വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euro Cup 2021: ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീണു, ഇറ്റലി കലാശക്കളിക്ക്

നിശ്ചിതസമയത്തും അധികസമയത്തും സ്‌കോര്‍ 1-1ന് ഒപ്പമായിരുന്നു

ലണ്ടന്‍: യൂറോ കപ്പില്‍ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള ക്ലാസിക്ക് സെമി ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി ഫൈനലില്‍ കടന്നു. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1നു സമനിലയില്‍ പിരിഞ്ഞതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.

1

ഇറ്റലിക്കു വേണ്ടി ഷൂട്ടൗട്ടില്‍ ബെലോറ്റി, ബൊനൂച്ചി, ബെര്‍ണാഡെഷി, ജോര്‍ജീഞ്ഞോ എന്നിവര്‍ ലക്ഷ്യംകണ്ടു. ലൊക്കാറ്റെലിയുടെ ആദ്യ പെനല്‍റ്റി മാത്രമാണ് പാഴായത്. എന്നാല്‍ സ്പാനിഷ് ടീമിന്റെ ഓല്‍മോ, മൊറാറ്റ എന്നിവര്‍ക്കു പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കാനായില്ല. ഓല്‍മോയുടെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നപ്പോള്‍ മൊറാറ്റയുടെ പെനല്‍റ്റി ഇറ്റാലിയന്‍ ഗോളി ഡൊണാറുമ ബ്ലോക്ക് ചെയ്തു. ജൊര്‍ഡ്, തിയാഗോ എന്നിവരാണ് സ്‌പെയിനിന്റെ കിക്കുകള്‍ ഗോളാക്കി മാറ്റിയത്.

മല്‍സരത്തിലുടനീളം സ്‌പെയിനായിരുന്നു മികവ് പുലര്‍ത്തിയതെങ്കിലും ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. നിശ്ചിത 90 മിനിറ്റില്‍ മാത്രമല്ല അധികസമയത്തും സ്‌പെയിനിന് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഇറ്റാലിയന്‍ പ്രതിരോധത്തെയും ഗോളി ഡൊണാറുമയെയും കീഴടക്കാന്‍ അവര്‍ക്കായില്ല. ഫിനിഷിങിലെ പിഴവുകളും സ്‌പെയിനിനെ ചതിച്ചു.

2

കളി തുടങ്ങി ആദ്യ 10 മിനിറ്റില്‍ ചിത്രത്തില്‍ ഇറ്റലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടക്കത്തില്‍ തന്നെ ലീഡ് നേടി സ്‌പെയിനിനു മേല്‍ ആധിപത്യം സ്ഥാപിക്കാനായിരുന്നു അസൂറിപ്പട ശ്രമിച്ചത്. ഇതിനായി അവര്‍ സ്പാനിഷ് ഗോള്‍മുഖത്തേക്കു ഇരമ്പിയാര്‍ത്തു. നാലാം മിനിറ്റില്‍ തന്നെ സ്പാനിഷ് ഗോള്‍പോസ്റ്റിലേക്കു ഇറ്റലിയുടെ ആദ്യത്തെ ഷോട്ട് കണ്ടു. എമേഴ്‌സണിന്റെ ത്രൂബോളുമായി ഇടതു വിങിലൂടെ ബോക്‌സിലേക്കു കട്ട് ചെയ്ത് കയറിയ ബറേലയെ തടുക്കാന്‍ ഗോളി സൈമണ്‍ മുന്നിലേക്കു കയറിവരുന്നു. എന്നാല്‍ ഗോളിയെയും കട്ട് ചെയ്ത് ബറേല തൊടുത്ത വലതുകാല്‍ ഷോട്ട് സെക്കന്റ് പോസ്റ്റില്‍ തട്ടിത്തെറിച്ചു. പക്ഷെ അപ്പോഴേക്കും റഫറിയുടെ ഓഫ്‌സൈഡ് ഫ്‌ളാഗുയര്‍ന്നിരുന്നു. എങ്കിലും സ്‌പെയിന്‍ പതറിയ നിമിഷം കൂടിയായിരുന്നു ഇത്.

3

പത്തു മിനിറ്റോളം പതുങ്ങിനിന്ന സ്‌പെയിന്‍ പിന്നീട് ഇറ്റലിക്കുമേല്‍ ചാടിവീണു. പിന്നെയങ്ങോട്ട് പന്ത് സ്‌പെയിനിന്റെ കാലിലായിരുന്നു. തങ്ങള്‍ക്കു പ്രിയപ്പെട്ട പൊസെഷന്‍ ഫുട്‌ബോള്‍ പുറത്തെടുത്ത സ്‌പെയിന്‍ ഇറ്റലിക്കു പന്ത് അധികം വിട്ടുകൊടുത്തില്ല. ഇതു പലപ്പോഴും അസൂറികളെ അസ്വസ്ഥരാക്കുകയും ചെയ്തു. എങ്കിലും ബോള്‍ ലഭിച്ചപ്പോഴെല്ലാം അവര്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ സ്‌പെയിനിനെ സമ്മര്‍ദ്ദത്തിലാക്കി.

