കൊറോണ ഭീതി കാരണം ഈ വര്‍ഷം നടത്താനിരുന്ന യൂറോ കപ്പ് ടൂര്‍ണമെന്റ് അടുത്തവര്‍ഷത്തേക്ക് മാറ്റി. കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ (യുവേഫ) പുതിയ തീരുമാനം. യൂറോ കപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുമായി ചൊവാഴ്ച്ച യുവേഫ ചര്‍ച്ച നടത്തിയിരുന്നു.
നിലവില്‍ ചാംപ്യന്‍സ് ലീഗും യുറോപ്പാ ലീഗും ഉള്‍പ്പെടെ യുവേഫയ്ക്ക് കീഴിലുള്ള എല്ലാ ടൂര്‍ണമെന്റുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. നോര്‍വേ ഫുട്‌ബോള്‍ സംഘടനയാണ് യൂറോ കപ്പ് നീട്ടിയ കാര്യം ചൊവാഴ്ച്ച ഔദ്യോഗികമായി അറിയിച്ചത്. യൂറോ കപ്പ് ഇനി 2021 -ല്‍ നടക്കും അടുത്ത വര്‍ഷം ജൂണ്‍ - ജൂലായ് കാലയളവിലാകും ടൂര്‍ണമെന്റ് സംഘടിപ്പിക്കുക.
മുന്‍പ്, ഇറ്റാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗബ്രിയേല ഗ്രാവിനയും സ്പാനിഷ് ഫുട്‌ബോള്‍ മേധാവി ജാവിയര്‍ ടെബാസും യൂറോ കപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്ന സീരീ എ, ലാ ലിഗ സീസണുകള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണിത്.
യൂറോപ്പില്‍ ഉടനീളം തടസ്സപ്പെട്ടിരിക്കുന്ന ലീഗ് മത്സരങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ യുവേഫയ്ക്കും സാവകാശം വേണം. ഇക്കാര്യം കൂടി മനസില്‍ വെച്ചാണ് യൂറോ കപ്പ് അടുത്തവര്‍ഷം നടത്താമെന്ന് യുവേഫ തീരുമാനിച്ചത്. യൂറോ കപ്പ് മാറ്റിയ സാഹചര്യത്തില്‍ അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന വനിതകളുടെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പും പുനഃക്രമീകരിക്കാന്‍ സാധ്യതയുണ്ട്.
യൂറോ കപ്പ് തീയതി നീട്ടിയെങ്കിലും മത്സരക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിവരം. ആംസ്റ്റര്‍ഡാം, ബാകു, ബില്‍ബാവോ, ബുഡാപസ്റ്റ്, ബുക്കാറസ്റ്റ്, കോപ്പന്‍ഹേഗന്‍, ഡബ്ലിന്‍, ഗ്ലാസ്‌ഗോ, ലണ്ടന്‍, മ്യൂണിക്ക്, റോം, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നീ 12 പ്രമുഖ യൂറോപ്യന്‍ നഗരങ്ങളിലായി മത്സരങ്ങള്‍ നടക്കും. ലണ്ടനിലാണ് യൂറോ കപ്പ് സെമി മത്സരങ്ങളും ഫൈനലും അരങ്ങേറുക.
Most Read: ഇനി സ്‌കിന്‍കിസ് വരയ്ക്കുന്ന വരയില്‍ ബ്ലാസ്‌റ്റേഴ്‌സ് നടക്കും, അപ്പോൾ ഷട്ടോരി?
യൂറോ കപ്പില്‍ 24 രാജ്യങ്ങളാണ് മത്സരിക്കുന്നത്. 20 രാജ്യങ്ങള്‍ ഇതിനോടകം യൂറോ കപ്പിന് യോഗ്യത നേടിയിട്ടുണ്ട്. അവസാന നാലു ടീമുകളെ കണ്ടെത്താനുള്ള യോഗ്യതാ മത്സരങ്ങള്‍ മാര്‍ച്ച് അവസാനവാരമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യോഗ്യതാ മത്സരങ്ങള്‍ യുവേഫ അനിശ്ചിതകാലത്തേക്ക് നീട്ടി.
നിലവില്‍ ഇറ്റലിയിലും ഇംഗ്ലണ്ടിലും ഏപ്രില്‍ മൂന്നു വരെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും വിലക്കിയിട്ടുണ്ട്. നേരത്തെ, കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സ്ഥിതിവിശേഷത്തില്‍ വിവിധ ടൂര്‍ണമെന്റുകളുടെ ഭാവിയെക്കുറിച്ച് തീരുമാനിക്കാന്‍ യുവേഫ വിവിധ ക്ലബുകളുടെ അടിയന്തര യോഗം വിളിച്ചിരുന്നു.