ഡസല്‍ഡോര്‍ഫ്: യൂറോപ്പാ ലീഗില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാന്‍ ഫൈനലില്‍. സെമിയില്‍ ഷക്തറിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്താണ് അന്റോണിയോ കോന്റെയും ശിഷ്യന്മാര്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. റോമലു ലുക്കാക്കുവും ലൗട്ടാറോ മാര്‍ട്ടിനെസും ഇന്ററിനുവേണ്ടി ഇരട്ടഗോള്‍ നേടി. ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചെത്തിയ സ്പാനിഷ് ക്ലബ്ബ് സെവിയ്യയാണ് ഇന്റര്‍ മിലാന്റെ എതിരാളികള്‍.
ഷക്തറിനെതിരേ 3-5-2 ഫോര്‍മേഷനിലായിരുന്നു ഇന്റര്‍ തന്ത്രം മെനഞ്ഞത്. മധ്യനിരയില്‍ അഞ്ച് പേരെ ഇറക്കിയുള്ള കോന്റെയുടെ തന്ത്രം ഫലംകണ്ടു. ആദ്യ പകുതിയില്‍ ഷക്തര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 19ാം മിനുട്ടില്‍ മാര്‍ട്ടിനെസാണ് ഇന്ററിന്റെ സ്‌കോര്‍ബോര്‍ഡ് തുറന്നത്. നിക്കോളോ ബറീല്ലയുടെ ബോക്‌സിലേക്കുള്ള പാസിലാണ് മാര്‍ട്ടിനസിന്റെ ഗോള്‍.
ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമാണ് ഇന്റര്‍ നേടിയത്. 64ാം മിനുട്ടില്‍ ഡാനിലോ ഡി അബ്രോസിയോ ഇന്ററിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 74ാം മിനുട്ടില്‍ ലുക്കാക്കു ഗോളിന് വഴിയൊരുക്കിയപ്പോള്‍ മാര്‍ട്ടിനെസ് വീണ്ടും വലകുലുക്കി. 78ാം മിനുട്ടില്‍ മാര്‍ട്ടിനെസ് അസിസ്റ്റ് നല്‍കിയപ്പോള്‍ ലുക്കാക്കുവിന് ലക്ഷ്യം പിഴച്ചില്ല. 84ാം മിനുട്ടില്‍ ലുക്കാക്കു തന്നെ ഇന്ററിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.
പന്തടക്കത്തില്‍ 57 ശതമാനം മുന്നിട്ട് നിന്നത് ഷക്തറായിരുന്നെങ്കിലും ആക്രമണത്തില്‍ ഇന്റര്‍ കരുത്തുകാട്ടി. അഞ്ചിനെതിരേ 12 ഗോള്‍ ശ്രമമാണ് ഇന്റര്‍ മിലാന്‍ നടത്തിയത്. ഇതില്‍ ഒമ്പത് തവണയും ഗോളിലേക്ക് ഷോട്ടെടുക്കാന്‍ ഇന്ററിനായി. ഇത്തവണത്തെ സീരി എ കിരീടം നഷ്ടമായതിനാല്‍ത്തന്നെ യൂറോപ്പാ ലീഗ് കിരീടം ഇന്റര്‍ മിലാനും പരിശീലകന്‍ അന്റോണിയോ കോന്റെയ്ക്കും അഭിമാന പ്രശ്‌നമാണ്.
ആദ്യ സെമിയില്‍ പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1ന് തകര്‍ത്താണ് സെവിയ്യ ഫൈനലില്‍ പ്രവേശിച്ചത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് യുണൈറ്റഡ് കളി കൈവിട്ടത്. ഇനി ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തും സ്പാനിഷ് കരുത്തും തമ്മിലുള്ള പോരാട്ടം കാണേണ്ടിവരും. ഈ മാസം 21നാണ് ഫൈനല്‍ മത്സരം നടക്കുന്നത്. ഇന്റര്‍ മിലാനും സെവിയ്യയും സമീപ കാലത്തൊന്നും നേര്‍ക്കുനേര്‍ പോരടിക്കാത്തതിനാല്‍ ആധിപത്യം ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല. അടുത്ത സീസണിന് മുന്നോടിയായി ലയണല്‍ മെസ്സിയെ സ്വന്തമാക്കാന്‍ ഇന്റര്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളും കഴിഞ്ഞിടെ പുറത്തുവന്നിരുന്നു.