നേരത്തേ പ്രതീക്ഷിക്കപ്പെട്ടതുപോലെ മിഡ്ഫീല്‍ഡ് പോരാട്ടം തന്നെയായിരുന്നു ഈ മല്‍സരത്തില്‍ കണ്ടത്. സ്‌പെയിനിന്റെ ഭാഗത്തു നിന്നായിരുന്നു കൂടുതല്‍ മികച്ച മുന്നേറ്റങ്ങളുണ്ടായത്. ഇറ്റലിയുടെ നീക്കങ്ങള്‍ പൂര്‍ണതയിലെത്താതെ ഇടയ്ക്കു ചിതറിപ്പോവുകയും ചെയ്തു. 21ാം മിനിറ്റില്‍ ഇറ്റലിക്കു നല്ലൊരു അവസരം. ഇടതു വിങിലൂടെ കട്ട് ചെയ്തു കയറി എമേഴ്‌സന്‍ മുന്നോട്ടു കയറി വന്ന ഗോളി സൈമണിനെയും കബളിപ്പിച്ച് ബോക്‌സിന് തൊട്ടരികിലുണ്ടായിരുന്ന ബറേലയ്ക്കു നല്‍കി. ഷോട്ട് തൊടുക്കാന്‍ പറ്റിയ മികച്ച പൊസിഷനിലായിരുന്നു താരം. രണ്ടു സ്പാനിഷ് താരങ്ങളാണ് ബറേലയെ ബ്ലോക്ക് ചെയ്യാനെത്തിയത്. ആദ്യത്തെയാളെ കട്ട് ചെയ്‌തെങ്കിലും രണ്ടാമത്തെയാളെ കബളിപ്പിക്കാനുള്ള ശ്രമം പാളി. പന്ത് ക്ലിയര്‍ ചെയ്യപ്പെടുകയും ചെയ്തു.

4

25ാം മിനിറ്റില്‍ സ്‌പെയിനിനു അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാസരം. പക്ഷെ ഗോളി ഡൊണാറുമയെ കീഴ്‌പ്പെടുത്താനായില്ല. ഒയാര്‍സബാലിന്റെ പാസില്‍ നിന്നും ബോക്‌സിനകത്തു വച്ച് ഓല്‍മോയുടെ ക്ലോസ് റേഞ്ച് ഷോട്ട് ബൊനൂച്ചി ബ്ലോക്ക് ചെയ്തു. പക്ഷെ പന്ത് വീണ്ടും ഓല്‍മോയുടെ കാലില്‍. ഓല്‍മോ വീണ്ടുമോരു ഷോട്ട് ഗോളിലേക്കു തൊടുത്തു. എന്നാല്‍ ഡൊണാറുമ തയ്യാറായി നില്‍ക്കുകയായിരുന്നു. വലതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് അദ്ദേഹം അതു തടുത്തിട്ടു. കളിയിലെ ആദ്യത്തെ മികച്ച ഗോളവസരമായിരുന്നു ഇത്.

ഇറ്റിലുടെ ഭാഗത്തു നിന്നും ചില മിസ്പാസുകള്‍ ആദ്യ പകുതിയില്‍ കണ്ടു. ഗോള്‍കീപ്പര്‍ ഡൊണാറുമയുടെ രണ്ടു ക്ലിയറന്‍സ് ലഭിച്ചത് സ്പാനിഷ് താരങ്ങള്‍ക്കായിരുന്നു. ഇതുമായി അവര്‍ ഇറ്റാലിന്‍ ഗോള്‍മുഖത്തേക്കു മിന്നല്‍ നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ഒന്നാംപകുതിക്കു തൊട്ടുമുമ്പ് ഇറ്റലിയുടെ നല്ലൊരു ശ്രമം ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. ഇടതു വിങിലൂടെ കട്ട് ചെയ്തു കയറിയ ഇന്‍സിനി ബോക്‌സിനകത്തേക്കു നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച് എമേഴ്‌സന്‍ ക്ലോസ്‌റേഞ്ച് ഷോട്ട് തൊടുത്തെങ്കിലും ക്രോസ് ബാറിലിടിച്ച് തെറിക്കുകയായിരുന്നു.

5

ആദ്യ പകുതിയില്‍ സ്‌പെയിനിന്റെ ഭാഗത്തു നിന്നും ഒരു തവണ മാത്രമാണ് ഓണ്‍ ടാര്‍ജറ്റ് ഷോട്ട് കണ്ടത്. ഇറ്റലിയില്‍ നിന്നാവട്ടെ ടാര്‍ജറ്റിലേക്കു ഒരു ഷോട്ട് പോലുമില്ലായിരുന്നു. പാസിങിലും ബോള്‍ പൊസെഷനിലുമെല്ലാം ഒന്നാം പകുതിയില്‍ സ്‌പെയിന്‍ ഇറ്റലിയേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു.

രണ്ടാംപകുതിയിലും സ്‌പെയിന്‍ നന്നായി തന്നെ തുടങ്ങി. 52ാം മിനിറ്റില്‍ അവര്‍ക്കു അക്കൗണ്ട് തുറക്കാന്‍ നല്ലൊരു അവസരം. പക്ഷെ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ സ്‌പെയിനിന് ലീഡ് നഷ്ടമായി. വലതു വിങില്‍ നിന്നുള്ള നീക്കത്തിനൊടുവല്‍ ഒയാര്‍സബെലിന്റെ പാസ് ബോക്‌സിന് തൊട്ടരികില്‍ നിന്നും നായകന്‍ ബുസ്‌ക്വെറ്റ്‌സ് ഫസ്റ്റ് ടൈം ഷോട്ടിലൂടെ ഗോളിലേക്കു തൊടുത്തെങ്കിലും ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ മൂളിപ്പറന്നു പോയി.

6

60ാം മിനിറ്റില്‍ സ്‌പെയിനിനെ ഞെട്ടിച്ച് ഇറ്റലി മുന്നിലെത്തി. കളിയില്‍ അവരുടെ ആദ്യത്തെ മികച്ച ഗോളവസരമായിരുന്നു ഇത്. ഇറ്റാലിയന്‍ ഗോളിയുടെ ലോങ് ത്രോയില്‍ നിന്നായിരുന്നു തുടക്കം. വളരെ പെട്ടെന്നായിരുന്നു ഇടതു വിങിലൂടെ പന്ത് സ്പാനിഷ് ബോക്‌സിലെത്തിയത്. ഇമ്മൊബിലിയെ ലപ്പോര്‍ട്ടെ ടാക്കിള്‍ ചെയ്‌തെങ്കിലും ബോള്‍ കിട്ടിയത് കിയേസയ്ക്ക്. രണ്ടു സ്പാനിഷ് താരങ്ങള്‍ക്കിടയിലൂടെ കിയേസ തൊടുത്ത തകര്‍പ്പനടി ഗോളിയെ കാഴ്ചക്കാരനായി നിര്‍ത്തി വലയുടെ വലതുമൂലയില്‍ തുളഞ്ഞുകയറി (1-0)

65, 66 മിനിറ്റുകളില്‍ സമനില ഗോളിനുള്ള രണ്ടു മികച്ച അവസരങ്ങള്‍ സ്‌പെയില്‍ പാഴാക്കി. കോക്കെയുടെ ക്രോസില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുള്ള അവസരം ഒയാര്‍സബെല്‍ നഷ്ടപ്പെടുത്തി. താരത്തിനു പന്ത് കണക്ട് ചെയ്യാന്‍ സാധിക്കാതെ വരികയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ ബോക്‌സിന് തൊട്ടരികില്‍ നിന്നും നല്ലൊരു അവസരം അസ്പിലിക്യൂട്ട പുറത്തേക്കടിച്ചു പാഴാക്കി.

7

80ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മൊറാറ്റയിലൂടെ സ്‌പെയിന്‍ അര്‍ഹിച്ച സമനില പിടിച്ചുവാങ്ങി ഇറ്റലിയുടെ ഗോളിന് ഏറെക്കുറെ സമാനമായിരുന്നു ഇത്. ഇറ്റലിയുടെ ഒരു ടച്ച് പോലുമില്ലാതെയായിരുന്നു ഈ ബോള്‍ വലയില്‍ കയറിയത്. ലപോര്‍ട്ടെയുടെ ലോങ് ബോളുമായി മുന്നറിയ മൊറാറ്റ ബോക്‌സിനകത്തു വച്ച് ഓല്‍മോയ്ക്കു മറിച്ചുനല്‍കി. ഓല്‍മോ തിരികെ നല്‍കിയ ബോള്‍ മൊറാറ്റ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു പ്ലേസ് ചെയ്തപ്പോള്‍ ഗോളിയും ഇറ്റാലിയന്‍ താരങ്ങളുമെല്ലാം ഒരുപോലെ നിസ്സഹായരായിരുന്നു. അധികസമയത്തു സ്‌പെയിനിനു വിജയഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

Story first published: Wednesday, July 7, 2021, 11:47 [IST]
Other articles published on Jul 7, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X