കോപ്പന്‍ഹേഗന്‍: യൂറോ കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാംദിനം നടന്ന മല്‍സരങ്ങളില്‍ കരുത്തരായ ബെല്‍ജിയത്തിനും അരങ്ങേറ്റക്കാരായ ഫിന്‍ലാന്‍ഡിനും ജയം. ഗ്രൂപ്പ് ബിയില്‍ റഷ്യയെയാണ് ബെല്‍ജിയം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു കശാപ്പ് ചെയ്തത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഫിന്‍ലാന്‍ഡ് 1-0ന് ഡെന്മാര്ക്കിനെ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍ ഗ്രൂപ്പ് എയിലെ വെയ്ല്‍സ്- സ്വിറ്റ്സര്‍ലാന്‍ഡ് മല്‍സരം 1-1നു സമനിലയില്‍ കലാശിച്ചു.
സൂപ്പര്‍ താരം റൊേേമലു ലുക്കാക്കുവിന്റെ ഇരട്ടഗോളുകളാണ് റഷ്യക്കെതിരേ ബെല്‍ജിയത്തിനു ആധികാരിക വിജയം സമ്മാനിച്ചത്. 10, 88 മിനിറ്റുകളിലായിരുന്നു അദ്ദേഹം റഷ്യന്‍ വലകുലുക്കിയത്. മറ്റൊരു ഗോള്‍ 34ാം മിനിറ്റില്‍ തോമസ് മ്യുനിയെറുടെ വകയായിരുന്നു. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയാണ് ബെല്‍ജിയം ജയിച്ചുകയറിയത്. ബോള്‍ പൊസെഷനിലും പാസിങിലുമെല്ലാം അവര്‍ എതിരാളികളെ ഏറെ പിന്നിലാക്കി.
ഈ വിജയത്തോടെ ബെല്‍ജിയം ഗ്രൂപ്പില്‍ തലപ്പത്തേക്കു കയറിയപ്പോള്‍ റഷ്യ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 10ാം മിനിറ്റില്‍ മെര്‍ട്ടന്‍സിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ റഷ്യന്‍ താരം സെമനോവിനു വന്‍ പിഴവ് മുതലെടുത്തായിരുന്നു ലുക്കാക്കുവിന്റെ ഓപ്പണിങ് ഗോള്‍. 34ാം മിനിറ്റില്‍ റഷ്യക്കു കാര്യങ്ങള്‍ കൂടുതല്‍ ദുഷ്കരമാക്കി പകരക്കാരനായെത്തിയ മ്യുനിയര്‍ വീണ്ടും ലക്ഷ്യംകണ്ടു. ഈദന്‍ ഹസാര്‍ഡിന്റെ ക്രോസ് ഗോളി ഷ്യുനിന് കുത്തിയകയറ്റിയപ്പോള്‍ റീബൗണ്ട് ചെയ്ത ബോള്‍ മ്യൂനിയര് വലയിലേക്കു വഴി തിരിച്ചുവിട്ടു.
ആദ്യപകുതി 2-0നു അവസാനിപ്പിക്കാന്‍ ബെല്‍ജിയത്തിനു സാധിച്ചു. രണ്ടാംപകുതിയിലും ബെല്‍ജിയം ആധിപത്യം തുടര്‍ന്നു. ഒടുവില്‍ നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബെല്‍ജിയത്തിന്റെ വിജയം കൂടുതല്‍ ആധികാരികമാക്കിക്കൊണ്ട് ലുക്കാക്കു ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മ്യുനിയറായിരുന്നു ഈ ഗോളിനു ചരടുവലിച്ചത്. മധ്യനിരയില്‍ നിന്നും ബോളുമായി മുന്നേറി മ്യുനിയര്‍ നല്കിയ ത്രൂബോളുമായി ബോക്സിലേക്കു ഓടിക്കയറിയ ലുക്കാക്കു മികച്ചൊരു ഗ്രൗണ്ട് ഷോട്ടിലൂടെ വലകുകുലുക്കുകയായിരുന്നു.
അതേസമയം, സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്സണ് കുഴഞ്ഞുവീണ ശേഷം പുനരാരംഭിച്ച വൈകാരികമായ മല്‍സരത്തില്‍ 60ാം മിനിറ്റിലായിരുന്നു വിധി നിര്‍ണയിച്ച ഗോളിന്റെ പിറവി. കൗണ്ടര്‍അറ്റാക്കിനൊടുവില്‍ ഇടതു പാര്‍ശ്വത്തില്‍ നിന്നും സഹതാരം ബോക്സിനു കുറുകെ അളന്നു മുറിച്ചുനല്കിയ ക്രോസ് ജോള് പൊയാന്‍പാലോ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ലൈനിന് തൊട്ടുമുന്നില്‍ പിച്ച് ചെയ്ത് വലയിലേക്കു നീങ്ങിയ ബോള്‍ ഗോളിയുടെ കൈകളില്‍ നിന്നും വഴുതി ലക്ഷ്യത്തിലെത്തുകയായിരുന്നു.
74ാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ഡെന്മാര്ക്കിനു സമനില ഗോളിനുള്ളള സുവര്‍ണാവസരം ലഭിച്ചിരുന്നു. പക്ഷെ പിയറെ എമില്‍ ഹോബെര്ഗിന്റെ പെനല്‍റ്റി ലക്ഷ്യം കണ്ടില്ല. കളിയിലുടനീളം ഡാനിഷ് ടീമിനായിരുന്നു ആധിപത്യം. പക്ഷെ ലഭിച്ച ഗോളവസരങ്ങളൊന്നും മുതലാക്കാന്‍ അവര്‍ക്കായില്ല. ഒരുപാട് നാടകീയ മുഹൂര്‍ത്തങ്ങള്‍ കണ്ട മല്‍സരം കൂടിയായിരുന്നു ഇത്. ഒന്നാംപകുതി തീരുന്നതിന് തൊട്ടുമുമ്പാണ് എറിക്സണ് ഗ്രൗണ്ടില്‍ ബോധരഹിതനായി കുഴഞ്ഞുവീണത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മല്‍സരം റദ്ദാക്കുന്നതായും യുവേഫ പ്രഖ്യാപിച്ചിരുന്നു. എറിക്സണ് അപകടനില തരണം ചെയ്തെന്നു ഉറപ്പായതോടെ മല്‍സരം പുനരാരംഭിക്കാന്‍ ഇരുടീമുകളിലെയും കളിക്കാര്‍ ആവശ്യപ്പെട്ടതോടെ രണ്ടു മണിക്കൂറുകളോളം കഴിഞ്ഞ ശേഷം കളി പുനരാരംഭിക്കുകയായിരുന്നു.
ഗ്രൂപ്പ് എയിലെ വെയ്ല്‍സ്- സ്വിറ്റ്സര്‍ലാന്‍ഡ് മല്‍സരം ആവേശകരമായിരുന്നു. 49ാം മിനിറ്റില്‍ ബ്രീല്‍ എംബോളോ നേടിയ ഹെഡ്ഡര്‍ ഗോളില്‍ സ്വിസ് ടീമായിരുന്നു ആദ്യം മുന്നിലെത്തിയത്. 74ാം മിനിറ്റില്‍ കീഫര്‍ മൂറെ മറ്റൊരു ഹെഡ്ഡറിലൂടെ വെയ്ല്‍സിനെ ഒപ്പമെത്തിച്ചു. അവാസന മിനിറ്റുകളില്‍ സ്വിസ് ടീം വീണ്ടും ലക്ഷ്യം കണ്ടെങ്കിലും റഫറി വിഎആര്എറിന്റെ സഹായം തേടുകയും ഇത് ഓഫ് സൈഡ് വിധിക്കുകയുമായിരുന്നു.