മിലാന്: ഫിഫയുടെ പ്ലെയര്‍ ഓഫ് ദി ഇയറായി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ഇറ്റലിയിലെ മിലാനില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ആറാം തവണയുമ മെസ്സി കാല്‍പ്പന്തു കളിയുടെ രാജാവായത്. തികച്ചും അപ്രതീക്ഷിതമായായിരുന്നു മെസ്സി വോട്ടിങില്‍ മുന്നിലെത്തിയത്. കാരണം ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഡച്ച് ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ഡൈക്കിനായിരുന്നു ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ മാസം യുവേഫ പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.
ലോകമെമ്പാടുമുള്ള ദേശീയ ടീമുകളുടെ ക്യാപ്റ്റന്മാരും കോച്ചുമാരുമാണ് വോട്ടിങിലൂടെ പ്ലെയര്‍ ദി ഇയറിനെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യക്കു വേണ്ടി നായകന് സുനില്‍ ഛേത്രിയും കോച്ച് ഐഗര്‍ സ്റ്റിമാച്ചും വോട്ട് രേഖപ്പെടുത്തിയിരുന്നു. വാന്ഡൈക്കിനെയാണ് വോട്ടിങില്‍ ഛേത്രി ഒന്നാമനായി തിരഞ്ഞെടുത്തതെങ്കില്‍ മെസ്സി രണ്ടാമതും ഈജിപ്ഷ്യന്‍ സ്റ്റാര്‍ മുഹമ്മദ് സലാ മൂന്നാമതുമായിരുന്നു. എന്നാല്‍ സ്റ്റിമാച്ചിന്റെ ടോപ്പ് ത്രീയില്‍ മെസ്സിയില്ലായിരുന്നുവെന്നാണ് രസകരം. മുന്‍ ജേതാവും പോര്‍ച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായിരുന്നു സ്റ്റിമാച്ചിന്റെ ആദ്യ വോട്ട്. വാന്‍ഡൈക്ക് രണ്ടാമതും ബെല്‍ജിയന്‍ സൂപ്പര്‍ താരം ഈഡന് ഹസാര്‍ഡ് മൂന്നാമതുമെത്തി.
ധോണി കളി നിര്‍ത്തണോ? യുവി പറയുന്നത് ഇങ്ങനെ... പകരക്കാരനാവാന്‍ പന്തിനാവുമോ?
ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ പുരസ്കാരം ഡിസംബറില്‍ പ്രഖ്യാപിക്കാനിരിക്കെ ഈ ലിസ്റ്റിലും മെസ്സിയും വാന്ഡൈക്കുമുണ്ട്. 12 ഗോളുകളുമായി കഴിഞ്ഞ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിലെ ടോപ്സ്കോററായിരുന്ന മെസ്സി ബാഴ്സലോണയ്ക്കു ലാ ലിഗ കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.