മുംബൈ: ഫുട്ബോൾ ആരാധകർ കൊതിയോടെ കാത്തിരുന്ന ലോകകപ്പ് മത്സരം കൊച്ചിയിലേക്ക്. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ ലോകകപ്പിൽ പന്ത് തട്ടുന്നത് സാക്ഷാൽ ബ്രസീൽ താരങ്ങള്‍. എതിരാളികളും ചില്ലറക്കാരല്ല - സ്പെയിൻ. അണ്ടർ 17 ലോകകപ്പിലാണ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ബ്രസീലും സ്പെയിനും ഏറ്റുമുട്ടുന്നത്.
ആതിഥേയരായ ഇന്ത്യയ്ക്കുമുണ്ട് ലോകകപ്പ് കളിക്കാൻ അവസരം. യു എസ് എയാണ് ആദ്യമത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. അമേരിക്കയ്ക്ക് പുറമേ ഘാന, കൊളംബിയ ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എ. ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമല്ല എന്ന് ചുരുക്കം. ഒക്ടോബർ ആറിന് അമേരിക്ക, ഒമ്പതിന് കൊളംബിയ, 12ന് ഘാന എന്നിവരുമായിട്ടാണ് ഇന്ത്യയുടെ കളി.
ബ്രസീൽ - സ്പെയിൻ കളിക്ക് പുറമേ മറ്റ് കളികളും കൂടിയുണ്ട് ഇത്തവണ കൊച്ചിയിൽ. വടക്കൻ കൊറിയയ്ക്കെതിരെ ബ്രസീൽ ഒരു കളി കൂടി കൊച്ചിയിൽ കളിക്കും. ജർമനി - ഗ്വിനിയ കളിയാണ് കൊച്ചിയിലെ മറ്റൊരു മത്സരം. എ മുതൽ എഫ് വരെ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പിന് വേണ്ടി പോരാടുന്നത്. മുംബൈയിൽ വെച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുള്ള വോട്ടെടുപ്പ് നടന്നത്.