ലണ്ടന്‍: യുവേഫ യൂറോ കപ്പ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഡെന്‍മാര്‍ക്കിനെതിരേ. രാത്രി 12.30ന് വിംബ്ലിയിലാണ് മത്സരം. സ്പാനിഷ് നിരയെ തകര്‍ത്ത് ഫൈനല്‍ ടിക്കറ്റെടുത്ത ഇറ്റലിയെ ഫൈനലില്‍ ആര് നേരിടുമെന്ന് കാത്തിരുന്ന് കാണാം. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണതിന്റെ വേദനയില്‍ യൂറോ കപ്പ് തുടങ്ങിയ ഡെന്‍മാര്‍ക്ക് ചരിത്ര തിരിച്ചുവരവ് നടത്തിയാണ് സെമി ടിക്കറ്റ് നേടിയത്.
ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ഡെന്‍മാര്‍ക്ക്. രണ്ട് തോല്‍വിയും ഒരു ജയവും നേടിയാണ് ടീം ഗ്രൂപ്പ് കടമ്പ കടന്നത്. അതേ സമയം ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരായിരുന്നു ഇംഗ്ലണ്ട്. രണ്ട് ജയവും ഒരു സമനിലയും നേടിയ അവര്‍ ഒരു മത്സരം പോലും തോറ്റില്ല. വളരെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെക്കുന്നത്. വിംബ്ലി സ്റ്റേഡിയം ടോട്ടനത്തിന്റെ തട്ടകമാണ്. ഹാരി കെയ്‌ന് ഈ മൈതാനത്തെ അനുഭവസമ്പത്ത് ഇംഗ്ലണ്ടിന് ഗുണം ചെയ്യും.റഹിം സ്‌റ്റെര്‍ലിങ്ങിന്റെ ഫോമും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും.
യുക്രൈനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ഇംഗ്ലണ്ട് സെമി ടിക്കറ്റെടുത്തത്. എന്നാല്‍ ഡെന്‍മാര്‍ക്കിനെതിരേ ഇത്തരമൊരു അനായാസ ജയത്തിന്റെ സാധ്യത വളരെ കുറവാണ്. കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് തോല്‍പ്പിച്ചാണ് ഡെന്‍മാര്‍ക്ക് സെമിയില്‍ കടന്നത്. കാസ്പര്‍ ഡോല്‍ബെര്‍ഗിലാണ് ഡെന്‍മാര്‍ക്കിന്റെ പ്രതീക്ഷ. പ്രധാന മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പതിന് ഇംഗ്ലണ്ട് താരങ്ങള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ ടീമിന് ഫൈനല്‍ സീറ്റുറപ്പിക്കാം.
25 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമി ഫൈനല്‍ കളിക്കുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇറങ്ങുന്നതിനാല്‍ ഫൈനല്‍ ടിക്കറ്റില്‍ കുറഞ്ഞൊന്നും ത്രീ ലയണ്‍സിന് മുന്നിലില്ല. മികച്ച പ്രതിരോധ കരുത്ത് ടീമിനുണ്ട്. അവസാനം കളിച്ച ഏഴ് മത്സരത്തില്‍ ഒരു ഗോള് പോലും വഴങ്ങിയില്ലെന്നത് ഇംഗ്ലണ്ടിന്റെ കരുത്തിനെ വ്യക്തമാക്കുന്നു. അവസാന നാല് മത്സരത്തിലും ആദ്യ പാദത്തില്‍ത്തന്നെ ഗോള്‍ നേടാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്.
1992ലെ യൂറോ കപ്പ് നേട്ടത്തിന് ശേഷം ഡെന്‍മാര്‍ക്ക് കളിക്കുന്ന ആദ്യത്തെ യൂറോ സെമിയാണിത്. അവസാന നിമിഷം ഗോളടിക്കുന്നതില്‍ ടീമിന് മിടുക്ക് കൂടുതലാണ്. അവസാന സമയത്ത് ഇംഗ്ലണ്ടിന്റെ പ്രതിരോധത്തില്‍ വീഴ്ചയുണ്ടായാല്‍ ഡെന്‍മാര്‍ക്കത് മുതലെടുക്കാനുള്ള സാധ്യത കൂടുതലാണ്. നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം. എന്നാല്‍ 2020ല്‍ നടന്ന യുവേഫ നാഷന്‍സ് ലീഗിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഒരു ഗോളിന്റെ ജയം ഡെന്‍മാര്‍ക്കിനായിരുന്നു. ഇത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും.