന്നത് ലോകത്തിന് മുഴുവൻ ഉള്ളതാണെന്നും അത് വെറുമൊരു യൂറോപ്യൻ തെക്കേ അമേരിക്കൻ കൂട്ടായ്മ മാത്രമായി ചുരുങ്ങരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാ ചെറിയ രാജ്യങ്ങൾക്കും ലോകകപ്പിൽ കളിക്കുക എന്നൊരു സ്വപ്നമുണ്ടാകണം. അവർക്ക് അവസരം നൽകാതിരുന്നാൽ ഫുട്ബോളിൽ കൂടുതൽ മെച്ചപ്പെടാനുള്ള അവരുടെ ആവേശം ഇല്ലാതാകും. ഇപ്പോൾ തന്നെ ലോകത്തെ എല്ലാ ടീമുകളുടെയും കളിനിലവാരം ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ഫിഫ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇത്തവണത്തെ സെമി ഫൈനലിൽ ഇംഗ്ലണ്ട്, സ്പെയിൻ, ഫ്രാൻസ്, അർജന്റീന എന്നീ വമ്പന്മാർ മാത്രമാണ് ഇടംപിടിച്ചതെങ്കിലും കൂടുതൽ രാജ്യങ്ങളിലേക്ക് കളി എത്തിക്കുക തന്നെയാണ് ഫിഫയുടെ ലക്ഷ്യം.
64 ടീമുകൾ വന്നാൽ കളി മാറും; പുതിയ ഫോർമാറ്റ് എങ്ങനെ?
നിലവിലെ 48 ടീമുകളുടെ ലോകകപ്പിൽ 4 ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളാണ് ഉള്ളത്. ഇതിൽ നിന്ന് മികച്ച പ്രകടനം നടത്തുന്ന മൂന്നാം സ്ഥാനക്കാർക്കും അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിക്കുന്ന സങ്കീർണ്ണമായ രീതിയാണ് ഇപ്പോഴുള്ളത്. എന്നാൽ 64 ടീമുകളാകുന്നതോടെ കാര്യങ്ങൾ കൂടുതൽ ലളിതമാകും. 4 ടീമുകൾ വീതമുള്ള 16 ഗ്രൂപ്പുകളായി പ്രാഥമിക ഘട്ടം മാറും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് റൗണ്ട് ഓഫ് 32 നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. മൂന്നാം സ്ഥാനക്കാരുടെ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെങ്കിലും മത്സരങ്ങളുടെ എണ്ണം 128 ആയി കുതിച്ചുയരും.
2030 ലോകകപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായേക്കാം
ഈ നിർദ്ദേശം ഫിഫ സമിതികൾ അംഗീകരിച്ചാൽ 2030-ൽ നടക്കാനിരിക്കുന്ന നൂറാം വാർഷിക ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായി മാറും. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2030 ലോകകപ്പിന്റെ ഉദ്ഘാടന മത്സരങ്ങൾ ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നീ രാജ്യങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ മത്സരങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നത് കളിക്കാരുടെ ജോലിഭാരം കൂട്ടുമെന്നതിനാൽ യുവേഫ (UEFA), പ്രമുഖ ലീഗുകൾ, കളിക്കാരുടെ സംഘടനകൾ എന്നിവരിൽ നിന്ന് ഫിഫയ്ക്ക് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നേക്കും. എങ്കിലും ആഗോള ഫുട്ബോളിന്റെ വികസനം മുൻനിർത്തി വിപുലീകരണവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഫിഫയുടെ തീരുമാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications